ലൈംഗികമായി വഴങ്ങാത്തതിന് അധ്യാപകന്റെ ഭീഷണി; വിദ്യാർഥിനി പെട്രോളൊഴിച്ച് സ്വയം തീകൊളുത്തി

ബാലസോർ: ഒഡിഷയിലെ ബാലസോറിൽ അധ്യാപകൻ ലൈം​ഗികതാത്പര്യത്തോടെ സമീപിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതിൽ മനംനൊന്ത് വിദ്യാർഥിനി തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചു. 95 ശതമാനം പൊള്ളലേറ്റ വിദ്യാർഥിനിയെ അത്യാസന്ന നിലയിൽ ഭുവനേശ്വർ എയിംസിൽ പ്രവേശിപ്പിച്ചു. യുവതിയെ രക്ഷിക്കാൻ ശ്രമിച്ച സുഹൃത്തിനും മാരകമായി പൊള്ളലേറ്റിട്ടുണ്ട്.

ഫാക്കിർ മോഹൻ കോളേജിലെ ബി.എഡ്‌ വിദ്യാർത്ഥിനിയാണ് വകുപ്പ് മേധാവിയായ സമീർ കുമാർ സാഹുവിനെതിരെ ലൈംഗികാരോപണം ഉന്നയിച്ചത്. ലൈംഗിക താല്പര്യങ്ങൾക്ക് സമ്മതിച്ചില്ലെങ്കിൽ ഭാവിയില്ലാതാക്കുമെന്ന് അധ്യാപകൻ ഭീഷണിപ്പെടുത്തിയിരുന്നു.

കോളജ് അധികൃതർക്ക് ജൂലൈ ഒന്നിന് പരാതി നൽകിയെങ്കിലും ഫലമുണ്ടായില്ല. തുടർന്ന് പെൺകുട്ടിയും മറ്റു വിദ്യാർഥികളും ചേർന്ന് പ്രതിഷേധിച്ചിരുന്നു. ശനിയാഴ്ച നടന്ന പ്രതിഷേധത്തിനിടെ പെൺകുട്ടി അപ്രതീക്ഷിതമായി പ്രിൻസിപ്പലിന്‍റെ റൂമിനടുത്തേക് പോകുകയും ദേഹത്ത്‌ പെട്രോൾ ഒഴിച്ച് തീകൊളുത്തുകയുമായിരുന്നു.

ശബ്ദം കേട്ടെത്തിയ വിദ്യാർത്ഥികൾ തീ അണക്കാൻ ശ്രമിക്കുന്ന ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. സംഭവത്തിന് ശേഷം വലിയ പ്രതിഷേധമാണ് കോളേജ് അധികൃതർക്കുനേരെ ഉയരുന്നത്. സംഭവത്തിൽ കോളേജ് പ്രിൻസിപ്പൽ ദിലീപ് ഘോഷിനെയും ആരോപണ വിധേയനായ വകുപ്പ് മേധാവിയെയും ഉന്നത വിദ്യാഭ്യാസവകുപ്പ് സസ്‌പെൻഡ് ചെയ്തു. സമീർ കുമാർ സാനുവിനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. വിശദമായ തെളിവെടുപ്പിന് ശേഷം കുറ്റവാളികളെ നിയമത്തിനു മുന്നിൽ കൊണ്ടുവരുമെന്ന് ബാലസോർ എസ്‌പി രാജ് പ്രസാദ് പറഞ്ഞു.

Share
error: Content is protected !!