എസ്.എസ്.എൽ.സി പരീക്ഷ ഫലം മേയ് ഒമ്പതിന്, ഹയർസെക്കൻഡറി ഫലവും ഉടൻ; പുതിയ അധ്യയന വർഷം ജൂൺ രണ്ടിന് ആരംഭിക്കും
തിരുവനന്തപുരം: 2024-25 അധ്യയന വർഷത്തെ എസ്.എസ്.എൽ.സി പരീക്ഷഫലം മേയ് ഒമ്പതിന് പ്രസിദ്ധീകരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. നാലര ലക്ഷത്തോളം വിദ്യാർഥികളാണ് ഫലം കാത്തിരിക്കുന്നത്.
ഹയർസെക്കൻഡറി പരീക്ഷ ഫലവും സമയബന്ധിതമായി പ്രഖ്യാപിക്കുമെന്നും മന്ത്രി അറിയിച്ചു. പുതിയ അധ്യയന വർഷം ജൂൺ രണ്ടിന് ആരംഭിക്കും.
ഈ വർഷത്തെ എസ്.എസ്.എൽ.സി/ ടി.എച്ച്.എസ്.എൽ.സി/ എ.എച്ച്.എസ്.എൽ.സി പരീക്ഷകൾ 2025 മാർച്ച് 3 ന് ആരംഭിച്ച് മാർച്ച് 26 ന് അവസാനിച്ചു.സംസ്ഥാനത്തൊട്ടാകെ രണ്ടായിരത്തി തൊള്ളായിരത്തി അറുപത്തി നാല് (2,964) കേന്ദ്രങ്ങളിലും, ലക്ഷദ്വീപിലെ 9 കേന്ദ്രങ്ങളിലും, ഗൾഫ് മേഖലയിലെ 7 കേന്ദ്രങ്ങളിലുമായി നാല് ലക്ഷത്തി ഇരുപത്തി ഏഴായിരത്തി ഇരുപത്തിയൊന്ന് (4,27,021) വിദ്യാർഥികൾ റഗുലർ വിഭാഗത്തിൽ പരീക്ഷ എഴുതി.
അതിൽ ആൺകുട്ടികൾ രണ്ട് ലക്ഷത്തി പതിനേഴായിരത്തി അറുന്നൂറ്റി തൊണ്ണൂറ്റിയാറും (2,17,696) പെൺകുട്ടികൾ രണ്ട് ലക്ഷത്തി ഒമ്പതിനായിരത്തി മുന്നൂറ്റി ഇരുപത്തിയഞ്ചുമാണ് (2,09,325).
സർക്കാർ മേഖലയിൽ ഒരു ലക്ഷത്തി നാൽപത്തി രണ്ടായിരത്തി ഇരുന്നൂറ്റി തൊണ്ണൂറ്റിയെട്ട് (1,42,298) വിദ്യാർഥികളും എയിഡഡ് മേഖലയിൽ രണ്ട് ലക്ഷത്തി അമ്പത്തി അയ്യായിരത്തി തൊണ്ണൂറ്റി രണ്ട് (2,55,092) വിദ്യാർഥികളും അൺ എയിഡഡ് മേഖലയിൽ ഇരുപത്തിയൊമ്പതിനായിരത്തി അറുന്നൂറ്റി മുപ്പത്തിയൊന്ന് (29,631) വിദ്യാർഥികളുമാണ് റഗുലർ വിഭാഗത്തിൽ പരീക്ഷയെഴുതിയത്.
ഇത്തവണ ഗൾഫ് മേഖലയിൽ അറുന്നൂറ്റി എൺപത്തി രണ്ട് (682) വിദ്യാർഥികളും ലക്ഷദ്വീപ് മേഖലയിൽ നാനൂറ്റി നാൽപത്തിയേഴ് (447) വിദ്യാർഥികളും പരീക്ഷ എഴുതി. ഇവർക്ക് പുറമേ ഓൾഡ് സ്‌കീമിൽ എട്ട് കുട്ടികളും പരീക്ഷ എഴുതി.
.
.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം. ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക