അരവിന്ദ് കേജ്‍രിവാൾ അറസ്റ്റിൽ; ഡൽഹിയിൽ വന്‍ പ്രതിഷേധം, ജയിലിൽനിന്ന് ഭരിക്കുമെന്ന് എഎപി – വീഡിയോ

മദ്യനയ അഴിമതിക്കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാൾ അറസ്റ്റിൽ. ഒരു മണിക്കൂറോളം ചോദ്യം ചെയ്തതിനു പിന്നാലെയാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. അറസ്റ്റിനെ തുടർന്ന് കേജ്‍രിവാളിന്റെ വസതിക്കു മുന്നിൽ വൻ പ്രതിഷേധമാണ് അരങ്ങേറുന്നത്.

കേജ്‍രിവാളിനെ വെള്ളിയാഴ്ച കോടതിയിൽ ഹാജരാക്കുമെന്നും ചോദ്യം ചെയ്യിലുമായി സഹകരിക്കാത്തതിനാൽ കസ്റ്റഡി ആവശ്യപ്പെടുമെന്നും ഇ.ഡി അറിയിച്ചു. കേജ്‌രിവാള്‍ ജയിലിലിരുന്ന് ഭരിക്കുമെന്ന് എഎപി നേതാവും മന്ത്രിയുമായ അതിഷി പറഞ്ഞു. ഡല്‍ഹിയുടെ മുഖ്യമന്ത്രി പദത്തില്‍ കേജ്‌രിവാള്‍ തുടരും. സുപ്രീംകോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിട്ടുണ്ട്. ഞങ്ങളുടെ അഭിഭാഷകര്‍ കോടതിയിലേക്ക് എത്തുന്നു. രാത്രി തന്നെ അടിയന്തരമായി വാദം കേള്‍ക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

 

 

 

അറസ്റ്റില്‍നിന്ന് സംരക്ഷണം വേണമെന്ന ആവശ്യം ഡല്‍ഹി ഹൈക്കോടതി നിരസിച്ചതിനു പിന്നാലെയാണ് സെർച്ച് വാറന്റുമായി എന്‍ഫോഴ്‌സ്‌മെന്റ് സംഘം കേജ്‍രിവാളിന്റെ വീട്ടിലെത്തിയത്. വീടിനു പുറത്തു വന്‍ പൊലീസ് സന്നാഹമാണ് വിന്യസിച്ചിരിക്കുന്നത്. 12 ഇ.ഡി. ഉദ്യോഗസ്ഥരാണ് കേജ്‌രിവാളിന്റെ വീട്ടിലുള്ളതെന്നാണ് റിപ്പോര്‍ട്ട്.  മദ്യനയഅഴിമതിക്കേസുമായി ബന്ധപ്പെട്ട് ഇ.ഡി. എട്ടു തവണ സമന്‍സ് അയച്ചിട്ടും കേജ്‌രിവാള്‍ ഹാജരായിരുന്നില്ല. ഇതോടെ അറസ്റ്റ് തടയാതിരുന്ന ഹൈക്കോടതി നടപടിക്കെതിരെ കേജ്‌രിവാള്‍ സുപ്രീംകോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു. അടിയന്തരമായി വാദം കേള്‍ക്കണമെന്ന് ആവശ്യപ്പെട്ടിരിക്കെയാണ് അറസ്റ്റ്.

 

 

 

ഡല്‍ഹി സർക്കാരിന്റെ വിവിധ ഏജൻസികളുടെ കീഴിലായിരുന്ന മദ്യവിൽപനയും ഇടപാടുകളും സ്വകാര്യമേഖലയ്ക്കു കൈമാറാനുള്ള നയം 2021 നവംബർ 17നാണു പ്രാബല്യത്തിൽ വന്നത്. ലഫ്. ഗവർണറായി വി.കെ.സക്സേന ചുമതലയേറ്റതിനു പിന്നാലെയാണു ലൈസൻസ് അനുവദിച്ചതിൽ ക്രമക്കേടുണ്ടെന്ന ആരോപണം അന്വേഷിക്കാൻ നിർദേശിച്ചത്. ക്രമക്കേടുണ്ടെന്നു കാട്ടി സിബിഐ പ്രാഥമിക റിപ്പോർട്ട് നൽകിയതോടെ കേസ് റജിസ്റ്റർ ചെയ്തു. വിവാദമായതോടെ കഴിഞ്ഞ വർഷം ജൂലൈ 31ന് ഈ മദ്യനയം പിൻവലിച്ചു. ടെൻഡർ നടപടികൾക്കു ശേഷം ലൈസൻസ് സ്വന്തമാക്കിയവർക്കു സാമ്പത്തിക ഇളവുകൾ അനുവദിച്ചുവെന്നതാണ് പ്രധാന ആരോപണം. സാമ്പത്തിക ഇടപാടുകളുടെ പേരിൽ ഇ.ഡിയും കേസ് റജിസ്റ്റർ ചെയ്യുകയായിരുന്നു.

 

ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാളിന്റെ അറസ്റ്റ് അത്യന്തം പ്രതിഷേധാർഹമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.  തിരഞ്ഞെടുപ്പ് പ്രക്രിയ ആരംഭിച്ച ഘട്ടത്തിൽ എതിർശബ്ദങ്ങളെ തുറുങ്കിൽ അടയ്ക്കാനുള്ള ത്വരയുടെ ഭാഗമാണ് ഈ നടപടി. ജനാധിപത്യ പ്രക്രിയയെ ഭയപ്പെടുന്നവരുടെ ഭീരുത്വമാണ് ഇതിൽ തെളിയുന്നതെന്നും പിണറായി അഭിപ്രായപ്പെട്ടു.

 

ബിജെപിയുടെ നീക്കം ആസൂത്രിതമെന്ന് കെ.സി.വേണുഗോപാൽ. ബിജെപിക്കെതിരായി വരുന്ന കാര്യങ്ങളിൽനിന്ന് ശ്രദ്ധ തിരിക്കാനാണ് ഈ നീക്കമെന്നും വേണുഗോപാൽ പറ‍ഞ്ഞു.

 

കേജ്‍രിവാളിന്റെ അറസ്റ്റിൽ പ്രതികരിച്ച് രാഹുൽ ഗാന്ധി. ഭയചകിതനായ ഏകാധിപതി മൃതമായ ജനാധിപത്യം സൃഷ്ടിക്കാൻ ആഗ്രഹിക്കുന്നു. മാധ്യമങ്ങൾ ഉൾപ്പെടെയുള്ള സംവിധാനങ്ങളെ പിടിച്ചെടുക്കുന്നു, പാർട്ടികളെ തകർക്കുന്നു, കമ്പനികളിൽനിന്ന് ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കുന്നു, പ്രധാന പ്രതിപക്ഷത്തിന്റെ ബാങ്ക് അക്കൗണ്ട് മരവിപ്പിക്കുന്നു..എന്നിട്ടും മതിയാകാത്ത ഈ പൈശാചിക ശക്തി ഇപ്പോൾ തിരഞ്ഞെടുക്കപ്പെട്ട ഒരു മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്യുന്നത് സാധാരണ കാര്യമായി മാറ്റിയിരിക്കുന്നുവെന്ന് രാഹുൽ എക്സ് പ്ലാറ്റ്ഫോമിൽ കുറിച്ചു.

 

Share
error: Content is protected !!