ഉള്ളുലച്ച മരണം, ഒന്നും നോക്കാതെ ഓടിയെത്തി പ്രവാസിയുടെ മുൻ ഭാര്യ; മൃതദേഹം നാട്ടിലേക്കയക്കാൻ പണവും സഹായവും നൽകി

ദുബൈ: മരണങ്ങള്‍ എപ്പോഴും വേദനാജനകമാണ്, പ്രത്യേകിച്ച് മരണപ്പെടുന്നവരുടെ ഉറ്റവര്‍ക്ക്. കാലങ്ങള്‍ കഴിഞ്ഞാലും അവരുടെ ഓര്‍മ്മകള്‍ നിലനില്‍ക്കും. അന്യനാടുകളില്‍ ജോലി ചെയ്യുന്ന പ്രവാസികള്‍ മരണപ്പെടുമ്പോള്‍ നാട്ടിലുള്ള പ്രിയപ്പെട്ടവര്‍ക്ക് അവസാനമായി ഒരു നോക്ക് കാണാന്‍ മൃതദേഹം നാട്ടിലെത്തിക്കുന്നതിന് പിന്നില്‍ നിരവധി നടപടിക്രമങ്ങളുണ്ട്. ധാരാളം പണച്ചെലവുമുണ്ട്. വിവാഹ ബന്ധം വേര്‍പെടുത്തിയ പ്രവാസിയായ ഭര്‍ത്താവ് മരണപ്പെട്ടപ്പോള്‍ എല്ലാ ചെലവുകളും വഹിക്കാന്‍ തയ്യാറായി മുന്‍ഭാര്യ ഓടിയെത്തിയ അനുഭവം പറയുകയാണ് പ്രവാസി സാമൂഹിക പ്രവര്‍ത്തകന്‍ അഷ്റഫ് താമരശ്ശേരി. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം ഇക്കാര്യം വിവരിച്ചത്.

 

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം…

ഇന്ന് നാട്ടിലേക്ക് കയറ്റി അയച്ച മൃതദേഹങ്ങളില്‍ ഒരാളുടെ വൃത്യസ്തമായ അനുഭവം ഇന്നിവിടെ പങ്കുവെക്കുന്നു. ഈ പ്രവാസി സഹോദരന്‍ മരണപ്പെട്ട് മൃതദേഹം നാട്ടിലെത്തിക്കാന്‍ ആവശ്യമായ ചിലവുകള്‍ വഹിക്കാന്‍ വേണ്ടി ഒരു സ്ത്രീ മുന്നോട്ട് വന്നു. അപ്പോഴാണ്‌ ഞാന്‍ കാര്യം വിശദമായി തിരക്കുന്നത്. ഇവരും മരണപ്പെട്ട വ്യക്തിയും തമ്മില്‍ മുന്‍പ് വിവാഹിതരായിരുന്നു. ഇണകളായി ജീവിച്ചിരുന്ന ഇവര്‍ കഴിഞ്ഞ ആറു വര്‍ഷം മുന്‍പാണ് വ്യക്തിപരമായ കാരണങ്ങളാല്‍ വേര്‍പിരിഞ്ഞത്.  ഇതില്‍ ഇവര്‍ക്ക് രണ്ടു മക്കളുമുണ്ട്. പിരിഞ്ഞതിന് ശേഷം ഈ സഹോദരി യു.എ.ഇയില്‍ തന്നെ ജോലി ചെയ്ത് വരികയായിരുന്നു. ഇദ്ദേഹം പിന്നീട് മറ്റൊരു വിവാഹം കഴിച്ചു. നാട്ടിലായിരുന്ന ഇദ്ദേഹം അടുത്തിടെയാണ് വിസിറ്റ് വിസയില്‍ യു.എ.ഇയില്‍ എത്തിയത്. കഴിഞ്ഞ ദിവസം  ആകസ്മികമായി ഇദ്ദേഹം മരണപ്പെട്ടു. ഈ മരണ വാര്‍ത്തയറിഞ്ഞയുടനെ ബന്ധം വേര്‍ പിരിഞ്ഞ ആദ്യ ഭാര്യ ഓടിയെത്തി അദ്ദേഹത്തിന്‍റെ മൃതദേഹം നാട്ടിലയക്കാനുള്ള എല്ലാ ചിലവുകളും ഏറ്റെടുക്കാന്‍ തയ്യാറായി. അവരുടെ ഇടപെടല്‍ കൊണ്ട് മൃതദേഹം എത്രയും പെട്ടന്ന് നാട്ടിലേക്ക് അയക്കാന്‍ കഴിഞ്ഞു. ഒരാപത്ത് വന്നപ്പോള്‍ വേര്‍പിരിയാനുണ്ടായിരുന്ന കാരണങ്ങള്‍ തികട്ടി വരാതെ ഒന്നിച്ച് ജീവിച്ചിരുന്ന കാലത്തെ നല്ലോര്‍മകള്‍ക്ക് മുന്നില്‍ ഒരു സുകൃതം പിറവിയെടുക്കുകയായിരുന്നു. ചില ഓര്‍മ്മകള്‍ മറക്കാനും ചില മറവികള്‍ ഓര്‍ക്കാനും ജീവിതം അവസരം തരും. അവിടെ നമ്മള്‍ എന്ത് നിലപാട് സ്വീകരിക്കുന്നു എന്നിടത്താണ് മനുഷ്യന്‍റെ മഹത്വം. ഇന്നത്തെ വനിതാദിനം ഇവര്‍ക്ക് സമര്‍പ്പിക്കുന്നു.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ അമർത്തുക

തൊഴിൽ വാർത്തകൾക്കും മറ്റു പ്രധാന അറിയിപ്പുകൾക്കും വാട്സ് ആപ്പ് ചാനൽ പിന്തുടരാൻ ഇവിടെ അമർത്തുക

 

Share
error: Content is protected !!