ട്രെയിനിൽ കവർച്ചാശ്രമം, പിടിവലി; പുറത്തേക്ക് വീണ ഡോക്ടർ ദമ്പതിമാർക്ക് ഗുരുതര പരിക്ക്
കവര്‍ച്ചാശ്രമം തടയുന്നതിനിടെ ഓടുന്ന ട്രെയിനില്‍നിന്ന് വീണ് ഡോക്ടര്‍മാരായ ദമ്പതിമാര്‍ക്ക് ഗുരുതരപരിക്ക്. ട്രെയിനിനടിയില്‍പ്പെട്ട് ഭര്‍ത്താവിന്റെ ഇടതുകൈപ്പത്തിയുടെ ഒരുഭാഗം അറ്റുപോയി. മുംബൈ കാഞ്ചൂര്‍മാര്‍ഗില്‍ ബുധനാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം.
.
ആയുര്‍വേദ ഡോക്ടറായ യോഗേഷ് ദേശ്മുഖ്(50), ഭാര്യ ഡോ. ദീപാലി(44) എന്നിവര്‍ക്കാണ് ട്രെയിനില്‍നിന്ന് വീണ് പരിക്കേറ്റത്. മുംബൈ എല്‍ടിടി-നന്ദേഡ് സ്പെഷ്യല്‍ ട്രെയിനിലെ എസ്-4 കോച്ചിലെ യാത്രക്കാരായിരുന്നു ഇരുവരും. ബുധനാഴ്ച പുലര്‍ച്ചെ മൂന്നേകാലോടെ എല്‍ടിടി സ്റ്റേഷനില്‍നിന്ന് ട്രെയിന്‍ പുറപ്പെട്ട് 15 മിനിറ്റ് പിന്നിട്ടതിന് പിന്നാലെയായിരുന്നു കവര്‍ച്ചാശ്രമം നടന്നത്.
.
ഒമ്പതുവയസ്സുള്ള മകള്‍ക്കൊപ്പം ലാത്തൂരിലേക്ക് യാത്രചെയ്യുകയായിരുന്നു ദമ്പതിമാര്‍. എസ്-4 കോച്ചിലെ മിഡില്‍ ബെര്‍ത്തിലായിരുന്നു ദീപാലി കിടന്നിരുന്നത്. യാത്രയ്ക്കിടെ മോഷ്ടാവ് ദീപാലിയുടെ ഹാന്‍ഡ്ബാഗ് മോഷ്ടിച്ചു. ഉറക്കമുണര്‍ന്ന യുവതി ബാഗില്‍ പിടിച്ചുവലിച്ച് മോഷണശ്രമം തടയാന്‍ ശ്രമിച്ചു. ഇതോടെ മോഷ്ടാവ് ബാഗ് ബലമായി പിടിച്ചുവലിച്ച് ട്രെയിനിന്റെ വാതിലിനരികിലേക്ക് ഓടി.
.
ബാഗില്‍നിന്ന് പിടിവിടാതിരുന്ന ദീപാലിയെയും ഇയാള്‍ വലിച്ചിഴച്ചു. ബഹളംകേട്ട് യോഗേഷും ട്രെയിനിന്റെ വാതിലിനരികിലെത്തി. പിടിവലിക്കിടെ ട്രെയിനിന്റെ വേഗം കുറഞ്ഞതോടെ മോഷ്ടാവ് ബാഗുമായി പുറത്തേക്ക് ചാടി. ഇതോടെ മോഷ്ടാവിന്റെ പിടിവിടാതിരുന്ന ദീപാലിയും ഭാര്യയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ യോഗേഷും ട്രെയിനില്‍നിന്ന് പുറത്തേക്ക് വീഴുകയായിരുന്നു. ട്രെയിനിനടിയില്‍പ്പെട്ടാണ് യോഗേഷിന്റെ കൈപ്പത്തി അറ്റുപോയത്. ട്രാക്കിന് സമീപത്തേക്കുവീണ ദീപാലിക്കും ഗുരുതരമായി പരിക്കേറ്റു. മോഷ്ടാവ് ബാഗുമായി ഓടിരക്ഷപ്പെടുകയുംചെയ്തു.
.
സംഭവത്തിന് പിന്നാലെ കണ്ട്രോള് റൂമില്‍ വിളിച്ച് ദീപാലിയാണ് പോലീസിനെ വിവരമറിയിച്ചത്. എന്നാല്‍, അപകടം നടന്ന സ്ഥലം മനസിലാകാത്തതിനാല് പോലീസിന് എത്തിപ്പെടാനായില്ല. ഇതിനിടെ, ദമ്പതിമാര്‍ സമീപത്തെ റോഡിലെത്തിയിരുന്നു. ഇതുവഴിയെത്തിയ പാല് വിതരണ വാഹനത്തിലെ ഡ്രൈവറാണ് ഇരുവരെയും ആശുപത്രിയില്‍ എത്തിച്ചത്. കൈപ്പത്തിയുടെ ഒരുഭാഗം അറ്റുപോയ യോഗേഷ് ഇപ്പോഴും തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. അതിനിടെ, ട്രെയിനില്‍ യാത്രതുടര്‍ന്ന ദമ്പതിമാരുടെ മകളെ കല്യാണ്‍ സ്റ്റേഷനില്‍വെച്ച് റെയില്‍വേ പോലീസ് കണ്ടെത്തുകയും സ്റ്റേഷനിലിറക്കി കാര്യങ്ങള്‍ ധരിപ്പിക്കുകയും സുരക്ഷിതയായി കുടുംബത്തെ ഏല്‍പ്പിക്കുകയുംചെയ്തു.
.
യുവതിയുടെ നഷ്ടപ്പെട്ട ബാഗില്‍ 5000 രൂപയോളമാണ് ഉണ്ടായിരുന്നതെന്ന് റെയില്‍വേ പോലീസ് പറഞ്ഞു. പ്രതിക്കായി സ്റ്റേഷനുകളിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് അന്വേഷണം തുടരുകയാണെന്നും പോലീസ് അറിയിച്ചു.
.
.
.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം. ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക.