‘അങ്ങനെയൊരു പെൺകുട്ടിയെ അറിയില്ല, കണ്ടിട്ടില്ല, ആരോപണം അടിസ്ഥാനരഹിതം, ബ്ലാക്ക്മെയിലാണോ എന്ന് സംശയം, നിയമ നടപടി സ്വീകരിക്കും’ – മാധ്യമങ്ങൾക്ക് മുൻപിൽ വിശദീകരിച്ച് നിവിൻ പോളി

കൊച്ചി: ബലാത്സംഗ കേസെടുത്തതിന് പിന്നാലെ മാധ്യമങ്ങളോട് പ്രതികരിച്ച് നടൻ നിവിൻ പോളി. അങ്ങനെയൊരു പെണ്‍കുട്ടിയെ കണ്ടിട്ടില്ലെന്നും അവരുമായി സംസാരിച്ചിട്ടില്ലെന്നും പരിചയമില്ലെന്നും നിവിൻ പോളി പറഞ്ഞു. അടിസ്ഥാന രഹിതമായുള്ള ആരോപണമാണ്. ആദ്യമായിട്ടാണ് ഇങ്ങനെയൊരു ആരോപണം നേരിടുന്നത്. വാര്‍ത്ത നല്‍കുന്നതിൽ കുഴപ്പമില്ല. പക്ഷേ കാര്യങ്ങള്‍ അന്വേഷിച്ചിട്ട് കൊടുത്താല്‍ നല്ലതാകും.  എന്‍റെ ഭാഗത്ത് ന്യായം ഉണ്ടെന്ന് 100ശതമാനം ഉറപ്പുണ്ട്. ഓടിയൊളിക്കേണ്ട കാര്യമില്ലെന്ന് അറിയാവുന്നതുകൊണ്ടാണ് ഇന്ന് തന്നെ വാർത്താസമ്മേളനം വിളിച്ചത്.
.
എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നാണ് അറിയുന്നത്. അതിനാല്‍ കേസ് അതിന്‍റെ വഴിക്ക് പോകും. നിയമപരായി പോരാടും. അതിന്‍റെ ഏതറ്റം വരെയും പോകും. ഇത് സത്യമല്ലെന്ന് തെളിയിക്കാൻ എല്ലാ വഴികളും തേടും. ഇങ്ങനെ ആരോപണം ആര്‍ക്കെതിരെയും വരാം. ഇനി നാളെ മുതല്‍ ആര്‍ക്കെതിരെയും വരാം. അവര്‍ക്കെല്ലാം ഇവിടെ ജീവിക്കണം. അവര്‍ക്ക് കൂടി വേണ്ടിയാണ് എന്‍റെ പോരാട്ടം. എന്‍റെ സുഹൃത്തുക്കള്‍ ഉള്‍പ്പെടെ വിളിച്ച് പിന്തുണ അറിയിച്ചിട്ടുണ്ട്. ഏത് ശാസ്ത്രീയമായ അന്വേഷണത്തിനും തയ്യാറാണ്. ഇങ്ങനെ കാര്യങ്ങള്‍  സംസാരിച്ച് ശീലമില്ല.  ഒരുപാട് സംസാരിച്ച് ശീലമുള്ള ആളല്ലെന്നും നിവിൻ പോളി പറഞ്ഞു.
.
വേണ്ടിവന്നാൽ വീണ്ടും മാധ്യമങ്ങളെ കാണും. സത്യം അല്ലെന്ന് തെളിഞ്ഞാലും എന്‍റെ കൂടെ നിൽക്കണം. പുതിയ പരാതി വായിച്ചിട്ടില്ല. ഇന്നത്തെ എഫ്ഐആറിനെക്കുറിച്ച് അറിയില്ല. ഒന്നരമാസം മുൻപാണ് ഊന്നുകൽ സ്റ്റേഷനിൽനിന്ന് സി.ഐ വിളിച്ചത്. അന്നത്തെ എഫ്.ഐ.ആർ.ഫോൺ വിളിച്ച് വായിച്ചു കേൾപ്പിച്ചതാണ്. എനിക്കിതിനെക്കുറിച്ച് അറിയില്ല, നേരിട്ട് വരണമെങ്കിൽ വരാം എന്ന് തിരിച്ച് പോലീസിനോട് പറഞ്ഞപ്പോൾ അതിന്റെ ആവശ്യമില്ലെന്നായിരുന്നു അന്ന് പോലീസ് പറഞ്ഞത്. പരാതി ​വ്യാജമാണെന്ന് ബോധ്യപ്പെട്ടു. പരാതി കിട്ടിയപ്പോൾ അതിന്റെ നടപടിക്രമമായിട്ട് വിളിച്ച് ചോദിച്ചു എന്നായിരുന്നു മറുപടി. ഓഡിഷനുമായി ബന്ധപ്പെട്ട് ഫെയ്സ്ബുക്കിൽ ആരോപണം ഉയർന്നപ്പോൾതന്നെ അതിനെക്കുറിച്ച് അന്വേഷിച്ചിരുന്നു. എന്നാൽ ഓഡീഷൻ നടന്നിട്ടില്ല എന്നായിരുന്നു സംവിധായകൻ ആ സമയത്ത് പറഞ്ഞത്. യാതൊരുവിധി അടിസ്ഥാനവുമില്ലാതെ സംസാരിക്കുന്ന വ്യക്തിയായി തോന്നി. ഇതു മനപ്പൂർവമുള്ള ആരോപണമാണ്.  ഗൂഢാലോചന ഉണ്ടാകുമെന്നാണ് കരുതുന്നത്.
.
അന്ന് യുവതി പരാതി നൽകിയിരുന്നുവെങ്കിലും ലൈംഗിക പീഡനം ആരോപിച്ചിരുന്നില്ല. മർദ്ദിച്ചുവെന്നായിരുന്നു പരാതി. എന്നാണെന്ന് കൃത്യമായി ഓര്‍മയില്ല. ഈ കേസിൽ പറയുന്ന ഒരു വ്യക്തിയെ അറിയാം.  മലയാള സിനിമയിൽ ഒരുപാട് പേർക്ക് ഫണ്ട്‌ ചെയ്യുന്ന ആളാണ്‌.  ഞാനും ഫണ്ട്‌ വാങ്ങി സിനിമ ചെയ്തിട്ടുണ്ട്. ഈ പരാതിയിലുള്ള നിർമാതാവിനെ കണ്ടിട്ടുണ്ട്. അയാളെ കണ്ട തീയതി ഓർമ ഇല്ല. ദുബായ് മാളിൽ വെച്ചാണ് കണ്ടതെന്നും ആരോപണങ്ങളിൽ സത്യമില്ലെന്ന് തെളിയിക്കാൻ നിയമപോരാട്ടം തുടരും. ആരോപണം വന്നതിന് പിന്നാലെ അമ്മയെ വിളിച്ചപ്പോള്‍ ധൈര്യമായിരിക്കാനാണ് പറഞ്ഞത്. അതിനാല്‍ തന്നെ ഇക്കാര്യത്തില്‍ പിന്നോട്ടില്ലെന്നും എല്ലാ വഴികളും തേടുമെന്നും നിവിൻ പോളി പറഞ്ഞു.
.
ഹേമ കമ്മറ്റി റിപ്പോർട്ട് പുറത്ത് വന്നതിന് പിറകെ നിരവധി നടൻമാർക്കെതിരെ പീഡന പരാതികളുയർന്നിരുവന്നുവെങ്കിലും, പരാതി വന്നതിന് തൊട്ടുപിറകെ ആദ്യമായിട്ടാണ് ഒര നടൻ അത് നിഷേധിച്ചുകൊണ്ട് മാധ്യമങ്ങളെ കാണുന്നത്. വ്യാജ പരാതിയാണെന്ന തികഞ്ഞ ആത്മവിശ്വാസത്തോടെയായിരുന്നു നിവിൻ പോളി മാധ്യമങ്ങളോട് സംസാരിച്ചത്.

.

Share
error: Content is protected !!