‘നിമിഷ പ്രിയയുടെ മോചന ചർച്ചകൾക്ക് പുതിയ മധ്യസ്ഥൻ’ -കേന്ദ്രം സുപ്രീം കോടതിയിൽ

ന്യൂ ഡൽഹി : യെമനിൽ വധശിക്ഷയ്ക്ക്‌ വിധിക്കപ്പെട്ട പാലക്കാട് സ്വദേശിനി നിമിഷപ്രിയയുടെ മോചനത്തിന് പുതിയ മധ്യസ്ഥൻ ചർച്ചകൾ നടത്തുന്നതായി കേന്ദ്ര സർക്കാർ സുപ്രീം കോടതിയെ അറിയിച്ചു. എന്നാൽ പുതിയ മധ്യസ്ഥൻ ആരാണെന്ന് കേന്ദ്ര സർക്കാരിന് വേണ്ടി ഹാജരായ അറ്റോർണി ജനറൽ ആർ വെങ്കിട്ടരമണി കോടതിയിൽ വ്യക്തമാക്കിയില്ല. നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നും അറ്റോർണി ജനറൽ കോടതിയെ അറിയിച്ചു.
.
നിമിഷ പ്രിയ ആക്ഷൻ കൗൺസിൽ ഫയൽ ചെയ്ത ഹർജി പരിഗണിക്കവെയാണ് അറ്റോർണി ജനറൽ ആർ വെങ്കിട്ട രമണി പുതിയ മധ്യസ്ഥനെ നിയോഗിച്ച കാര്യം സുപ്രീംകോടതിയെ അറിയിച്ചത്. ഈ മധ്യസ്ഥൻ സുപ്രീംകോടതിയിൽ ഹർജി ഫയൽ ചെയ്ത വ്യക്തിയാണോ എന്ന് കോടതി ആരാഞ്ഞപ്പോൾ അല്ലെന്നായിരുന്നു അറ്റോർണി ജനറൽ നൽകിയ മറുപടി. ഗ്ലോബല്‍ പീസ് ഇനിഷ്യേറ്റീവ് സ്ഥാപകന്‍ കെ എ പോൾ ആയിരുന്നു സുപ്രീം കോടതിയിൽ നേരത്തെ ഹർജി ഫയൽ ചെയ്തതിരുന്നത്.
.
കേസിൽ മധ്യസ്ഥ ശ്രമങ്ങൾ നടക്കുകയാണെന്ന് നിമിഷ പ്രിയ ആക്ഷൻ കൗൺസിലിന് വേണ്ടി ഹാജരായ സീനിയർ അഭിഭാഷകൻ രാകേന്ദ് ബസന്തും അഭിഭാഷകൻ സുഭാഷ് ചന്ദ്രൻ കെ ആറും സുപ്രീംകോടതിയെ അറിയിച്ചു. കേസ് പരിഗണിക്കുന്നത് നീട്ടി വയ്ക്കണമെന്നും ഇരുവരും കോടതിയോട് അഭ്യർത്ഥിച്ചു. തുടർന്ന് ഹർജി അടുത്ത വർഷം ജനുവരിയിൽ പരിഗണിക്കാനായി ജസ്റ്റിസ് മാരായ വിക്രം നാഥ്‌, സന്ദീപ് മേത്ത എന്നിവർ അടങ്ങിയ ബെഞ്ച് മാറ്റി. എന്നാൽ ഇടയ്ക്ക് അടിയന്തിര സാഹചര്യം ഉണ്ടായാൽ ഹർജിക്കാരായ നിമിഷ പ്രിയ ആക്ഷൻ കൗൺസിലിന് കോടതിയെ സമീപിക്കാനും സുപ്രീംകോടതി അനുമതി നൽകി.

Share
error: Content is protected !!