‘സൗദിയിൽ രണ്ടു ദിവസം ജയിലിൽ, ഒന്നുമില്ലാതെ നാട്ടിലെത്തി; എല്ലാവരെയും നഷ്ടമായി: ഇനി അഫാനെ കാണണ്ട’ – പിതാവ്
തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസിലെ പ്രതിയും മകനുമായ അഫാനെ കാണാന്‍ ആഗ്രഹമില്ലെന്നു പിതാവ് റഹീം. ‘‘അഫാന്‍ കാരണമുണ്ടായ നഷ്ടം വലുതാണ്. ആശുപത്രിയിലായിരുന്ന ഭാര്യ ഷെമിയുടെ ആരോഗ്യനിലയിൽ ആശ്വാസമുണ്ട്. ഷെമിയെ കഴിഞ്ഞ ദിവസം ഡിസ്ചാര്‍ജ് ചെയ്തു. ഇളയമകന്‍ കൊല്ലപ്പെട്ടതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഐസിയുവില്‍ വച്ച് ഭാര്യയെ അറിയിച്ചിരുന്നു. വിവരമറിഞ്ഞ് ഷെമി പൊട്ടിക്കരഞ്ഞു.
രണ്ടു ദിവസം കഴിഞ്ഞാണ് ഡോക്ടര്‍മാരുടെ സാന്നിധ്യത്തില്‍ ബാക്കി മരണങ്ങളെക്കുറിച്ച് പറഞ്ഞത്. അഫാനാണ് അതൊക്കെ ചെയ്തതെന്നു പറഞ്ഞപ്പോള്‍ അവന്‍ അങ്ങനെയൊന്നും ചെയ്യില്ലെന്നാണ് ഷെമി പറഞ്ഞത്. ഒരു പാറ്റയെപോലും പേടിയായിരുന്ന അവന്‍ എങ്ങനെയാണ് ഇതൊക്കെ ചെയ്യുന്നതെന്നാണ് ചോദിച്ചത്. പരുക്കു പറ്റിയത് കട്ടിലില്‍നിന്നു വീണാണെന്നാണ് ഇപ്പോഴും പറയുന്നത്’’– റഹീം പറഞ്ഞു.
.
.
സാമ്പത്തിക പ്രതിസന്ധി മൂലം എങ്ങനെ മുന്നോട്ടുപോകുമെന്ന് അറിയാത്ത അവസ്ഥയാണെന്നും റഹീം പറഞ്ഞു. ‘‘സൗദിയില്‍ രണ്ടു ദിവസം ജയിലില്‍ കഴിഞ്ഞതിനു ശേഷമാണു കൈയില്‍ ഒരു പൈസ പോലുമില്ലാതെ നാട്ടിലേക്കു മടങ്ങാന്‍ കഴിഞ്ഞത്. ഇവിടുത്തെ സാമ്പത്തിക ബാധ്യതകളുമുണ്ട്. ഗള്‍ഫിലേക്കു മടങ്ങാന്‍ ആഗ്രഹിക്കുന്നില്ല. മക്കള്‍ക്കു വേണ്ടിയാണല്ലോ നമ്മള്‍ ജീവിക്കുന്നത്. ഇപ്പോള്‍ അവരില്ല. സൗദിയില്‍ 10 ലക്ഷത്തോളം രൂപ ബാധ്യതയുണ്ടായിരുന്നു. നാട്ടില്‍ എന്റെ അറിവില്‍ 10 ലക്ഷം രൂപയുടെ ബാധ്യതയാണ് ഉള്ളത്. 60 ലക്ഷത്തോളം രൂപയുടെ കടമുണ്ടെന്നു പറയുന്നതിനെക്കുറിച്ച് എനിക്കൊന്നും അറിയില്ല.
.
ബാങ്കില്‍ ബാധ്യതയുണ്ടായിരുന്നതു കാരണം അവര്‍ നിരന്തരം വിളിച്ചു ശല്യപ്പെടുത്തുമായിരുന്നു. കാലാവധി ഉണ്ടായിരുന്നിട്ടും അസി.മാനേജര്‍ വല്ലാതെ ബുദ്ധിമുട്ടിച്ചു. ജപ്തി ചെയ്യുമെന്നു ഭീഷണിപ്പെടുത്തി. ചിട്ടി നടത്തിയതുമായി ബന്ധപ്പെട്ട് ജ്യേഷ്ഠന് 75,000 രൂപ ഷെമി കൊടുക്കാനുണ്ടായിരുന്നു. ഉമ്മയുമായി സാമ്പത്തിക ഇടപാടൊന്നും ഉണ്ടായിരുന്നില്ല. ഭാര്യ ഷെമിയും അഫാനും തട്ടത്തുമലയിലെ ബന്ധുവില്‍നിന്ന് പലിശയ്ക്ക് അഞ്ചു ലക്ഷം രൂപയാണ് വാങ്ങിയത്. അഞ്ചര ലക്ഷം രൂപ പലിശ മാത്രമായി തിരികെ നല്‍കി. പലിശ കൃത്യസമയത്ത് നല്‍കിയില്ലെങ്കില്‍ വിളിച്ച് ഭീഷണിപ്പെടുത്തുമായിരുന്നു. തട്ടത്തുമലയിലെ രണ്ട് ബന്ധുക്കളെ കൊല്ലാന്‍ ആഗ്രഹിച്ചിരുന്നുവെന്ന് അഫാന്‍ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്.
.
.
ഇനി അഫാനെ കാണണമെന്ന് ആഗ്രഹമില്ല. അവന്‍ കാരണം ഇളയമകന്‍, ഉമ്മ, ചേട്ടന്‍, ചേട്ടന്റെ ഭാര്യ എല്ലാവരെയും എനിക്കു നഷ്ടമായി. അഫാനോട് ഉമ്മയ്ക്കു വലിയ സ്‌നേഹമായിരുന്നു. അവന്‍ ചെല്ലുമ്പോള്‍ പണം കൊടുക്കുമായിരുന്നു. എന്റെ രണ്ടു മക്കളെയും വലിയ സ്‌നേഹത്തോടെയാണ് ഉമ്മ വളര്‍ത്തിയിരുന്നത്. സംഭവം ഉണ്ടാകുന്നതിനു മുന്‍പുള്ള ദിവസങ്ങളിലും അഫാനോട് സംസാരിച്ചിരുന്നു. വസ്തു വിറ്റ് ബാധ്യത തീര്‍ക്കാമെന്നു പറഞ്ഞിരുന്നു. അതിനു പലരെയും അവന്‍ കൊണ്ടുവന്നിരുന്നു. ഫര്‍സാനയെക്കുറിച്ച് അറിഞ്ഞപ്പോൾ അവനോടു ചോദിച്ചു. ഒന്നുമില്ലെന്നാണ് ആദ്യം പറഞ്ഞത്. ഇഷ്ടമാണെങ്കില്‍ എന്തെങ്കിലും വരുമാനം ആയിക്കഴിയുമ്പോള്‍ വിവാഹം നടത്താമെന്നു പറഞ്ഞു.
ഇളയ മകനാണു ഫര്‍സാനയുടെ ഫോട്ടോ അയച്ചു തന്നത്. ഫര്‍സാനയുടെ വീട്ടില്‍ പോയി മാതാപിതാക്കളെ കാണണമെന്നുണ്ട്. തെറ്റ് ചെയ്തത് എന്റെ മകനാണ്. പക്ഷേ അവര്‍ എങ്ങനെ പ്രതികരിക്കുമെന്ന് അറിയാത്തതുകൊണ്ടാണു പോകാൻ മടിക്കുന്നത്. അഫാന് അഫ്‌സാനോടു വലിയ സ്‌നേഹമായിരുന്നു. ഞാന്‍ ആറു വര്‍ഷം കഴിഞ്ഞാണ് മടങ്ങിവരുന്നത്. അതിന്റെ കുറവൊന്നും വരുത്താതെയാണ് അഫ്‌സാനെ നോക്കിയിരുന്നത്. എപ്പോഴും ബൈക്കില്‍ കൊണ്ടുപോകുകയും ഇഷ്ടപ്പെട്ട ഭക്ഷണം വാങ്ങിക്കൊടുക്കുകയും ചെയ്തിരുന്നു. എന്ത് മനസ്സില്‍ തോന്നിയിട്ടാണ് അഫാന്‍ ഇങ്ങനെയൊക്കെ ചെയ്തതെന്ന് പറയാന്‍ കഴിയുന്നില്ല’’– റഹീം പറഞ്ഞു.
.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം. ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക.