വിമാനങ്ങളിൽ പവർ ബാങ്ക് ഉപയോഗിക്കുന്നതിന് നിയന്ത്രണം: ഒക്‌ടോബർ 1 മുതൽ പ്രാബല്യത്തിൽ

ദുബായ്: എമിറേറ്റ്‌സ് വിമാനങ്ങളിൽ പവർ ബാങ്കുകൾ കൊണ്ടുപോകുന്നതിന് കർശന നിയന്ത്രണം ഏർപ്പെടുത്തുന്നു. നാളെ  ഒക്ടോബർ ഒന്ന്) മുതൽ പുതിയ നിയന്ത്രണം പ്രാബല്യത്തിൽ വരും. സുരക്ഷാ പ്രശ്‌നങ്ങളെത്തുടർന്നാണ് ഈ നടപടി. ചെക്ക്-ഇൻ ബാഗേജിൽ പവർ ബാങ്കുകൾ ഒരു കാരണവശാലും അനുവദിക്കില്ലെന്ന് എമിറേറ്റ്‌സ് അധികൃതർ അറിയിച്ചു.

എന്നാൽ പുതുക്കിയ മാനദണ്ഡങ്ങൾ പാലിച്ചുകൊണഅട് ഒരു പവർ ബാങ്ക് യാത്രക്കാർക്ക് കൈയിൽ കൊണ്ടുപോകാൻ അനുവാദമുണ്ട്. എന്നാൽ100 വാട്ട് അവർ (Wh) ശേഷിയുള്ള പവർ ബാങ്കുകൾ മാത്രമേ അനുവദിക്കൂ. ഈ ശേഷി പവർ ബാങ്കിൽ വ്യക്തമായി രേഖപ്പെടുത്തിയിരിക്കണം. വിമാനത്തിനുള്ളിൽ പവർ ബാങ്കുകൾ തലയ്ക്ക് മുകളിലുള്ള ലഗേജ് കംപാർട്ട്‌മെന്റിൽ സൂക്ഷിക്കരുത്. പകരം, സീറ്റിനടിയിലോ സീറ്റ് പോക്കറ്റുകളിലോ ഭദ്രമായി വെക്കണം. വിമാനത്തിനകത്ത് വെച്ച് പവർ ബാങ്ക് പ്രവർത്തിപ്പിക്കാൻ പാടില്ല. ഇത് ഉപയോഗിച്ച് മറ്റ് ഉപകരണങ്ങൾ ചാർജ് ചെയ്യുന്നതിനോ വിമാനത്തിലെ ചാർജിങ് പോയിന്റുകൾ ഉപയോഗിച്ച് പവർ ബാങ്ക് ചാർജ് ചെയ്യുന്നതിനോ അനുമതിയുണ്ടായിരിക്കില്ല.
.
ലിഥിയം അയൺ, ലിഥിയം പോളിമർ സെൽ ബാറ്ററികൾ സമീപകാലത്ത് തീപിടിക്കുന്നതുൾപ്പെടെയുള്ള സുരക്ഷാ ഭീഷണികൾ വർധിപ്പിച്ച സാഹചര്യത്തിലാണ് ഈ തീരുമാനം. ബാറ്ററിക്ക് കേടുപാടുകൾ സംഭവിക്കുകയോ അമിതമായി ചാർജ് ചെയ്യുകയോ ചെയ്താൽ ‘തെർമൽ റൺഎവേ’ എന്ന പ്രതിഭാസം കാരണം ബാറ്ററി അമിതമായി ചൂടാവുകയും അത് മൂലം തീപിടുത്തമോ സ്ഫോടനമോ ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്നും എമിറേറ്റ്‌സ് അധികൃതർ വിശദീകരിച്ചു. യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷ മുൻനിർത്തിയാണ് നിയമം കർശനമാക്കിയത്.

വിമാനങ്ങളിൽ മൊബൈൽ, ലാപ്‌ടോപ്പ് തുടങ്ങിയ ഇലക്ട്രോണിക് ഉപകരണങ്ങൾ ചാർജ് ചെയ്യാനുള്ള സൗകര്യം ലഭ്യമാണ്. എങ്കിലും യാത്രക്ക് മുൻപ് ഇലക്ട്രോണിക് ഉപകരണങ്ങൾ പൂർണ്ണമായും ചാർജ് ചെയ്തുവെന്ന് ഉറപ്പുവരുത്തണമെന്ന് എമിറേറ്റ്‌സ് യാത്രക്കാരോട് അഭ്യർഥിച്ചു. മറ്റ് ചില വിമാനക്കമ്പനികളും നേരത്തെ സമാനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. കൂടുതൽ രാജ്യങ്ങളിലെ വിമാന കമ്പനികളും സമാനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയേക്കുമെന്നാണ് സൂചന.

Share
error: Content is protected !!