സിപിഐഎം പ്രവര്‍ത്തകനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ നിയുക്ത ബിജെപി കൗണ്‍സിലര്‍ കുറ്റക്കാരന്‍
കണ്ണൂര്‍: തലശ്ശേരിയില്‍ സിപിഐഎം പ്രവര്‍ത്തകനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ നിയുക്ത ബിജെപി കൗണ്‍സിലര്‍ കുറ്റക്കാരന്‍. കൊമ്മല്‍വയല്‍ വാര്‍ഡ് നിയുക്ത കൗണ്‍സിലര്‍ യു പ്രശാന്തിനെയാണ് കോടതി കുറ്റക്കാരനെന്ന് കണ്ടെത്തിയത്.
പ്രശാന്ത് ഉള്‍പ്പെടെ 10 ബിജെപി പ്രവര്‍ത്തകരും കുറ്റക്കാരെന്ന് തലശേരി അഡീഷണല്‍ സെഷന്‍സ് കോടതി വിധിച്ചു. പ്രതികൾക്ക് 36 വർഷം തടവ് ശിക്ഷയാണ് കോടതി വിധിച്ചത്. ഉയർന്ന ശിക്ഷയായ 10 വർഷം അനുഭവിച്ചാൽ മതിയാകും. 2007-ലാണ് തലശേരി നഗരസഭ മുന്‍ കൗണ്‍സിലറും സിപി ഐഎം പ്രവര്‍ത്തകനുമായ കോടിയേരി കൊമ്മല്‍വയലിലെ പി രാജേഷിനെ വീടാക്രമിച്ച് വധിക്കാന്‍ ശ്രമിച്ചത്.
2007 ഡിസംബര്‍ 15-ന് രാത്രി ആര്‍എസ്എസ് സംഘം വീട് കയറി രാജേഷിനെയും സഹോദരനെയും പിതൃ സഹോദരി ചന്ദ്രമതിയെയും ആക്രമിക്കുകയായിരുന്നു. ബോംബെറിഞ്ഞ് ഭീതി സൃഷ്ടിച്ച ശേഷം രാജേഷിനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു. ഇത് തടയാന്‍ ശ്രമിക്കവെയാണ് സഹോദരനും പിതൃസഹോദരിക്കും പരിക്കേറ്റത്. ഗുരുതരമായി പരിക്കേറ്റ രാജേഷും ബന്ധുക്കളും ചികിത്സയിലായിരുന്നു.


