ജനനേന്ദ്രിയത്തിൽ സ്റ്റാപ്ലറടിച്ചു; യുവാക്കളെ ഹണിട്രാപ്പില്‍ കുടുക്കി ദമ്പതിമാരുടെ ക്രൂരപീഡനം
പത്തനംതിട്ട: പത്തനംതിട്ടയില്‍ ഹണിട്രാപ്പില്‍ കുടുക്കി യുവാക്കളെ ക്രൂരമായി മര്‍ദിച്ചു. ജനനേന്ദ്രിയത്തില്‍ സ്റ്റാപ്ലര്‍ അടിക്കുകയും കെട്ടിത്തൂക്കി മര്‍ദിക്കുകയും ചെയ്‌തെന്നാണ് പോലീസില്‍ നിന്ന് ലഭിക്കുന്ന വിവരം. ആലപ്പുഴ, പത്തനംതിട്ട റാന്നി സ്വദേശികളായ രണ്ട് യുവാക്കളാണ് ക്രൂരമര്‍ദനത്തിന് ഇരയായത്. സംഭവത്തില്‍ ചരല്‍ക്കുന്ന സ്വദേശിയായ ജയേഷും ഭാര്യ രശ്മിയും പോലീസ് പിടിയിലായി.
സമാനതകളില്ലാത്ത പീഡനമാണ് യുവാക്കള്‍ നേരിട്ടതെന്നാണ് ലഭിക്കുന്ന വിവരം. സെപ്റ്റംബര്‍ മാസം ഒന്നാം തീയതിയാണ് ആലപ്പുഴ സ്വദേശിയായ യുവാവ് മര്‍ദനത്തിന് ഇരയാകുന്നത്. റാന്നി സ്വദേശിയായ യുവാവിന് അഞ്ചാം തീയതിയാണ് മര്‍ദനം ഏല്‍ക്കേണ്ടിവന്നത്. പത്തനംതിട്ട ചരല്‍ക്കുന്നിലുള്ള ജയേഷിന്റെ വീട്ടില്‍വെച്ചാണ് സംഭവം നടക്കുന്നത്.
രശ്മിയുമായി സൗഹൃദത്തിലുള്ള യുവാക്കളെ പ്രണയം നടിച്ച് വീട്ടിലേക്ക് ക്ഷണിക്കുകയായിരുന്നു. പിന്നാലെ വിവസ്ത്രരാക്കി യുവതിയുമായി ലൈംഗികബന്ധത്തിലേര്‍പ്പെടുന്ന തരത്തില്‍ അഭിനയിപ്പിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തി. ശേഷം ജയേഷും രശ്മിയും ചേര്‍ന്ന് കൈകള്‍ കെട്ടുകയും കെട്ടിത്തൂക്കി മര്‍ദിക്കുകയുമായിരുന്നു. അതിക്രൂരമായാണ് ഇവര്‍ യുവാക്കളെ മര്‍ദിച്ചത്. രണ്ട് ദിവസങ്ങളിലായാണ് സംഭവം നടക്കുന്നത്.
ഒരു യുവാവിന്റെ ലൈംഗികാവയവത്തില്‍ 23 സ്റ്റാപ്ലര്‍ പിന്നുകള്‍ അടിച്ചതായും വിവരമുണ്ട്. കൈയിലെ നഖം പ്ലയര്‍ ഉപയോഗിച്ച് അമര്‍ത്തിയും പീഡനമുണ്ടായി. പ്രതികള്‍ സൈക്കോ മനോനിലയുള്ളവരെന്നാണ് പോലീസ് പറയുന്നത്. സംഭവത്തില്‍ കൂടുതല്‍ അന്വേഷണത്തിന് ഒരുങ്ങുകയാണ് പോലീസ്.


