ബസ് യാത്രയ്ക്കിടെ 5 പവൻ്റെ മാല മോഷ്ടിച്ചു; വനിതാ പഞ്ചായത്ത് പ്രസിഡൻ്റ് പിടിയിൽ

ചെന്നൈ: ബസ് യാത്രയ്ക്കിടെ സഹയാത്രികയുടെ മാല മോഷ്ടിച്ച പഞ്ചായത്ത് പ്രസിഡന്റിനെ ചെന്നൈ കോയമ്പേട് പൊലീസ് അറസ്റ്റ് ചെയ്തു. തിരുപ്പത്തൂർ ജില്ലയിലെ നരിയംപെട്ട് പഞ്ചായത്ത് പ്രസിഡന്റും ഡിഎംകെ വനിതാ വിഭാഗം നേതാവുമായ ഭാരതിയാണു പിടിയിലായത്. കാഞ്ചീപുരത്തു നടന്ന വിവാഹ സൽക്കാരത്തിൽ പങ്കെടുത്ത ശേഷം ബസിൽ വീട്ടിലേക്കു മടങ്ങുകയായിരുന്ന നേർക്കുണ്ട്രം സ്വദേശി വരലക്ഷിയുടെ 5 പവൻ തൂക്കമുള്ള മാലയാണു ഭാരതി തട്ടിയെടുത്തത്. സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ നടത്തിയ അന്വേഷണത്തില്‍ ഭാരതിയാണു മാല മോഷ്ടിച്ചതെന്ന് പൊലീസ് കണ്ടെത്തി.

കോയമ്പേട് ബസ് സ്റ്റാൻഡിൽ ഇറങ്ങിയ വരലക്ഷ്മി തന്റെ ബാഗ് പരിശോധിച്ചപ്പോളാണ് കൈവശമുണ്ടായിരുന്ന അഞ്ച് പവൻ സ്വർണ്ണ മാല നഷ്ടപ്പെട്ടതായി മനസ്സിലാക്കിയത്. തുടർന്ന് പൊലീസിൽ പരാതി നൽകി. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ വരലക്ഷ്മിയുടെ ബാഗിൽ നിന്ന് ഒരു സ്ത്രീ മാല മോഷ്ടിക്കുന്നതായി കണ്ടെത്തി.

അന്വേഷണത്തിൽ തിരുപ്പത്തൂർ ജില്ലയിലെ നരിയമ്പട്ടു പഞ്ചായത്ത് പ്രസിഡന്റും ഡിഎംകെ പ്രവർത്തകയുമായ ഭാരതി (56) ആണ് മോഷ്ടാവെന്ന് കണ്ടെത്തുകയായിരുന്നു. തിരുപ്പത്തൂർ, വെല്ലൂർ, അമ്പൂർ എന്നിവിടങ്ങളിൽ ഭാരതിക്കെതിരെ നിരവധി കേസുകൾ നിലവിലുണ്ടെന്ന് അന്വേഷണത്തിൽ വ്യക്തമായി. അറസ്റ്റിലായ ഭാരതിയെ കോടതി ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തിട്ടുണ്ട്.

Share
error: Content is protected !!