’16 വയസ്സുള്ള ചെറിയകുട്ടി പറഞ്ഞ കാര്യങ്ങള്‍ വിവാദമാക്കേണ്ട, സൈബര്‍ ആക്രമണം ശരിയല്ല’;സാദിഖലി ശിഹാബ് തങ്ങള്‍

കോഴിക്കോട്: സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളുടെ മകള്‍ക്കെതിരായ സൈബര്‍ ആക്രമണം ശരിയല്ലെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന അദ്ധ്യക്ഷന്‍ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍. 16 വയസ്സുള്ള ചെറിയ കുട്ടി പറഞ്ഞ കാര്യങ്ങള്‍ വിവാദമാക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.

പല കാര്യങ്ങള്‍ ആ കുട്ടി പറഞ്ഞു. അതില്‍ നിന്ന് ഒരു കാര്യം മാത്രമെടുത്ത് വിവാദം ആക്കുന്നുവെന്നും സൈബര്‍ ആക്രമണം ശരിയല്ലെന്നും സാദിഖലി തങ്ങള്‍ പറഞ്ഞു.

സ്ത്രീകളുടെ പള്ളി പ്രവേശനം വിലക്കപ്പെടുന്നില്ലെന്നായിരുന്നു മുനവ്വറലി ശിഹാബ് തങ്ങളുടെ മകള്‍ ഫാത്തിമ നര്‍ഗീസിന്റെ പരാമര്‍ശം. പരാമര്‍ശം. ഹോര്‍ത്തൂസ് വേദിയില്‍ നടന്ന സംവാദത്തിലായിരുന്നു ഫാത്തിമ ഇക്കാര്യം പറഞ്ഞത്. സ്ത്രീകള്‍ പള്ളിയില്‍ പ്രവേശിക്കരുതെന്ന ചട്ടം സാംസ്‌കാരികമായി ഉണ്ടാക്കിയെടുത്തതാണ്. സ്ത്രീകള്‍ പള്ളികളില്‍ പ്രവേശിക്കരുതെന്ന് പറയുന്നില്ല. എന്നാല്‍ അത് മാറണം. പള്ളി പ്രവേശനം വുമണ്‍ റെവലൂഷന്റെ ഭാഗം കൂടിയാണ്. വളരെ പെട്ടെന്ന് തന്നെ ഇതെല്ലാം മാറുമെന്ന് പ്രതീക്ഷിക്കാമെന്നും ഫാത്തിമ പറഞ്ഞു. പിന്നാലെ ഫാത്തിമയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധിപ്പേരാണ് രംഗത്തെത്തിയത്.

മുനവ്വറലി തങ്ങള്‍ കഴിഞ്ഞ ദിവസം മകളെ തിരുത്തി ഫേസ്ബുക്ക് കുറിപ്പ് പങ്കുവെച്ചിരുന്നു. മകളുടെ പ്രതികരണത്തിന്റെ ഉത്തരവാദിത്തം പിതാവെന്ന നിലയില്‍ ഏറ്റെടുക്കുന്നുവെന്നും വിഷയത്തില്‍ ആവശ്യമായ മതബോധമോ പഠനത്തിന്റെ പര്യാപ്തതയോ കൈവരിക്കാത്ത ഒരു കുട്ടിയുടെ ആലോചനപരമല്ലാത്ത പെട്ടെന്നുള്ള അഭിപ്രായപ്രകടനമായി മാത്രം ഇതിനെ കാണണമെന്ന് അഭ്യര്‍ത്ഥിക്കുന്നുവെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

Share
error: Content is protected !!