വിമാനത്തിലെ ‘മാഡം’, ദുബായിൽ ഡോക്ടർ; മലയാളി യുവതിയുടെ ‘ഹണി ട്രാപ്പിൽ’ മലയാളി യുവാവിന് നഷ്ടമായത് ലക്ഷങ്ങൾ, ആൻ്റി ക്ലൈമാക്സിലും ‘ട്വിസ്റ്റ് ‘!
ദുബായ്: ഉയർന്ന നിലയിൽ ജോലി ചെയ്യുന്നവരെയോ, ബിസിനസുകാരെയോ പരിചയപ്പെട്ട് ‘ഹണി ട്രാപ്പി’ൽപ്പെടുത്തി പണം തട്ടുന്ന ദുബായിലെ ഒരു മലയാളി യുവതി, യുവാവിൽ നിന്ന് തട്ടിയെടുത്തത് 19 ലക്ഷത്തോളം രൂപ. തട്ടിപ്പുകാരിക്കെതിരെ യുവാവ് ദുബായ് പൊലീസിൽ സിവിൽ കേസ് കൊടുത്തെങ്കിലും മതിയായ തെളിവില്ലെന്ന കാരണത്താൽ അത് തള്ളിപ്പോയി. തുടർന്ന് തട്ടിപ്പുകാരിയുടെ നാടായ എറണാകുളം തൃക്കാക്കര പൊലീസിൽ പരാതി നൽകിയെങ്കിലും ദുബായിൽ നടന്ന സംഭവമായതിനാൽ കേസെടുത്തിട്ട് ഫലമില്ലെന്ന് പറഞ്ഞ് മടക്കിയയച്ചതായി യുവാവ് മനോരമ ഓൺലൈനിനോട് പറഞ്ഞു. (ചിത്രങ്ങൾ പ്രതീകാത്മകം)
.
വിമാനത്തിൽ പരിചയപ്പെട്ട ‘മാഡം’
2022ലായിരുന്നു തട്ടിപ്പുകാരിയെ യുവാവ് വിമാനത്തിൽ പരിചയപ്പെടുന്നത്. ഡിസംബർ 2ന് യുഎഇ ദേശീയ അവധിക്ക് ദുബായിൽ നിന്ന് കൊച്ചിയിലേക്കുള്ള എമിറേറ്റ്സ് എയർലൈൻസ് വിമാനത്തിൽ നാട്ടിലേക്ക് പോവുകയായിരുന്ന യുവാവിന്റെ തൊട്ടടുത്തായിരുന്നു തട്ടിപ്പുകാരിയുടെ സീറ്റ്. ദുബായ് ആരോഗ്യ വിഭാഗത്തിൽ ഡോക്ടറാണെന്ന് സ്വയം പരിചയപ്പെടുത്തിയ ഇവർ യുവാവുമായി വളരെ പെട്ടെന്ന് സൗഹൃദത്തിലായി.
.
തട്ടിപ്പുകാരിയെ യുവാവ് ‘മാഡം’ എന്നായിരുന്നു അഭിസംബോധന ചെയ്തത്. ആരോഗ്യ വകുപ്പിൽ റിക്രൂട്ടിങ് വിഭാഗത്തിലാണ് നിലവിൽ താൻ ജോലി ചെയ്യുന്നതെന്ന് പറഞ്ഞപ്പോൾ സർക്കാർ മേഖലയിൽ ആരോഗ്യപ്രവർത്തകരുടെ തൊഴിൽ സാധ്യതകളെക്കുറിച്ചായി സംസാരം. ഡിഎച്ഒയുടെ വെബ് സൈറ്റിൽ ജോലി ഒഴിവുകൾ കാണില്ലെങ്കിലും യഥാർഥത്തിൽ ഉണ്ടെന്നും അത് വിമാനത്തിൽ വച്ച് സംസാരിക്കാനാകില്ലെന്നും ‘മാഡം’ വിശദീകരിച്ചു.
.
എന്നാൽ തന്റെ ബന്ധുവിന്റെ നഴ്സായ ഭാര്യക്ക് സർക്കാർ ആശുപത്രിയിൽ ജോലി നോക്കാമെന്ന് ആലോചിച്ച യുവാവ് ആഗ്രഹം പ്രകടിപ്പിച്ചപ്പോൾ ശരിയാക്കിത്തരാമെന്ന് ‘മാഡം’ ഉറപ്പു നൽകി, ഫോൺ നമ്പർ കൈമാറുകയും ചെയ്തു. ഇതിലേക്ക് ബന്ധുവായ നഴ്സിന്റെ ബയോഡേറ്റ അയക്കാനും ആവശ്യപ്പെട്ടു. ഇക്കാര്യം യുവാവ് ബന്ധുവിനോട് പറഞ്ഞപ്പോൾ ജോലി സർക്കാർ ആശുപത്രിയിലായതിനാൽ ഓക്കെ പറഞ്ഞു. കുറച്ച് ദിവസങ്ങൾക്ക് ശേഷം യുവാവ് ദുബായിൽ തിരിച്ചെത്തി. പിന്നാലെ തട്ടിപ്പുകാരിയും. യുവാവും ബന്ധുവും അയാളുടെ ഭാര്യയായ നഴ്സും ബർദുബായ് ബുർജുമാൻ മാളിൽ ‘മാഡ’ത്തെ കണ്ടുമുട്ടി ബാക്കി കാര്യങ്ങൾ തീരുമാനിച്ചു.
.
താൻ ഈ മേഖലയിൽ ഏറെ കാലമായി പ്രവർത്തിക്കുന്നതായും ദുബായിലെ മിക്ക ആശുപത്രികളുമായും ബന്ധമുണ്ടെന്നും എവിടെയെല്ലാം ജോലി ഒഴിവുകളുണ്ടെന്നതുമെല്ലാം അറിയാമെന്നും ‘മാഡം’ നല്ല വാക് ചാതുരിയോടെ വച്ചുകാച്ചിയത് മൂവരും കണ്ണടച്ച് വിശ്വസിച്ചു. ഡിഎച്എയുടെ കീഴിലുള്ള ആശുപത്രിയിൽ തന്നെ ജോലി ലഭിക്കണമെന്ന് പറഞ്ഞപ്പോൾ നിലവിൽ ഡിഎച്എ ഫിറ്റ്നസ് സെന്ററിൽ മാത്രമാണ് ഒഴിവുകളുള്ളതെന്നായിരുന്നു മറുപടി. ഇനിയഥവാ ആശുപത്രികളിൽ ഒഴിവുണ്ടെങ്കിൽ അതു കിട്ടാൻ 35,000 ദിർഹം തനിക്ക് നൽകണമെന്നും ആവള്യപ്പെട്ടു. മൂവരും അത് സമ്മതിച്ച ശേഷം എത്രയും പെട്ടെന്ന് പണം തരാമെന്ന തീർപ്പിൽ അവിടെ നിന്ന് പിരിഞ്ഞു.
.
.
രണ്ട് ദിവസത്തിനകം തട്ടിപ്പുകാരി ഫോൺ വിളിച്ച് ദുബായിലെ ഒരു സർക്കാർ ആശുപത്രിയിൽ നഴ്സിന്റെ ജോലി ഒഴിവുണ്ടെന്നും ഉടൻ തന്നെ നേരത്തെ ഉറപ്പിച്ച 35,000 ദിർഹം നൽകണമെന്നും ആവശ്യപ്പെട്ടു. ബന്ധു അത് സമ്മതിച്ചു. മറ്റൊരാളുടെ ബാങ്ക് അക്കൗണ്ടിലേക്ക് പണം ഡിപോസിറ്റ് ചെയ്താൽ മതിയെന്നായിരുന്നു ‘മാഡം’ പറഞ്ഞതെങ്കിലും സ്വന്തം അക്കൗണ്ട് വിശദാംശങ്ങളായിരുന്നു അയച്ചുകൊടുത്തത്. ബന്ധുവിന് ബാങ്ക് വായ്പയെടുക്കാൻ ചുരുങ്ങിയത് 10 ദിവസം വേണമെന്ന് മറുപടി നൽകിയപ്പോൾ, അപ്പോഴേയ്ക്കും ഈ ഒഴിവ് നികത്തിയേക്കാമെന്നും എത്രയും പെട്ടെന്ന് പണം നൽകിയാൽ മാത്രമേ ലഭിക്കുകയുള്ളൂ എന്നുമായി. മറ്റൊന്നും ആലോചിക്കാതെ തന്റെ അക്കൗണ്ടിലുണ്ടായിരുന്ന 20,000 ദിർഹം യുവാവ് തട്ടിപ്പുകാരിക്ക് അയച്ചുകൊടുത്തു.
.
ബാക്കി 15,000 ദിർഹം വൈകാതെ നൽകാമെന്നും ഉറപ്പുനൽകി. പിന്നീട് തട്ടിപ്പുകാരിയും യുവാവും പലയിടത്തായി കണ്ടുമുട്ടി ഏറെ അടുപ്പത്തിലായി. തനിക്ക് കരാമയിലും ഡിഎപിയിലുമായി 2 ക്ലിനിക്കുകളുണ്ട്, ഡിഎച്എ റിക്രൂട്ടിങ് വിഭാഗത്തിൽ ജോലി ചെയ്യുന്ന ഇന്ത്യക്കാരി താൻ മാത്രം, സ്വന്തം നാടായ മുനിശൻകോവിലിനടുത്ത് കോടികളുടെ സ്വത്തും കെട്ടിടങ്ങളുമുണ്ട്, അവിടെ റേഞ്ച് റോവറിലാണ് യാത്ര തുടങ്ങിയവയായിരുന്നു മറ്റു വാദങ്ങൾ. യാതൊരു സംശയവും തോന്നാതെ യുവാവ് ഇതൊക്കെ കണ്ണടച്ച് വിശ്വസിക്കുകയും ചെയ്തു. അവരുടെ സൗഹൃദാപൂർവമുള്ള പെരുമാറ്റത്തിൽ തനിക്ക് മറ്റൊരു സംശയവും തോന്നിയില്ലെന്നാണ് ഇതേക്കുറിച്ച് യുവാവ് പറയുന്നത്.
.
‘ഭർത്താവ് എറിഞ്ഞുടച്ച’ ആപ്പിൾ ലാപ്ടോപ്പ്
പിന്നീട് ബാക്കി 15,000 ദിർഹം കൂടി നൽകിയതോടെ മാഡത്തിന്റെ ഫോൺ വിളിയും സന്ദേശങ്ങളും കുറഞ്ഞു. നഴ്സിന്റെ ജോലിക്കാര്യം സംബന്ധിച്ച നടപടികൾ മുന്നോട്ടുപോവുകയാണെന്നും ഉടൻ ശരിയാകുമെന്നും വിളിക്കുമ്പോൾ ചോദിക്കാതെ തന്നെ പറയാനും ശ്രദ്ധിച്ചിരുന്നു. എന്നാൽ ഇരുവരുടെയു ബന്ധം വീണ്ടും ശക്തമായി. തന്റെ ഭർത്താവ് തന്നെ എപ്പോഴും മദ്യപിച്ച് വന്ന് ദേഹോപദ്രമേൽപ്പിക്കുന്നതായും വലിയ മാനസിക പീഡനമാണ് താനനുഭവിക്കുന്നതെന്നും ‘മാഡം’ യുവാവിനോട് കള്ളം പറഞ്ഞ് അനുകമ്പ പിടിച്ചുവാങ്ങി. ഇങ്ങനെയിരിക്കെയാണ് ഒരു ദിവസം മാഡം കരഞ്ഞുകൊണ്ട് ഫോൺ വിളിക്കുന്നത്. തന്റെ ആപ്പിൾ ലാപ്ടോപ് ഭർത്താവ് കഴിഞ്ഞ ദിവസം രാത്രി ദേഷ്യത്തിൽ എറിഞ്ഞ് തകർത്തെന്നും പുതിയൊരെണ്ണം ദുബായ് മാളിൽ ഉണ്ടോ എന്ന് അന്വേഷിക്കുമോ എന്നും അഭ്യർഥിച്ചു. യുവാവ് ഒടുവിൽ എമിറേറ്റ്സ് മാളിൽ അതേ കോൺഫിഗറേഷനിൽ ഉള്ള ലാപ്ടോപ് കണ്ടെത്തി. 6,900 ദിർഹമായിരുന്നു വില. വാങ്ങിച്ചോളൂ, ഞാൻ പണം തരാം എന്നായി ‘മാഡം’. മറ്റൊന്നുമാലോചിക്കാതെ യുവാവ് അതു വാങ്ങി കൈമാറി. എന്നാൽ അതിന്റെ പണം ഉടൻ തരാമെന്ന് പറഞ്ഞതല്ലാതെ നൽകിയില്ല. യുവാവിനാണെങ്കിൽ എപ്പോഴും ചോദിക്കാനും മടി. ഇരുവരും നേരിട്ട് കണ്ടപ്പോഴൊക്കെ നഴ്സിന്റെ ജോലി നടപടികൾ പൂർത്തിയായി വരുന്നു എന്ന് അറിയിക്കാൻ മറന്നില്ല.
.
ക്ലിനിക്ക് തുടങ്ങാമെന്ന പേരിൽ തട്ടിപ്പിന് ശ്രമം, യുവാവ് ‘ജസ്റ്റ് എസ്കേപ്’
മറ്റൊരു ദിവസം ‘മാഡം’ യുവാവിനോട് ദുബായിൽ താനൊരു ഡെന്റൽ ക്ലിനിക് തുടങ്ങാൻ പോവുകയാണെന്നും അതിന്റെ ലൈസൻസൊക്കെ തയാറായി വരുന്നെന്നും പാർട്ണറായി കൂടുന്നോ എന്നും ആരാഞ്ഞു. നാട്ടിൽ പുതിയ വീടുവച്ചതിന്റെ കടം കൊടുത്തു തീർന്നിട്ടില്ലെന്നും ഇനി ബാങ്ക് വായ്പ എടുക്കുകയാണെങ്കിൽ തന്നെ രണ്ടോ മൂന്നോ ലക്ഷം ദിർഹം മാത്രമേ തനിക്ക് ലഭിക്കുകയുള്ളൂ എന്നും യുവാവ് പറഞ്ഞ് ഒഴിയാൻ ശ്രമിച്ചു. അത്രയും മതി, ബാക്കി താൻ കൂട്ടിക്കൊള്ളാമെന്നായി മാഡം.
.
തുടർന്ന് ലൈസൻസ് എടുത്തതിന്റെയും ക്ലിനിക്കിലേക്ക് ഓർഡർ നൽകി എന്ന് പറയുന്ന ഉപകരണങ്ങളുടെയും ചിത്രങ്ങളയച്ചു നൽകി പ്രലോഭിപ്പിച്ചു. ഇരുവരും കൂടി ബർദുബായിൽ ‘മാഡം’ താമസിക്കുന്ന പ്രദേശത്തും മുഹൈസിന (സോണാപൂർ)യിലും ക്ലിനിക്കിനായി സ്ഥലമന്വേഷിച്ചു. കെട്ടിടങ്ങൾ കാറിലിരുന്ന് ചൂണ്ടിക്കാണിക്കുന്നതല്ലാതെ ഇറങ്ങിച്ചെന്ന് അന്വേഷിക്കുന്നില്ല എന്ന് ശ്രദ്ധിച്ചതുമുതലാണ് യുവാവിന് ‘മാഡ’ത്തിന്റെ പെരുമാറ്റത്തിൽ ചില അപാകതകൾ തോന്നിത്തുടങ്ങിയത്. പിന്നീടും ‘മാഡം’ ഏറെ പ്രലോഭിച്ചെങ്കിലും യുവാവ് അതിന് തലവച്ചുകൊടുക്കാതെ ഉറച്ചുനിന്നതിനാൽ വലിയ തട്ടിപ്പ് ശ്രമത്തിൽ നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ടു. എങ്കിലും ഇരുവരും തമ്മിലുള്ള സൗഹൃദ ബന്ധം ശക്തമായി മുന്നോട്ടുപോയി.
.
ഡയമണ്ട് നെക്ലേസ് ഒരു ഗിഫ്റ്റ് മാത്രം
ഈ സംഭവങ്ങളൊന്നും അപ്പോഴും യുവാവ് തന്റെ കുടുംബത്തെ അറിയിച്ചിരുന്നില്ല. അതിനാൽ ‘മാഡ’ത്തിന്റെ അടുത്ത തട്ടിപ്പിൽ നിന്ന് രക്ഷപ്പെടാനും സാധിച്ചില്ല. യുവതി തന്നെയും ഭർത്താവിനെയും കുറിച്ചുള്ള തള്ളൽ പൂർവാധികം ശക്തമായി തുടർന്നുകൊണ്ടിരുന്നു. തന്റെ ഭർത്താവ് സിനിമാ മേഖലയിലാണ് പ്രവർത്തിക്കുന്നതെന്നും ഒട്ടേറെ പ്രമുഖരുമായി അടുപ്പമുണ്ടെന്നും പറഞ്ഞു. പ്രമുഖ നടനോടൊപ്പം ഭർത്താവ് നിൽക്കുന്ന ചിത്രവും കാണിച്ചുകൊടുത്തു. ഇരുവരും വളരെയധികം അടുത്തുപോയ നിമിഷത്തിൽ ‘മാഡം’ യുവാവിനോട് തനിക്കൊരു ഡയമണ്ട് നെക്ലേസ് വാങ്ങിത്തരുമോ എന്ന് ചോദിച്ചു. മറ്റൊന്നും ചിന്തിക്കാതെ അയാളത് സമ്മാനിക്കുകയും ചെയ്തു.
.
.
ഭർത്താവിന്റെ നിരീക്ഷണത്തിലാണ്, മേലാൽ ബന്ധപ്പെടരുത്
അധികം വൈകാതെ ഒരു ദിവസം മാഡം യുവാവിനെ വിളിച്ച് താൻ നാട്ടിലേക്ക് പോവുകയാണെന്നും ഇവിടെ ജോലി ചെയ്യുന്നത് ഭർത്താവിന് താത്പര്യമില്ലെന്നും അറിയിച്ചു. ഇതോടെ ആകെ തകർന്നുപോയ അയാൾ ലാപ്ടോപ്പിന്റെയും നെക്ലേസിന്റെയും തുകയും നഴ്സ് ജോലിയെക്കുറിച്ചും അന്വേഷിച്ചപ്പോൾ, എല്ലാം ഉടൻ ശരിയാകുമെന്നായിരുന്നു മറുപടി. ഭർത്താവ് എല്ലാം നിരീക്ഷിക്കുന്നുവെന്നും മേലാൽ ഫോൺ വിളിക്കുകയോ, വാട്സാപ്പ് സന്ദേശം അയക്കുകയോ പാടില്ല എന്നുകൂടി പറഞ്ഞ് എമിറേറ്റ്സ് എയർലൈൻസിലെ ബിസിനസ് ക്ലാസ് ബോർഡിങ് പാസിന്റെ കോപ്പി കൂടി അയച്ചുകൊടുത്തു ‘മാഡം’ മുങ്ങി.
.
ഇതോടെ താൻ വഞ്ചിക്കപ്പെട്ടു എന്ന് ഉറപ്പാക്കിയ യുവാവ് ബോർഡിങ് പാസ് ഒരു ട്രാവൽ ഏജൻസിയിൽ കാണിച്ച് പരിശോധിച്ചപ്പോൾ, മടക്ക ടിക്കറ്റ് കൂടി ബുക്ക് ചെയ്തിട്ടാണ് ‘മാഡം’ പോയിട്ടുള്ളതെന്ന് മനസ്സിലായി. അതോടെ വാശി തോന്നിയ അയാൾ തട്ടിപ്പുകാരി തിരിച്ചുവരുന്ന ദിവസം ഒരു സുഹൃത്തിനെ കൂട്ടി ബർദുബായിലെ അവരുടെ കെട്ടിടത്തിനടുത്ത് കാത്തുനിന്നു. വൈകിട്ട് ആറരയോടെ അവരും മറ്റൊരാളും കൂടി കാറിൽ വന്നിറങ്ങി. യുവാവിനെ കണ്ടതോടെ തിരിച്ച് കാറിൽ കയറി പെട്ടെന്ന് സ്ഥലം വിടുകയും ചെയ്തു.
.
