മദ്റസ അധ്യാപകൻ്റെ ലൈംഗിക പീഡനം: പൊറുതിമുട്ടിയ വിദ്യാർത്ഥികൾ അധ്യാപകനെ കൊലപ്പെടുത്തി, ആറ് പേർ അറസ്റ്റിൽ

രാജസ്ഥാനിലെ അജ്മീറിൽ മദ്റസ അധ്യാപകനെ കൊലപ്പെടുത്തിയ സംഭവത്തിൽ ആറ് വിദ്യാര്‍ത്ഥികളെ പോലിസ് അറസ്റ്റ് ചെയ്തു. പുരോഹിതനില്‍ നിന്ന് ലൈംഗികാതിക്രമം നേരിട്ടതില്‍ മനംനൊന്താണ് കുട്ടികള്‍ അധ്യാപകനെ കൊലപ്പെടുത്തിയതെന്ന് പോലിസ് പറഞ്ഞു.

 

ഏപ്രില്‍ 27 നാണ് മദ്രസാധ്യാപകനായ മൗലാന മുഹമ്മദ് മാഹിര്‍ കൊല്ലപ്പെട്ടത്. അജ്ഞാതരായ മുഖംമൂടി ധരിച്ച മൂന്ന് ആളുകളാണ് പുരോഹിതനെ കൊലപ്പെടുത്തിയതെന്ന് കുട്ടികള്‍ പറഞ്ഞിരുന്നു. എന്തെങ്കിലും പോലിസിനോട് വെളിപ്പെടുത്തിയാല്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരുമെന്ന് ഭീഷണിപ്പെടുത്തിയതായി കുട്ടികള്‍ പറഞ്ഞു.

 

അധ്യാപകൻ്റെ സഹോദരന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് സെക്ഷന്‍ 302 പ്രകാരം കേസെടുത്തിരിക്കുന്നത്. അജ്ഞാതരാണ് കുറ്റകൃത്യം നടത്തിയതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞതിനാല്‍ പോലിസ് സംഘം ഒന്നിലധികം സ്രോതസ്സുകള്‍ പരിശോധിച്ചു. എല്ലാ വശങ്ങളിലും അന്വേഷണം നടത്തിയെങ്കിലും വ്യക്തമായ തെളിവുകളോ വിഷയത്തില്‍ എന്തെങ്കിലും പുരോഗതി കണ്ടെത്താന്‍ ് കഴിഞ്ഞില്ലന്ന് അജ്മീര്‍ എസ്പി ദേവേന്ദ്ര കുമാര്‍ ബിഷ്‌നോയ് ഞായറാഴ്ച മാധ്യമങ്ങളോട് പറഞ്ഞു.

 

കുട്ടികളെ അവരുടെ രക്ഷിതാക്കള്‍ക്കൊപ്പം വീണ്ടും വിളിച്ച് പുതിയ സംഘം അന്വേഷണം നടത്തി. പിന്നീടാണ് കൊലപാതകം നടത്തിയതെന്ന് കുട്ടികള്‍ സമ്മതിച്ചുതായി ഉദ്യോഗസ്ഥന്‍ പറഞ്ഞു. അധ്യാപകൻ തുടര്‍ച്ചയായി ലൈംഗികമായി പീഡിപ്പിച്ച ശേഷമാണ് കുട്ടികള്‍ കൊലപാതകം ആസൂത്രണം ചെയ്ത് നടപ്പാക്കിയതെന്ന് പോലിസ് പറഞ്ഞു.

 

എലിവിഷം കലര്‍ത്തിയ അത്താഴം നല്‍കാനാണ് കുട്ടികള്‍ ആദ്യം തീരുമാനിച്ചതെന്ന് പോലിസ് പറഞ്ഞു. എന്നാല്‍, പദ്ധതി പരാജയപ്പെട്ടതിനെ തുടര്‍ന്ന് കുട്ടികള്‍ തൈരില്‍ ഉറക്കഗുളിക കലര്‍ത്തി അദ്ദേഹത്തിന് നല്‍കി. തുടര്‍ന്ന് തലയില്‍ അടിച്ച ശേഷം കയര്‍ ഉപയോഗിച്ച് കഴുത്ത് ഞെരിച്ച് കൊല്ലുകയായിരുന്നു.

.

Share
error: Content is protected !!