‘വിവാഹ ദിവസം ബാറിൽ, സതീഷിന്റെ സ്വഭാവമറിഞ്ഞത് നിശ്ചയം കഴിഞ്ഞപ്പോൾ; പിൻമാറിയാൽ കിണറ്റിൽ ചാടുമെന്ന് അമ്മ പറഞ്ഞു’

കൊല്ലം∙ ബാറിൽ കയറി മദ്യപിച്ചതിനുശേഷമാണ് സതീഷ് ശങ്കർ സ്വന്തം വിവാഹത്തിന് എത്തിയതെന്ന് അതുല്യയുടെ പിതാവ് എസ്.രാജശേഖരൻ പിള്ള. ഷാർജ റോളയിലെ ഫ്ലാറ്റിൽ അതുല്യയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവ് സതീഷിനെതിരെ ചവറ തെക്കുംഭാഗം പൊലീസ് കൊലപാതകക്കുറ്റം ചുമത്തി കേസെടുത്തിരുന്നു.

.

തേവലക്കര കോയിവിള സ്വദേശി ടി.അതുല്യയെ ഇഷ്ടമാണെന്ന് ശാസ്താംകോട്ട മനക്കര സ്വദേശി സതീഷ് ശങ്കർ ബന്ധുക്കളോട് പറയുകയായിരുന്നു. അതുല്യയ്ക്ക് അന്ന് 17 വയസ്സായിരുന്നു പ്രായം. ‘‘അതുല്യയെ ഇഷ്ടമാണെന്ന് എന്റെ ഭാര്യയുടെ ആങ്ങളയുടെ ഭാര്യയോട് സതീഷ് പറഞ്ഞു. സതീഷിന്റെ അമ്മ വന്ന് വിവാഹം ആലോചിച്ചു. നിശ്ചയം കഴിഞ്ഞപ്പോൾ സതീഷിന്റെ സ്വഭാവത്തിലെ പ്രശ്നം മനസ്സിലായി. വിവാഹത്തിന് മദ്യപിച്ചാണ് വന്നത്. വിവാഹ പാർട്ടിയുടെ വാഹനം വരാന്‍ വൈകി. സതീഷിന്റെ മുഖം കണ്ടപ്പോൾ മദ്യപിച്ചെന്ന് മനസ്സിലായി. വിവാഹത്തിൽനിന്ന് പിൻമാറിയാൽ കിണറ്റിൽ ചാടി മരിക്കുമെന്ന് സതീഷിന്റെ അമ്മ പറഞ്ഞു’– പിതാവ് എസ്.രാജശേഖരൻ പിള്ള മാധ്യമങ്ങളോട് പറഞ്ഞു.

.

അതുല്യയുടെ പിതാവിന്റെ ആരോപണം അടിസ്ഥാന രഹിതമാണെന്ന് സതീഷിന്റെ അമ്മ ഉഷാദേവി പറഞ്ഞു. കുറ്റം ചെയ്തവർക്ക് ശിക്ഷ കിട്ടണം. അതുല്യ മരിച്ചതിൽ വിഷമമുണ്ട്. 5 കൊല്ലമായി മകൻ തന്നോട് സംസാരിച്ചിട്ട്. മകന്റെയോ മരുമകളുടേയോ കാര്യത്തിൽ ഇടപെടാൻ പോയിട്ടില്ലെന്നും ഉഷാദേവി പറഞ്ഞു. മൂത്തമകന്റെ വീട്ടിലാണ് ഉഷാദേവി താമസിക്കുന്നത്. ജേഷ്ഠൻ മരിച്ചപ്പോഴും സതീഷ് വീട്ടിൽ വന്നില്ല. വിവാഹത്തിനുശേഷം വീട്ടിൽനിന്ന് പോയെന്ന് ബന്ധുക്കൾ പറയുന്നു.

.

ചവറ എസ്എച്ച്ഒ എസ്.ശ്രീകുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം. കൊലപാതകക്കുറ്റത്തിനു പുറമേ സ്ത്രീധന പീഡനം, കൈ കൊണ്ടും ആയുധം കൊണ്ടും ശരീരത്തിൽ മാരകമായി പരുക്കേൽപിക്കൽ തുടങ്ങി ആറിലധികം വകുപ്പുകളും സതീഷിനെതിരെ ചുമത്തിയിട്ടുണ്ട്. അതുല്യയുടെ പോസ്റ്റ്മോർട്ടം ഇന്നു ഷാർജയിൽ നടക്കും. നാട്ടിലെത്തിക്കുന്ന മൃതദേഹം ബന്ധുക്കൾ ആവശ്യപ്പെട്ടാൽ വീണ്ടും പോസ്റ്റ്മോർട്ടം നടത്തുന്നത് ആലോചിക്കുമെന്ന് പൊലീസ് വ്യക്തമാക്കി. മരണത്തിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കൾ ഇന്നു ഷാർജ പൊലീസിലും പരാതി നൽകുന്നുണ്ട്. ഇന്നു ജോലിയിൽ പ്രവേശിക്കാൻ വേണ്ടി അതുല്യ പുതിയ വസ്ത്രങ്ങളും വാങ്ങിയിരുന്നു.

.

2014 ൽ ആയിരുന്നു ഇവരുടെ വിവാഹം. 43 പവൻ സ്വർണവും ബൈക്കും സ്ത്രീധനം വാങ്ങിയാണ് മകളെ വിവാഹം കഴിച്ചതെന്നും ശാരീരികമായും മാനസികമായും മകളെ പീഡിപ്പിച്ചിരുന്നെന്നും 19ന് പുലർച്ചെ ഫ്ലാറ്റിൽ വച്ചു മകളെ കൊലപ്പെടുത്തിയെന്നുമാണ് അതുല്യയുടെ അമ്മ പൊലീസിനു മൊഴി നൽകിയത്. ഇതു പ്രകാരമാണ് കൊലപാതകക്കുറ്റത്തിനു കേസെടുത്തത്.

 

Share
error: Content is protected !!