തൊട്ടുപിന്നാലെ, താൻ എന്നെ ഇങ്ങനെ പിന്തുടരുതെന്നും പണം രണ്ട് മാസത്തിനുള്ളിൽ തിരിച്ചു തരുമെന്നും പറഞ്ഞു ഫോൺ വിളിച്ച് ചീത്ത പറഞ്ഞു. ഇതുവരെ പറഞ്ഞ കള്ളത്തരങ്ങൾ വിശ്വസിച്ച പോലെ ഇതും അങ്ങനെ വിഴുങ്ങാനാകില്ലെന്നും 10 ദിവസത്തിനുള്ളിൽ തന്നില്ലെങ്കിൽ ഉള്ള തെളിവുകൾ വച്ച് നിയമനടപടി സ്വീകരിക്കുമെന്നും യുവാവ് മുന്നറിയിപ്പ് നൽകി. ഇതുപ്രകാരം തട്ടിപ്പുകാരിക്കെതിരെ സിവിൽ കേസ് നൽകി. ഇതിനിടയ്ക്ക് മധ്യസ്ഥരെ വച്ച് ഒത്തു തീർപ്പിന് ശ്രമിച്ചപ്പോൾ, വൈകാതെ പണത്തിന്റെ ചെക്ക് നൽകാമെന്ന് പറഞ്ഞ് പറ്റിച്ച് ‘മാഡം’ സ്ഥലംവിട്ടു. എന്നാൽ നെക്ലേസ് ആരും കടം നൽകാറില്ലെന്നും സമ്മാനമായി മാത്രമേ അത് കൈമാറുകയുള്ളൂ എന്നുമായിരുന്നു കോടതിയുടെ വിലയിരുത്തൽ. അതുകൊണ്ട് പണമടക്കം എല്ലാം സമ്മാനമായി കാണുന്നുവെന്ന് പറഞ്ഞ് കേസ് തള്ളി.
.
.
കേരള പൊലീസിന് തട്ടിപ്പ് അന്വേഷിക്കാൻ താത്പര്യമില്ല
പിന്നീട്, നാട്ടിൽ ചെന്ന് മാഡത്തിന്റെ ഭർത്താവിന്റെ പേരിൽ ഗൂഗിളിൽ അന്വേഷണം നടത്തിയപ്പോൾ എറണാകുളം പാലാരിവട്ടത്തെ ഒരു വീടിന്റെ പടം വച്ച് സിനിമാ സംബന്ധമായ ഓഫിസാണെന്ന് പറഞ്ഞ് ബോർഡ് വച്ചിരിക്കുന്നത് കണ്ടു. അന്വേഷിച്ചപ്പോൾ അത് വേറെയാരുടെയോ വീടാണെന്നും അങ്ങനെയൊരു ഓഫിസ് അവിടെ പ്രവർത്തിക്കുന്നില്ലെന്നും മനസ്സിലായി. തുടർന്ന് ഭർത്താവിനെ കണ്ടുപിടിച്ച് കാര്യം അവതരിപ്പിച്ചപ്പോൾ തനിക്കൊന്നുമറിയില്ലെന്ന് പറഞ്ഞു ഒഴിഞ്ഞുമാറി. ഇയാളും അറിഞ്ഞുള്ള തട്ടിപ്പാണ് നടത്തുന്നതെന്ന് അതോടെ ഉറപ്പായി.
.
പിന്നീട്, മാഡത്തിന്റെ മൊബൈൽ നമ്പർ വച്ച് അന്വേഷിച്ചപ്പോൾ എറണാകുളം മഞ്ഞുമ്മലിലാണ് വീടെന്ന് കണ്ടെത്തി. അവിടെ ചെന്നപ്പോഴായിരുന്നു മറ്റൊരു ട്വിസ്റ്റ്, തട്ടിപ്പുകാരിയെയും ഭർത്താവിനെയും അന്വേഷിച്ച് അന്ന് അവിടെയെത്തുന്ന എട്ടാമത്തെ ഇരയായിരുന്നു യുവാവെന്ന് തൊട്ടടുത്തെ കടകാരൻ പറഞ്ഞു. തുടർന്ന് എറണാകുളം തൃക്കാക്കര പൊലീസ് കമ്മിഷണർക്ക് പരാതി എഴുതി നൽകി.
കമ്മിഷണർ തട്ടിപ്പുകാരിയെയും ഭർത്താവിനെയും ഫോൺ വിളിച്ചെങ്കിലും എടുത്തില്ല. പിന്നീട് മഞ്ഞുമ്മലിനടുത്ത് തട്ടിപ്പുകാരിയുടെ ഭർതൃപിതാവിനെ കണ്ടപ്പോൾ കാര്യങ്ങൾ വിശദമാക്കി. ഇതിന് ശേഷം ഭർത്താവ് യുവാവിനെ വിളിച്ച് മേലാൽ ആരെയും ബന്ധപ്പെട്ടുപോകരുതെന്ന് പറഞ്ഞ് ഭീഷണി മുഴക്കി. മാത്രമല്ല, വൈകാതെ യുവാവിന്റെ നാട്ടിലെത്തി അവിടുത്തെ പള്ളിയിലെ അച്ചനോട് യുവാവുമായി സാമ്പത്തിക ഇടപാടുണ്ടായിരുന്നത് എല്ലാം ഒത്തു തീർപ്പാക്കിയതാണെന്നും ഇപ്പോൾ തന്റെ പിന്നാലെ പ്രണയം പറഞ്ഞ് ശല്യപ്പെടുത്തുകയാണെന്നും അപവാദം പറഞ്ഞ് പരത്തി.
.
സിനിമാക്കഥ പോലെ ആന്റി ക്ലൈമാക്സ്
തനിക്ക് കോടതിച്ചെലവുമൊക്കെയായി ആകെ 80,000 ദിർഹം നഷ്ടപ്പെട്ടതായി യുവാവ് പറഞ്ഞു. ആ ദുഃഖവും തട്ടിപ്പിന് ഇരയായ ജാള്യതയും തട്ടിപ്പുകാരി നാട്ടിലെത്തി അപവാദം പറഞ്ഞപ്പോഴത്തെ നാണക്കേടുമെല്ലാം ചേർന്ന മാനസിക സംഘർഷം ഇപ്പോഴും യുവാവിൽ നിന്ന് വിടുതലായിട്ടില്ല. വീട്ടുകാരുടെ സമ്മർദം കാരണം നഷ്ടപ്പെട്ട പണം തിരിച്ചുകിട്ടാനുള്ള ശ്രമത്തിൽ നിന്ന് തത്കാലം പിന്തിരിഞ്ഞ യുവാവ് അടുത്തിടെ ഒരിക്കൽ കരാമയിലെ ചായക്കടയിലിരിക്കുന്ന സമയത്താണ് ആ കാഴ്ച കണ്ടത്.
.
തട്ടിപ്പുകാരി ഒരു ആഡംബ കാറിൽ ഇരിക്കുന്നു. കൂടെ ഡ്രൈവർ സീറ്റിൽ സമ്പന്നനെന്ന് തോന്നിക്കുന്ന ഒരാളുമുണ്ട്. യുവാവിനെ കണ്ടതോടെ കാർ പെട്ടെന്ന് ഓടിച്ചുപോയി. യുവാവ് അവരെ തന്റെ കാറിൽ പിന്തുടർന്നെങ്കിലും കണ്ടുകിട്ടിയില്ല. പക്ഷേ, പിന്നീടൊരിക്കൽ അന്നുണ്ടായിരുന്ന ആ ഹതഭാഗ്യവാനെ അവിചാരിതമായി കണ്ടുമുട്ടിയപ്പോൾ ചെന്ന് ചോദിച്ചു-അന്ന് കൂടെയുണ്ടായിരുന്ന യുവതി ആരാണെന്ന്. ഡിഎച്എയിൽ ഡോക്ടറാണെന്നും കഴിഞ്ഞ 5 വർഷമായി തനിക്കവരെ അറിയാമെന്നുമായിരുന്നു മറുപടി. (കടപ്പാട്: സാദിഖ് കാവിൽ, മനോരമ)
.
.
.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം. ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക.
.
.
ജോലിത്തിരക്കിനിടയിൽ കുഞ്ഞിന്റെ കാര്യങ്ങൾ നേരാം വണ്ണം ചെയ്യാൻ പറ്റുന്നില്ലേ… ഇനി ആ ടെൻഷൻ മറന്നേക്കൂ…
അരീക്കോടിന്റെ ഹൃദയഭാഗത്ത് bus stand ന് അടുത്തായി നമ്മുടെ പോന്നോമനകൾക്ക് സുരക്ഷിതമായൊരിടം
അമ്മ താരാട്ട്
♦️ A/C Room
♦️Play area
♦️Homely food
♦️ 8am to 6pm
For More info:
949780 8988
871471 8988