‘കാവിവിശ്വാസികൾക്ക് പറ്റിയ കപടവിശ്വാസി; ബിജെപിക്കാർക്ക് അർഹതപ്പെട്ടത് തന്ന’; ശ്രീലേഖയ്ക്ക് എതിരെ കോണ്‍ഗ്രസ്

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചതിന് പിന്നാലെ ബിജെപി സ്ഥാനാർത്ഥി ആർ ശ്രീലേഖയ്‌ക്കെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ്. കെപിസിസി ജനറൽ സെക്രട്ടറിമാരായ മണക്കാട് സുരേഷും സന്ദീപ് വാര്യരുമാണ് ശ്രീലേഖയുടെ സ്ഥാനാർത്ഥിത്വത്തിന് എതിരെ രംഗത്തെത്തിയിരിക്കുന്നത്.

കാവിവിശ്വാസികള്‍ക്ക് പറ്റിയ കപടവിശ്വാസിയാണ് ശ്രീലേഖ എന്നായിരുന്നു മണക്കാട് സുരേഷ് പറഞ്ഞത്. ആറ്റുകാല്‍ ക്ഷേത്രത്തിലെ കുത്തിയോട്ടത്തിൽ പങ്കെടുത്തവർക്കെതിരെ കേസെടുപ്പിച്ചത് ശ്രീലേഖ ഇടപെട്ടാണെന്നായിരുന്നു സന്ദീപ് വാര്യരുടെ ആരോപണം. ഫേസ്ബുക്കിലൂടെയായിരുന്നു ഇരുവരുടെയും പ്രതികരണം.

മുൻ ഡിജിപി ശ്രീലേഖ ഐപിഎസ് ‘കാവി’വിശ്വാസികൾക്ക് പറ്റിയ ‘കപട’വിശ്വാസി. ശ്രീലേഖ ഐപിഎസിനെ ശാസ്തമംഗലത്ത് ബിജെപി സ്ഥാനാർത്ഥിയാക്കിയെന്ന് !!, ഗംഭീരം !! അനന്തപുരിയിലെ ബിജെപിക്കാർക്ക് അർഹതപ്പെട്ടത് തന്നെ കിട്ടി ! അഖില ലോക പ്രശസ്തമായ ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിൽ അനന്തപുരിയുടെ ദേശീയോത്സവമായ പൊങ്കാലയോടനുബന്ധിച്ച് കാലങ്ങളായി നടന്നുവരുന്ന കുത്തിയോട്ടം ‘ എന്ന ചിരപുരാതനമായ ആചാരമനുഷ്ഠിക്കാൻ എത്തുന്ന കുട്ടികളെയും അവരുടെ അച്ഛനമ്മമാരെയും ജയിലിൽ കയറ്റുമെന്ന് പറഞ്ഞ മഹതിയെ തന്നെ ബിജെപി കെട്ടിയെഴുന്നെള്ളിച്ചത് ആരെ വെല്ലുവിളിക്കാനാണ്? വിശ്വാസ സമൂഹത്തെയോ? അതോ കേരളത്തെ തന്നെയോ?

‘ഇത് ആറ്റുകാലമ്പലമോ ആൺപിള്ളേരുടെ ജയിൽ മുറിയോ?’ എന്ന ശ്രീലേഖ ഐപിഎസിന്റെ ചോദ്യം അമ്മയുടെ ഭക്തരായ ഞങ്ങളാരും ഇതുവരെ മറന്നിട്ടില്ല. കന്നഡ ഭൂമി കണ്ടവർക്ക് വിറ്റ ‘മലയാളി’ പ്രസിഡന്റ് ഇങ്ങനെയൊരു വാർത്ത തന്നെ കേട്ടിട്ടുവേണ്ടേ മറക്കാൻ. ചാനലിൽ ഒന്ന് തപ്പിയാൽ മതി ഐപിഎസ് ‘സിംഹിണി’യുടെ ആ ബെറ്റ് കിട്ടും.

ജയിലിന്റെ ചാർജ്ജുണ്ടായിരുന്ന ശ്രീലേഖ ഐപിഎസ് അന്ന് പറഞ്ഞത് കുട്ടികൾ കുത്തിയോട്ടത്തിൽ പങ്കെടുത്താൽ അവരെയും രക്ഷകർത്താക്കളെയും അന്നത്തെ ഐപിസി പീനൽ കോഡ് സെക്ഷൻ 89, 319, 320, 349, 350, 351 പ്രകാരം അകത്തിടുമെന്ന്. അതേ മാഡം ഇന്ന് അനന്തപുരിയിൽ ബിജെപിയെ നയിക്കുന്നു. ആദിപരാശക്തിയുടെ ആത്മീയ സന്നിധിയായ സ്ത്രീകളുടെ ശബരിമലയിൽ നടത്തുന്ന കുത്തിയോട്ട വ്രതത്തെ ‘കുട്ടികൾക്ക് നേരെയുള്ള പച്ചയായ ശാരീരിക മാനസിക പീഡനമെന്ന് ‘പരിഹസിച്ച ആളാണ് അനന്തപുരിയെ നയിക്കാൻ ഒരുങ്ങുന്ന ‘വനിതാരത്നം ‘. കൊടകരയിലെ കുഴലിലൂടെ പണമൊഴുകിയപ്പോൾ അയ്യപ്പസ്വാമിക്ക് മുന്നിലെ നാമജപവും ത്രിശൂരിലെ പ്രജകൾക്കൊരു രാജാവിനെ കൊടുക്കാമെന്ന് സമ്മതിച്ചപ്പോൾ വടക്കുംനാഥന്റെ കലങ്ങിയ പൂരവും മറക്കാൻ ബിജെപിക്ക് എളുപ്പമായിരിക്കും, പക്ഷെ കറകളഞ്ഞ വിശ്വാസികൾ അത് മറക്കില്ല. കാക്കിയിൽ നിന്ന് കാവിയിലേയ്ക്ക് മാറിയ ശ്രീലേഖയിലെ കപടതകൾ ഒന്നൊന്നായി തുറന്ന് കാട്ടപ്പെടാനിരിക്കുന്നതേയുള്ളൂ.
….

Share
error: Content is protected !!