ഭീകരവാദത്തിനെതിരായ ഇന്ത്യയുടെ നിലപാട്: ഇന്ത്യന്‍ സര്‍വ കക്ഷി പ്രതിനിധി സംഘം സൗദിയില്‍ പര്യടനം പൂർത്തിയാക്കി ഇന്ന് മടങ്ങും
റിയാദ്: പഹൽഗാം ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തിൽ ഓപ്പറേഷൻ സിന്ദൂറിനെയും ഭീകരതക്കെതിരായ ഇന്ത്യൻ നിലപാടിനെയും കുറിച്ച് സൗദി അധികാരികളോട് വിശദീകരിക്കാൻ റിയാദിലെത്തിയ ഇന്ത്യൻ സർവകക്ഷി പ്രതിനിധി സംഘത്തിന്‍റെ ദൗത്യം ഇന്ന് പൂർത്തിയാവും. ഇന്നലെ സൗദി ശൂറ കൗൺസിൽ പ്രതിനിധികളെയും വിദേശകാര്യ സഹമന്ത്രിയെയും കണ്ടു ചർച്ച നടത്തി. അതിർത്തി കടന്നുള്ള ഭീകരതയോടുള്ള ഇന്ത്യയുടെ നിലപാടിനെയും ഭീകരവാദത്തോട് ഒരു വിട്ടുവീഴ്ചയുമില്ലാത്ത സമീപനത്തെയും കുറിച്ച് വിശദീകരിച്ച സംഘം സൗദിയുടെ ഭീകരവാദ വിരുദ്ധ നിലപാടിനെ അഭിനന്ദിക്കുകയും ചെയ്തു.
.
ഇന്നലെ നടന്ന കൂടിക്കാഴ്ചകളിൽ ശൂറ കൗൺസിൽ ഡെപ്യൂട്ടി സ്പീക്കർ ഡോ. മിശ്അൽ അൽസുല്ലമിയുമായി ഇന്ത്യൻ പ്രതിനിധി സംഘം ചർച്ച നടത്തി. പഹൽഗാമിലുണ്ടായ ക്രൂരമായ ഭീകരാക്രമണത്തെ സൗദി ശക്തമായി അപലപിച്ചതിന് ഇന്ത്യൻ സംഘം നന്ദി രേഖപ്പെടുത്തി. ഭീകരതയ്ക്കെതിരായ പോരാട്ടത്തിൽ ഇന്ത്യ ദൃഢനിശ്ചയത്തോടെ ഉറച്ചുനിൽക്കുമെന്നും സംഘം ഡോ. അൽസുല്ലമിയെ അറിയിച്ചു. ശൂറ കൗൺസിലിൻ്റെ സൗദി-ഇന്ത്യ പാർലമെന്ററി സൗഹൃദ സമിതി ചെയർമാൻ മേജർ ജനറൽ അബ്ദുറഹ്മാൻ അൽഹർബിയും സമിതിയിലെ മുതിർന്ന അംഗങ്ങളും ചർച്ചയിൽ പങ്കെടുത്തു.
.
തുടർന്ന് സൗദി വിദേശകാര്യ സഹമന്ത്രി ആദിൽ ബിൻ അഹമ്മദ് അൽജുബൈറുമായി ഇന്ത്യൻ സംഘം കൂടിക്കാഴ്ച നടത്തി. പ്രിൻസ് സൗദ് അൽഫൈസൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഡിപ്ലോമാറ്റിക് സ്റ്റഡീസ് ഡയറക്ടർ ജനറൽ ഡോ. മുശബ്ബബ് ബിൻ ആയിദ് അൽഖഹ്താനിയുമായും സംഘം സംവദിച്ചു. ഈ കൂടിക്കാഴ്ചകളെല്ലാം ഭീകരതയെ ചെറുക്കുന്നതുൾപ്പെടെയുള്ള ഇന്ത്യ-സൗദി ഉഭയകക്ഷി ബന്ധങ്ങളിലെ വിവിധ വിഷയങ്ങളിൽ കൂടുതൽ ചർച്ചകൾക്ക് വഴിയൊരുക്കി.
.
ഇന്ത്യൻ എംബസിയുടെ വിരുന്ന്; പൊതുസമൂഹവുമായി സംവാദം:
സൗദി സമൂഹത്തിലെ വിശിഷ്ട വ്യക്തികളുടെ പങ്കാളിത്തത്തോടെ ഇന്ത്യൻ എംബസി സംഘത്തിന് അത്താഴവിരുന്ന് സംഘടിപ്പിച്ചു. ഇത് ഭീകരതയെ നേരിടുന്നതിനെക്കുറിച്ചും ഇന്ത്യ-സൗദി സഹകരണത്തെക്കുറിച്ചും ആഴത്തിലുള്ള ചർച്ചകൾക്ക് അവസരമൊരുക്കി. പര്യടനത്തിൻ്റെ ഭാഗമായി ഇന്ന് വൈകുന്നേരം ഇന്ത്യൻ പൊതുസമൂഹ പ്രതിനിധികളുമായി പ്രതിനിധി സംഘം സംവദിക്കും.
.
പ്രതിനിധി സംഘത്തിലെ പ്രമുഖർ:
കമ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി പാർലമെന്ററി കമ്മിറ്റി ചെയർമാനും ബിജെപി എംപിയുമായ ഡോ. നിഷികാന്ത് ദുബെയാണ് സംഘത്തെ നയിക്കുന്നത്. ബിജെപി എംപിമാരായ ഫാങ്‌നോൺ കൊന്യാക്, രേഖ ശർമ, എഐഎംഐഎം എംപി അസദുദ്ദീൻ ഉവൈസി, ചണ്ഡിഗഢ് യൂണിവേഴ്സിറ്റി സ്ഥാപക വൈസ് ചാൻസലറും രാജ്യസഭാംഗവുമായ സത്‌നാം സിങ് സന്ധു, മുൻ വിദേശകാര്യ സെക്രട്ടറിയും മുൻ ഇന്ത്യൻ അംബാസഡറുമായ ഹർഷ വർധൻ ശൃംഗള എന്നിവരാണ് സംഘത്തിലുള്ള മറ്റ് പ്രധാന അംഗങ്ങൾ. മുൻ മന്ത്രിയും കോൺഗ്രസ് നേതാവുമായിരുന്ന ഗുലാം നബി ആസാദ് സംഘത്തിൽ ഉൾപ്പെട്ടിരുന്നെങ്കിലും കുവൈറ്റിൽ വെച്ച് ശാരീരിക അസ്വസ്ഥതകളെ തുടർന്ന് ഇന്ത്യയിലേക്ക് മടങ്ങിയിരുന്നു.
.
.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം. ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക.