അച്ചടക്കം വേണം,മുടിവെട്ടാനും പറഞ്ഞു; ഹരിയാണയിൽ സ്‌കൂൾ പ്രിൻസിപ്പലിനെ വിദ്യാർഥികൾ കുത്തിക്കൊന്നു

ചണ്ഡീഗഢ്: സ്‌കൂള്‍ പ്രിന്‍സിപ്പലിനെ വിദ്യാര്‍ഥികള്‍ കുത്തിക്കൊന്നു. ഹരിയാണയിലെ ഹിസാര്‍ ജില്ലയിലാണ് സംഭവം. സ്വകാര്യസ്‌കൂള്‍ പ്രിന്‍സിപ്പലായ ജഗ്ബീര്‍ സിങ് ആണ് കൊല്ലപ്പെട്ടത്. 15 വയസ്സ് പ്രായമുള്ള രണ്ട് വിദ്യാര്‍ഥികളാണ് പ്രിന്‍സിപ്പലിനെ കൊലപ്പെടുത്തിയതെന്നും ഇവരെ പിടികൂടാനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്നും പോലീസ് പറഞ്ഞു.

വ്യാഴാഴ്ച രാവിലെ 10.30 ഓടെയായിരുന്നു സംഭവം. കത്തിയുമായെത്തിയ വിദ്യാര്‍ഥികള്‍ പ്രിന്‍സിപ്പലിനെ ക്രൂരമായി കുത്തിപ്പരിക്കേല്‍പ്പിച്ചെന്നാണ് പോലീസ് പറയുന്നത്. അഞ്ച് തവണയാണ് കുത്തേറ്റത്. ഉടന്‍തന്നെ ഹിസാറിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
.
പ്രതികളായ വിദ്യാര്‍ഥികള്‍ സ്‌കൂളിലെ ചട്ടങ്ങള്‍ പാലിക്കുന്നില്ലെന്ന് പറഞ്ഞ് പ്രിന്‍സിപ്പല്‍ ഇവരെ നേരത്തേ ശാസിച്ചിരുന്നതായാണ് വിവരം. വിദ്യാര്‍ഥികളോട് ഷര്‍ട്ട് ഇന്‍സേര്‍ട്ട് ചെയ്യാനും വൃത്തിയായി മുടി വെട്ടാനും പ്രിന്‍സിപ്പല്‍ നിരന്തരം ആവശ്യപ്പെട്ടിരുന്നു. ഇതാണ് കൊലപാതകത്തിന് കാരണമായതെന്നാണ് പ്രാഥമികനിഗമനം. അതേസമയം, വിദ്യാര്‍ഥികള്‍ക്ക് പ്രിന്‍സിപ്പലിനോട് മറ്റെന്തെങ്കിലും ശത്രുതയുണ്ടോ എന്നകാര്യം അന്വേഷണത്തിലേ വ്യക്തമാവുകയുള്ളൂവെന്നും പ്രതികളും കൊല്ലപ്പെട്ട അധ്യാപകനും ഒരേ നാട്ടുകാരാണെന്നും പോലീസ് പറഞ്ഞു.


ഗൾഫ് വാർത്തകളും അറിയിപ്പുകളും വാട്സ് ആപ്പിൽ അറിയാൻ ഇവിടെ അമർത്തി വാർത്ത ഗ്രുപ്പിൽ അംഗമാകുക  


Share
error: Content is protected !!