അന്തരിച്ച നടി കെപിഎസി ലളിതയുടെ സംസ്കാരം വടക്കഞ്ചേരിയിലെ വീട്ടുവളപ്പിൽ

കൊച്ചി :അന്തരിച്ച നടി കെപിഎസി ലളിതയുടെ സംസ്‌കാരം ഇന്ന് വൈകീട്ട് അഞ്ചിന് വടക്കാഞ്ചേരിയിലെ എങ്കക്കാട്ടെ ‘ ഓർമ’ വീട്ടുവളപ്പിൽ വെച്ച് നടക്കും. ഔദ്യോഗിക ബഹുമതികളോടെയായിരിക്കും സംസ്‌കാര ചടങ്ങുകള്‍. രാവിലെ 8 മുതല്‍ 11.30 വരെയാണ് തൃപ്പൂണിത്തുറ ലായം റോഡിലെ കൂത്തമ്പലത്തിൽ പൊതുദർശനത്തിന് വെച്ചത്.  ശേഷം വിലാപയാത്രയായി തൃശ്ശൂര്‍ വടക്കാഞ്ചേരിയിലേക്ക് കൊണ്ടുപോയി. സംസ്കരിക്കുന്നതിനു മുൻപായി തൃശ്ശൂര്‍ സംഗീതനാടക അക്കാദമി ഹാളിലും പൊതുദര്‍ശനമുണ്ടാകും.

 

ഇന്നലെ രാത്രിയോടെയാണ് കെപിഎസി ലളിത അന്തരിച്ചത്. 74 വയസായിരുന്നു. തൃപ്പുണിത്തുറ പേട്ട പാലത്തിനു സമീപം സ്കൈലൈൻ അപ്പാർട്മെന്റ്സിൽ, മകനും സംവിധായകനുമായ സിദ്ധാർഥിന്റെ ഫ്ലാറ്റിലായിരുന്നു അന്ത്യം. കരള്‍ രോഗത്തെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. ചികിത്സ പുരോഗമിക്കുന്നതിനിടെയാണ്  അന്ത്യം സംഭവിച്ചത്. മരണവാര്‍ത്തയറിഞ്ഞു ഇന്നലെ രാത്രി തന്നെ തൃപ്പൂണിത്തുറയിലെ വീട്ടില്‍ നിരവധി സിനിമാ പ്രവര്‍ത്തകരും സാംസ്‌കാരിക രാഷ്ട്രീയ പ്രതിനിധികളും അന്ത്യോപചാരമര്‍പ്പിക്കാന്‍ എത്തിയിരുന്നു. നടന്മാരായ മമ്മൂട്ടി, മോഹന്‍ലാല്‍, ഫഹദ് ഫാസില്‍, ദിലീപ്, കാവ്യ മാധവൻ, മഞ്ജു പിള്ള, ടിനി ടോം, ബാബുരാജ്, സംവിധായകന്‍ ബി.ഉണ്ണികൃഷ്ണന്‍ തുടങ്ങിയവരും അന്ത്യാഞ്ജലി അര്‍പ്പിച്ചു.

550ലേറെ സിനിമകളില്‍ അഭിനയിച്ചു. കേരള സംഗീത നാടക അക്കാദമി ചെയര്‍പേഴ്‌സണായിരുന്നു.ഈ സ്ഥാനത്ത് എത്തുന്ന ആദ്യ വനിത കൂടിയായിരുന്നു കെപിസി ലളിത.1978-ല്‍ ചലച്ചിത്ര സംവിധായകന്‍ ഭരതന്റെ ഭാര്യയായിരുന്നു. കെ പിഎസി യുടെ നാടകങ്ങളിലൂടെ കലാരംഗത്ത് സജീവമായ ലളിത തോപ്പില്‍ ഭാസിയുടെ കൂട്ടുകുടുംബത്തിലൂടെയാണ് ചലച്ചിത്ര രംഗത്ത് എത്തിയത്. രണ്ടു തവണ മികച്ച സഹനടിക്കുള്ള ദേശീയ പുരസ്‌കാരം ഉള്‍പ്പെടെ നിരവധി അംഗീകാരങ്ങള്‍ നേടിയിട്ടുണ്ട്. മകന്‍ സിദ്ധാര്‍ഥ് ഭരതന്‍ ചലച്ചിത്ര നടനാണ്. കെപിസി ലളിതയുടെ യഥാർത്ഥ പേര് മഹേശ്വരി അമ്മ എന്നാണ്.

Share