കള്ളക്കേസില്‍ കുടുക്കിയെന്ന കോണ്‍ഗ്രസ് നേതാവിന്റെ ആരോപണം; പാർട്ടിയുടെ പഞ്ചായത്തംഗം ജീവനൊടുക്കി
കല്‍പ്പറ്റ: മുള്ളന്‍കൊല്ലി പഞ്ചായത്ത് അംഗവും കോണ്‍ഗ്രസ് നേതാവുമായ ജോസ് നെല്ലേടത്തെ ജീവനൊടുക്കിയനിലയിൽ കണ്ടെത്തി. പുല്‍പ്പള്ളിയിലെ കോൺഗ്രസ് വാർഡ് പ്രസിഡന്റ് കാനാട്ടുമല തങ്കച്ചനെ കള്ളക്കേസില്‍ കുടുക്കിയ സംഭവത്തിലെ ആരോപണവിധേയരിൽ ഒരാളായിരുന്നു ജോസ്. (ചിത്രത്തിൽ ജോസ് നെല്ലേടം)
വീട്ടില്‍നിന്ന് മദ്യവും സ്ഫോടകവസ്തുവും കണ്ടെത്തിയതിന് പിന്നാലെയാണ് തങ്കച്ചന് 16 ദിവസം ജയിലില്‍ കഴിയേണ്ടിവന്നത്. സ്ഫോടകവസ്തുവും മദ്യവും തങ്കച്ചന്റെ വീട്ടിൽ മറ്റൊരാൾ കൊണ്ടുവെച്ചതാണെന്ന് ലോക്കൽ പോലീസ് അന്വേഷണത്തിൽ കണ്ടെത്തിയതിന് പിന്നാലെയാണ് ഇദ്ദേഹം ജയിലിൽനിന്ന് മോചിതനായത്.
സംഭവത്തിന് പിന്നില്‍ ജോസ് ഉള്‍പ്പെടെയുള്ളവരാണെന്ന് ജയിലില്‍നിന്ന് പുറത്തെത്തിയതിന് പിന്നാലെ തങ്കച്ചന് ആരോപണം ഉന്നയിച്ചിരുന്നു. ഈ കേസിന്റെ അന്വേഷണം നടക്കുന്നതിനിടെയാണ് ജോസിനെ മരിച്ചനിലയില്‍ കണ്ടെത്തിയത്. വീടിന് സമീപത്തെ കുളത്തിലാണ് ജോസിന്റെ മൃതദേഹം കണ്ടെത്തിയത്. ജോസ് ഉള്‍പ്പെടെയുള്ള എന്‍.ഡി. അപ്പച്ചന് ഗ്രൂപ്പില്‍പ്പെട്ടവര്‍ക്കെതിരേ ആയിരുന്നു തങ്കച്ചന്റെ ആരോപണം. പിന്നാലെ പോലീസ് അന്വേഷണവും ആരംഭിച്ചു. ഇതിന്റെ ഭാഗമായി ജോസിനെ ചോദ്യം ചെയ്തിരുന്നു.
കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റിയില്‍ വിശ്വാസമില്ലെന്നും അതൊരു ക്രിമിനലുകളുടെ കൂട്ടമായി മാറിക്കഴിഞ്ഞെന്നും കഴിഞ്ഞദിവസം തങ്കച്ചന് കുറ്റപ്പെടുത്തിയിരുന്നു. അറസ്റ്റിലായിട്ടുള്ള പ്രസാദിന് തന്നെ കുടുക്കാനുപയോഗിച്ച മദ്യം വാങ്ങാന്‍ പണം നല്‍കിയത് കോണ്‍ഗ്രസിന്റെ ബ്ലോക്ക് കമ്മിറ്റി ഭാരവാഹിയാണെന്നും കോണ്‍ഗ്രസിന്റെ വാര്‍ഡ് പ്രസിഡന്റായ താന്‍ കള്ളക്കേസില്‍ ജയിലിലായിട്ടും ആശ്വാസവാക്കുമായി ഡിസിസിയില്‍നിന്ന് ഒരാളുപോലും വന്നില്ലെന്നും തങ്കച്ചൻ ആരോപിച്ചിരുന്നു. ഡിസിസിയില്‍നിന്ന് ഒരു നീതിയും താന്‍ പ്രതീക്ഷിക്കുന്നില്ലെന്നും തങ്കച്ചന് പറഞ്ഞിരുന്നു.


