ഖബർസ്ഥാനിലേക്ക് പ്രവേശനം വിലക്കി, മതില്‍ ചാടിക്കടന്ന് ഒമര്‍ അബ്ദുള്ള, ശാരീരിക ആക്രമണം; ജമ്മു കശ്മീരില്‍ നാടകീയരംഗങ്ങള്‍ – വിഡിയോ

ശ്രീനഗര്‍: 1931 ജൂലൈ 13 ലെ വെടിവെപ്പില്‍ കൊല്ലപ്പെട്ട രക്തസാക്ഷികള്‍ക്ക് ആദരമര്‍പ്പിക്കാന്‍ മതില്‍ച്ചാടി കടന്ന് ജമ്മുകശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള. ശവകുടീരത്തിലേക്ക് പ്രവേശനം വിലക്കിയ ലഫ്റ്റന്റ് ഗവര്‍ണറുടെ നടപടിയെ വെല്ലുവിളിച്ചാണ് അദ്ദേഹം മതിചാടിയത്‌. മന്ത്രിസഭാംഗങ്ങളുമൊത്ത് രക്തസാക്ഷികളുടെ ശവകുടീരം സന്ദര്‍ശിക്കാനെത്തിയ ഒമര്‍ അബ്ദുള്ളയെയും സംഘത്തെയും പോലീസ് തടയുകയായിരുന്നു. എന്നാല്‍ ഇതുവകവയ്ക്കാതെ അടച്ചിട്ട ഗേറ്റ് ഒമര്‍ അബ്ദുള്ള ചാടിക്കടക്കുകയായിരുന്നു.
.
ഇതിന്റെ വീഡിയോ ഒമര്‍ അബ്ദുള്ള തന്റെ എക്സ് അക്കൗണ്ടില്‍ പങ്കുവെച്ചിട്ടുണ്ട്. 1931 ജൂലൈ 13-ലെ രക്തസാക്ഷികളുടെ ശവകുടീരങ്ങളില്‍ ഞാന്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കുകയും ഫാത്തിഹ അര്‍പ്പിക്കുകയും ചെയ്തു. എന്റെ വഴി തടയാന്‍ ശ്രമിച്ചു, നൗഹട്ട ചൗക്കില്‍ നിന്ന് നടന്നെത്താന്‍ നിര്‍ബന്ധിതനായി. നഖ്ഷ്ബി സാഹിബ് ദര്‍ഗയിലേക്കുള്ള ഗേറ്റ് അവര്‍ അടച്ചതിനാല്‍ മതില്‍ കയറാന്‍ നിര്‍ബന്ധിതനായി. അവര്‍ എന്നെ പിടികൂടാന്‍ ശ്രമിച്ചു, പക്ഷേ ഇന്ന് എന്നെ തടയാനാകില്ല- ഒമര്‍ തന്റെ പോസ്റ്റില്‍ പറയുന്നു.
.

.
അതേസമയം ഖബര്‍സ്ഥാനില്‍ വെച്ച് തന്നെ മര്‍ദ്ദിച്ചതായി പറയുന്ന മറ്റൊരു വീഡിയോയും ഒമര്‍ അബ്ദുള്ള പങ്കുവെച്ചിട്ടുണ്ട്. ഇത് എനിക്ക് നേരെയുണ്ടായത് ശാരീരിക പീഡനമാണ്, എന്നെ തടയാന്‍ പാടില്ലായിരുന്നു. നിയമവിരുദ്ധമായ ഒന്നും തന്നെ ചെയ്തിട്ടില്ല. വാസ്തവത്തില്‍ നിയമസംരക്ഷകര്‍ എന്ന് പറയുന്നവര്‍ ഏത് നിയമത്തിന്റെ അടിസ്ഥാനത്തിലാണ് ഫാത്തിഹ അര്‍പ്പിക്കുന്നതില്‍ നിന്ന് ഞങ്ങളെ തടഞ്ഞതെന്ന് വിശദീകരിക്കേണ്ടതുണ്ടെന്നും ഒമര്‍ അബ്ദുള്ള പറഞ്ഞു.
.
1931ല്‍ അന്നത്തെ കശ്മീര്‍ രാജാവായിരുന്ന ഹരിസിങ്ങിനെതിരെ പ്രതിഷേധിച്ചവരെ വെടിവെച്ച് കൊന്ന ദിവസമാണ് ജൂലൈ 13. അതിന്റെ വാര്‍ഷികാചരണം പാടില്ലെന്ന് അടുത്തിടെ ലഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹ ഉത്തരവിറക്കിയിരുന്നു. ഇതിന് പുറമെ ഭരണകക്ഷിയായ നാഷണല്‍ കോണ്‍ഫറന്‍സിന്റെ നേതാക്കളെ മുന്‍കരുതലെന്ന വിധത്തില്‍ വീട്ടുതടങ്കലിലുമാക്കിയിരുന്നു. മുമ്പ് ജൂലൈ 13 സംസ്ഥാനത്ത് അവധി ദിനമായിരുന്നു. എന്നാല്‍ മനോജ് സിന്‍ഹ പ്രത്യേക വിജ്ഞാപനമിറക്കി ഈ അവധി 2020 ല്‍ എടുത്തുമാറ്റിയിരുന്നു.
.


.

്ഇത്തവണ ജൂലൈ 13 രക്തസാക്ഷി ദിനാചരണം നടത്തരുതെന്ന് ലഫ്റ്റനന്റ് ഗവര്‍ണര്‍ ഉത്തരവിറക്കി. എന്നാല്‍ കശ്മീരികളുടെ ജാലിയന്‍ വാലാബാഗാണ് ജൂലൈ 13ലെ സംഭവമെന്നും അതിന്റെ ആചരണം തടയാനാകില്ലെന്നും ഒമര്‍ അബ്ദുള്ള മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ ഇതിനെതിരെ ബിജെപി രംഗത്ത് വന്നിരുന്നു. ജൂലൈ 13ല്‍ നടന്നത് വര്‍ഗീയകലാപമായിരുന്നെന്നും അതിനെ ബ്രിട്ടീഷ് ഭരണത്തിന്റെ ക്രൂരതയായ ജാലിയന്‍ വാലാബാഗുമായി താരതമ്യം ചെയ്യുന്നതിനെതിരെ ബിജെപി നേതാവ് തരുണ്‍ ചുഗ് രംഗത്ത് വന്നിരുന്നു.

ഇത് രക്തസാക്ഷിത്വമല്ല, കലാപത്തെ മഹത്വവത്കരിക്കലാണ്. 1990ല്‍ കശ്മീരി പണ്ഡിറ്റുകളെ തോക്കിന്‍മുനയില്‍ നിര്‍ത്തി നാടുകടത്തിയപ്പോള്‍ മൗനം പാലിച്ച അതേ പാര്‍ട്ടിയുടെ നേതാവില്‍ നിന്നാണ് ഈ വാദം വരുന്നതെന്നും തരുണ്‍ ചുഗ് വിമര്‍ശിച്ചു.


ഗൾഫ് വാർത്തകളും അറിയിപ്പുകളും വാട്സ് ആപ്പിൽ അറിയാൻ ഇവിടെ അമർത്തി വാർത്ത ഗ്രുപ്പിൽ അംഗമാകുക  


Share
error: Content is protected !!