‘എനിക്ക് പറ്റിച്ച് ജീവിക്കാനെ അറിയൂ, നീയൊക്കെ നിന്ന് തരുന്നത് എന്തിനാണ് ?’; തട്ടിപ്പുകാരി കാർത്തിക ഇൻസ്റ്റഗ്രാമിലും താരം, എംബിബിഎസ് പഠനം പൂർത്തിയാക്കിയിട്ടില്ലെന്നും സൂചന
കൊച്ചി: ‘‘എനിക്ക് പറ്റിച്ചു ജീവിക്കാനെ അറിയൂ; അത് എന്റെ മിടുക്ക്; പറ്റിക്കാനായിട്ട് നീയൊക്കെ നിന്ന് തരുന്നത് എന്തിനാണ് ?’’ – വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് ഒട്ടേറെ സ്ത്രീകളെ കബളിപ്പിച്ച പത്തനംതിട്ട സ്വദേശി കാർത്തികയുടെ ഈ സംഭാഷണമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറൽ. പണം തിരികെ ചോദിച്ച് വിളിച്ചയാളോടാണ് കാർത്തികയുടെ ഈ ചോദ്യം. കൊച്ചി പുല്ലേപ്പടിക്ക് സമീപം ‘ടേക്ക് ഓഫ് ഓവര്‍സീസ് എജ്യൂക്കേഷണല്‍ കണ്‍സൽട്ടന്‍സി’ ഉടമയുമായ കാര്‍ത്തിക പ്രദീപ് (25) ലക്ഷങ്ങളാണ് ജോലി വാഗ്ദാനം ചെയ്ത് തട്ടിയെടുത്തത്.
.
യുകെയില്‍ ജോലി വാഗ്ദാനം ചെയ്ത് തൃശൂര്‍ സ്വദേശിനിയില്‍നിന്ന് 5.23 ലക്ഷം രൂപ തട്ടിയെന്ന കേസിലാണ് കാര്‍ത്തികയെ എറണാകുളം സെന്‍ട്രല്‍ പൊലീസ് കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തത്. യുകെയില്‍ സോഷ്യല്‍വര്‍ക്കര്‍ ജോലി ശരിയാക്കി നല്‍കാമെന്നായിരുന്നു കാര്‍ത്തികയുടെ വാഗ്ദാനം. ഇതിനായി പലതവണകളായി 5.23 ലക്ഷം രൂപ യുവതിയില്‍നിന്ന് കൈപ്പറ്റി. ബാങ്ക് അക്കൗണ്ട് വഴിയും ഓണ്‍ലൈന്‍ യുപിഐ ഇടപാടുകളിലൂടെയുമാണ് പണം കൈമാറിയത്. എന്നാല്‍, ജോലി ലഭിക്കാതിരിക്കുകയും സംഭവം തട്ടിപ്പാണെന്ന് ബോധ്യപ്പെട്ടതോടെയുമാണ് ഇവര്‍ പൊലീസില്‍ പരാതി നല്‍കിയത്.
.
പൊലീസ് കേസെടുത്തതോടെ കൊച്ചിയിലെ സ്ഥാപനം പൂട്ടി കാർത്തിക മുങ്ങുകയായിരുന്നു. സ്ഥാപനത്തിന് ലൈസൻസില്ലെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. കൊച്ചിയിൽ മാത്രം മുപ്പത് ലക്ഷത്തോളം രൂപയാണ് ഇവർ പലരിൽനിന്നായി വാങ്ങിയത്. സംഭവത്തിൽ വിശദമായ അന്വേഷണം നടക്കുകയാണെന്ന് കൊച്ചി സെൻട്രൽ സ്റ്റേഷൻ ഹൗസ് ഓഫിസർ അനീഷ് ജോൺ പറഞ്ഞു.
.
കാർത്തികയുടെ എംബിബിഎസ് ബിരുദം സംബന്ധിച്ചും പൊലീസ് അന്വേഷണം ആരംഭിച്ചു. യുക്രെയ്നിൽ എംബിബിഎസ് പഠനം പൂർത്തിയാക്കിയെന്നു പറഞ്ഞാണു കാർത്തിക ഇരകളെ സമീപിച്ചിരുന്നത്. എന്നാൽ, ഇവർക്ക് എംബിബിഎസ് ബിരുദം ലഭിച്ചിട്ടുണ്ടോ എന്നതിൽ വ്യക്തത വരുത്തേണ്ടതുണ്ട് എന്നാണു പൊലീസിന്റെ നിലപാട്. മലയാളിയായ സഹപാഠിയിൽനിന്നു പണം തട്ടിയ കേസിനെ തുടർന്ന് യുക്രെയ്നിലെ പഠനം പൂർത്തിയാക്കാതെ മടങ്ങിയതാണ് എന്ന വിവരവും പൊലീസിനു ലഭിച്ചിട്ടുണ്ട്.
.
കാർത്തിക പ്രദീപ് ഇൻസ്റ്റഗ്രാമിലും താരമാണ്. ഇന്‍സ്റ്റഗ്രാമില്‍ പതിമൂവായിരത്തിലേറെ ഫോളോവേഴ്സ് കാർത്തികയ്ക്കുണ്ട്. കാര്‍ത്തികയുടെ റീല്‍സിനും വിഡിയോകള്‍ക്കുമെല്ലാം സിനിമാ താരങ്ങൾ അടക്കമുള്ളവരാണ് ആരാധകര്‍.
.
.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം. ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക.