രൂക്ഷ ഗന്ധം, പട്ടിണി; 26 നായ്ക്കളെയും മൂന്നാം ക്ലാസുകാരനായ മകനെയും വീട്ടിൽ തനിച്ചാക്കി യുവാവ് മുങ്ങി; ഞെട്ടുന്ന കാഴ്ച

കൊച്ചി ∙ മുന്തിയ ഇനം നായ്ക്കള്‍, ഭക്ഷണം കൊടുക്കില്ല, കുളിപ്പിക്കില്ല, നാട്ടുകാരെത്തുമ്പോൾ പല നായ്ക്കളും ഭക്ഷണം കിട്ടാതെ അവശനിലയിലായിരുന്നു. തൃപ്പൂണിത്തുറയിൽ മൂന്നാം ക്ലാസുകാരനായ മകനെ 26 നായ്ക്കളോടൊപ്പം തനിച്ചാക്കി പിതാവ് കടന്നുകളഞ്ഞ വീട്ടിലെത്തിയ പൊലീസും ജനപ്രതിനിധികളും കണ്ട കാഴ്ചകളിങ്ങനെ. കുട്ടിയെ ബന്ധുക്കൾ കൊണ്ടുപോയി. നായ്ക്കളെ ഷെൽട്ടർഹോമിലാക്കി. പിതാവ് സതീഷ് കുമാറിനെക്കുറിച്ച് വിവരമില്ല. കുട്ടിയുടെ മാതാവ് ജർമനിയിലാണ്. രണ്ടരദിവസം കുട്ടി നായ്ക്കളോടൊപ്പം വീട്ടില്‍ തനിച്ച് കഴിഞ്ഞു.

സതീഷ് വീടു വിട്ടു പോയതോടെ കുട്ടി ജർമനിയിലുള്ള അമ്മയെ വിളിച്ചു വിവരം പറയുകയും അമ്മ പൊലീസിനെ ബന്ധപ്പെടുകയുമായിരുന്നു. തുടർന്ന്, ചേർത്തലയിൽ നിന്നു മുത്തശ്ശി അടക്കമുള്ള ബന്ധുക്കൾ എത്തി കുട്ടിയെ കൊണ്ടുപോയി. ഇടയ്ക്കിടെ വീടു വിട്ടുപോകുന്ന സ്വഭാവം സതീഷിനുണ്ടെന്നാണ് സഹോദരനിൽ നിന്നു മനസിലായതെന്ന് പൊലീസ് വ്യക്തമാക്കി. കൂടുതൽ വിവരങ്ങൾ അറിയാൻ സഹോദരനെ വിളിപ്പിച്ചിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. സതീഷിനെതിരെ കേസെടുത്തിട്ടില്ല.

ആരോടും വലിയ ബന്ധമില്ലാത്തയാളാണ് സതീഷെന്ന് സ്ഥലം കൗൺസിലർ പി.ബി.സതീശൻ പറഞ്ഞു. ‘‘ഇടക്കിടെ സതീഷ് രണ്ടും മൂന്നും ദിവസമൊക്കെ വീടു വിട്ടു നിൽക്കാറുണ്ടെന്നാണ് വിവരം. ഈ സമയത്ത് നായ്ക്കളെ കുളിപ്പിക്കാതെ വലിയ ദുർഗന്ധമാണ്. ഒപ്പം നായ്ക്കളുടെ കുരയും. അയൽവാസികൾ പരാതി പറഞ്ഞതോടെ നായ്ക്കളെ ഇവിടെ നിന്നു മാറ്റണമെന്ന് സതീഷിനോട് നിർദേശിച്ചിരുന്നു. നായ്ക്കളെ ബ്രീഡിങ് നടത്തുന്നില്ല എന്നായിരുന്നു സതീഷ് അന്നു പറഞ്ഞത്. എന്നാൽ ഇന്നലെ നായ്ക്കളെ മാറ്റുമ്പോൾ 3 എണ്ണം ഗര്‍ഭിണികളായിരുന്നു. സൊസൈറ്റി ഫോർ ദ് പ്രിവൻഷൻ ഓഫ് ക്രുവൽറ്റി ടു ആനിമൽസ് (എസ്പിസിഎ) എന്ന സംഘം ഏറ്റെടുത്താണ് ഷെൽട്ടർ ഹോമിലേക്ക് മാറ്റിയത്. ഇവയെ ഉടമസ്ഥൻ വരുമ്പോൾ തിരിച്ചു നൽകും’’–സതീശൻ പറഞ്ഞു.

സതീഷ് വീടു വിട്ടു പോയതിന് 3 ദിവസത്തിനു ശേഷമാണ് നായ്ക്കളെ ഷെൽട്ടർ ഹോമിലേക്ക് മാറ്റിയത്. അപ്പോഴേക്കും പട്ടിണി കിടന്ന് നായ്ക്കൾ അവശരായിരുന്നു. 60,000 മുതൽ മുകളിലേക്ക് വില വരുന്ന സൈബീരിയൻ ഹസ്കി അടക്കമുള്ള മുന്തിയ ഇനം നായ്ക്കളെയാണ് ഇവിടെ വളർത്തിയിരുന്നത്. ഇങ്ങനെയൊരു പ്രശ്നം ഉള്ളതായി അറിഞ്ഞ് എത്തുമ്പോൾ നായ്ക്കൾ അവശ നിലയിലായിരുന്നുവെന്ന് എസ്പിസിഎ ജില്ലാ സെക്രട്ടറി ടി.കെ.സജീവ് പറഞ്ഞു. ‘‘‌ആ വീടിന്റെ ഗേറ്റിനു പൂട്ടൊന്നും ഇല്ല. ആരോ വാതിൽ തുറന്നിടുകയും ചെയ്തു. വിദേശ ഇനം നായ്ക്കളാണ്. ആരെയെങ്കിലും ആക്രമിച്ചിരുന്നെങ്കിൽ പ്രശ്നമാകുമായിരുന്നു. മൃഗങ്ങൾക്കെതിരെയുള്ള ക്രൂരത ചൂണ്ടിക്കാട്ടി ഞങ്ങൾ പരാതി കൊടുത്തിട്ടുണ്ട്. ഇപ്പോൾ എല്ലാ നായ്ക്കളേയും ഷെൽട്ടറിലേക്ക് മാറ്റി’’– സജീവൻ വ്യക്തമാക്കി.

Share
error: Content is protected !!