‘അവന് എന്തെങ്കിലും പറ്റിയോ, മോനെ കൊണ്ടുവരണം’; ആശുപത്രിയില്‍ ഉമ്മ തിരിക്കിയത് അഫ്സാനെക്കുറിച്ച്
തിരുവനന്തപുരം: മകന്റെ ക്രൂരമായ ആക്രമണത്തില്‍ ഗുരുതരമായി പരുക്കേറ്റ് ആശുപത്രിയില്‍ കഴിയുന്ന ഷമി ഇതുവരെ പൊന്നോമനയായ ഇളയ മകൻ്റെ മരണത്തെ കുറിച്ച് അറിഞ്ഞിട്ടില്ല. ബോധം തെളിഞ്ഞപ്പോള്‍ ഇളയ മകന്‍ അഫ്‌സാനെ കാണണമെന്നാണ് പറഞ്ഞതെന്ന് അടുത്ത ബന്ധു നാസർ പറഞ്ഞു. അഫ്‌സാനെ മൂത്തമകൻ അഫാന്‍ ക്രൂരമായി കൊലപ്പെടുത്തിയെന്ന വിവരം മാതൃഹൃദയം എങ്ങനെ താങ്ങുമെന്നറിയാത്ത ധര്‍മസങ്കടത്തിലാണ് ബന്ധുക്കള്‍.
.
അടുത്ത ബന്ധുവിനെ കണ്ടപ്പോള്‍ തന്നെ ഇളയ മകന്‍ അഫ്സാനെക്കുറിച്ചാണ് ചോദിച്ചത്. അവനെന്തെങ്കിലും പറ്റിയോ എന്നു കരഞ്ഞുകൊണ്ടു ചോദിച്ചു. അവനെ തന്റെ അടുത്തേക്ക് കൊണ്ടുവരണമെന്ന് പറഞ്ഞു. പ്രതിയായ അഫാനെക്കുറിച്ച് അവര്‍ ഒന്നും ചോദിച്ചില്ലെന്നും ഷമിയെ സന്ദര്‍ശിച്ച ബന്ധു പറഞ്ഞു. അഫ്‌സാന്റെ തലയ്ക്കു പിന്നിലേറ്റ അടിയാണ് മരണകാരണമായതെന്നാണു കരുതുന്നത്. ചെവിയുടെ തൊട്ടുപിന്നിലാണ് അടിയേറ്റിരിക്കുന്നത്.
.
മാതാവായ ഷമിയുടെ തലയ്ക്കു പിന്നില്‍ 13 സ്റ്റിച്ചുണ്ടെന്നും നാസർ പറഞ്ഞു. കണ്ണിന്റെ താഴെ രണ്ടു ഭാഗത്തും എല്ലിനു പൊട്ടലുണ്ട്. വായ പൂര്‍ണമായി തുറക്കാന്‍ കഴിയാത്ത അവസ്ഥയിലാണ്. അതിനാല്‍ തന്നെ ജ്യൂസ് പോലുള്ള ഭക്ഷണമാണ് നിലവില്‍ നല്‍കുന്നത്. ഇളയ മകന്‍ അഫ്സാനെക്കുറിച്ചാണ് ചോദിച്ചത്. ഐസിയുവില്‍നിന്ന് ഇറങ്ങുമ്പോഴും മോനെ കൊണ്ടുവരണമെന്നാണ് ആവശ്യപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തെക്കുറിച്ച് ഒന്നും പറഞ്ഞില്ലെന്നും അഫാനെപ്പറ്റി ഒന്നും ചോദിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.
.
അഫാന്‍ ആദ്യം ആക്രമിച്ചത് കാന്‍സര്‍ രോഗിയായ സ്വന്തം മാതാവ് ഷമിയെ ആണെന്ന നിഗമനത്തിലാണ് പൊലീസ്. ആദ്യം കൊന്നതു മുത്തശ്ശി സല്‍മാ ബീവിയെ ആണെന്ന അഫാന്റെ മൊഴി പൊലീസ് പൂര്‍ണമായും വിശ്വസിച്ചിട്ടില്ല. രാവിലെ പണം നല്‍കാത്തതിനെ ചൊല്ലി അമ്മയെ ആക്രമിച്ച അഫാന്‍ ഷാള്‍ ഉപയോഗിച്ചു കഴുത്തു ഞെരിച്ചു കൊല്ലാനാണ് ശ്രമിച്ചത്. ഇതു വിജയിക്കാതെ വന്നതോടെ ചുറ്റിക കൊണ്ടു തലയ്ക്കടിച്ചു വീഴ്ത്തുകയായിരുന്നു. ചോരയില്‍ കുളിച്ചുകിടന്ന അമ്മ മരിച്ചുവെന്ന ധാരണയില്‍ മുറിയും വീടും പൂട്ടിയശേഷം അമ്മയുടെ ഫോണും എടുത്താണ് അഫാന്‍ പാങ്ങോടുള്ള മുത്തശ്ശിയുടെ വീട്ടിലേക്കു പോയത്.
.
ചുറ്റികകൊണ്ടുള്ള അടിയേറ്റ് ഗുരുതരമായി പരിക്കേറ്റ അഫാന്റെ മാതാവ് ഷമി സ്വകാര്യ മെഡിക്കല്‍ കോളേജിലാണ് ചികിത്സയിലുള്ളത്. കൂട്ടക്കൊലയ്ക്കു ശേഷം പ്രതി ഓട്ടോറിക്ഷയില്‍ വെഞ്ഞാറമൂട് പോലീസ് സ്റ്റേഷനിലെത്തി കുറ്റസമ്മതവും നടത്തി. ചുറ്റികകൊണ്ടാണ് ഇവരെ ആക്രമിച്ചതെന്നാണ് അഫാന്‍ പോലീസിനു മൊഴിനല്‍കിയത്. പോലീസെത്തിയാണ് മൂന്നു വീടുകളില്‍നിന്നായി മൃതദേഹങ്ങള്‍ കണ്ടെത്തിയത്.
.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം. ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക.