ഗാസയിൽ ബാങ്കുകൾ കാലി, പണത്തിന് നെട്ടോട്ടമോടി ജനം, കളമറിഞ്ഞു വട്ടിപ്പലിശക്കാർ
ഗാസയിൽ ഇസ്രയേലും ഹമാസും വെടിനിർത്തലിലേയ്ക്ക് തത്വത്തിൽ കടന്നെങ്കിലും ദുരിതമൊഴിയാതെ ജനം. ദിവസേനയുള്ള കാര്യങ്ങൾക്കു പോലും കൈയിൽ കാശില്ലാതെ പണത്തിനായി നെട്ടോട്ടമോടുകയാണ് ജനം. ബാങ്കുകളായ ബാങ്കുകളൊക്കെ തുറന്നെങ്കിലും ഒരിടത്തും പണമില്ല.
ജനങ്ങൾ ദൈംദിനാവശ്യങ്ങൾക്കുള്ള കുറച്ചു കാശെങ്കിലും സംഘടിപ്പിക്കാൻ കിട്ടാവുന്ന മാർഗങ്ങളെല്ലാം നോക്കുകയാണ്. പഴയ നോട്ടു കിട്ടിയാൽ പേലും വൻഡിമാൻഡാണ്. സാഹചര്യം മുതലെടുത്ത് കൊള്ളപ്പലിശക്കാരും ജനങ്ങളെ പിഴിയാനിറങ്ങിയിട്ടുണ്ട്.
ഗാസയിൽ വീടും സ്കൂളും ആശുപത്രികളും പോലെ ബാങ്കുകളും രണ്ട് വർഷത്തെ യുദ്ധത്തെ തുടർന്ന് തകർന്നിട്ടുണ്ട്. നിലവിൽ തുറന്ന ബാങ്കുകൾ ഇടപാട് കൗണ്ടറും അലമാരയും ഫാനുമൊക്കെ നന്നാക്കുന്ന തിരക്കിലാണ്. കൗണ്ടറുകളിൽ കാശില്ല. നിക്ഷേപം സ്വീകരിക്കുകയോ പണം പിൻവലിക്കുകയോ സാധിക്കുന്നില്ല. നോട്ട് കൈമാറ്റം ചെയ്യുന്നതിൽ ഇസ്രയേല്‍ ഏർപ്പടുത്തിയ നിയന്ത്രണങ്ങൾ നീങ്ങിയിട്ടില്ല. ആളുകൾ മണിക്കൂറുകൾ ക്യൂ നിന്നാലും അപേക്ഷിച്ചതിനേക്കാളും വളരെ കുറച്ച് തുക മാത്രമായിരിക്കും ലഭിക്കുക. അതുകൊണ്ട് ആവശ്യങ്ങളൊന്നും നിർവഹിക്കാനാകില്ലെന്ന് വാർത്താ ഏജന്‍സിയായ റോയിട്ടേഴ്സിന്റെ റിപ്പോർട്ടിൽ പറയുന്നു.


