സൗദി പൗരന്‍ കടമായി നല്‍കിയ 77 ലക്ഷം തിരിച്ച് നൽകാതെ പ്രവാസി മുങ്ങി; നിയമ പോരാട്ടത്തിൽ സൗദി പൗരന് അനുകൂല വിധി ലഭിച്ചെങ്കിലും മകൾ ഇടപെട്ടു, ഒടുവിൽ അപ്രതീക്ഷിത ട്വിസ്റ്റ്

റിയാദ്: പ്രവാസിക്ക് കടമായി നല്‍കിയ വന്‍ തുക വേണ്ടെന്ന് വെച്ച് സൗദി പൗരന്‍. പ്രവാസിയുടെ മകളുടെ അപേക്ഷയെ തുടര്‍ന്നാണ് തനിക്ക് തിരികെ ലഭിക്കാനുള്ള 3,50,000 റിയാലിന് (77 ലക്ഷത്തിലേറെ ഇന്ത്യന്‍ രൂപ) വേണ്ടിയുള്ള നിയമനടപടികളുമായി മുന്നോട്ട് പോകുന്നതില്‍ നിന്ന് സൗദി പൗരന്‍ പിന്‍വാങ്ങിയതെന്ന് പ്രാദേശിക മാധ്യമങ്ങളെ ഉദ്ധരിച്ച് ‘ഗള്‍ഫ് ന്യൂസ്’ റിപ്പോര്‍ട്ട് ചെയ്തു.

കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് സംഭവങ്ങളുടെ തുടക്കം. കോണ്‍ട്രാക്ടറായ അറബ് വംശജന്‍ ഓടിച്ച കാര്‍ അപകടത്തില്‍പ്പെട്ട് ജോര്‍ദാന്‍ സ്വദേശി മരിക്കുകയും മൂന്ന് സുഹൃത്തുക്കള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. തുടര്‍ന്ന് സഅ്ഫഖ് ഷമ്മാരിയെന്ന സൗദി പൗരന്‍ മരണപ്പെട്ടയാളുടെ കുടുംബത്തിന് ബ്ലഡ് മണി നല്‍കി സഹായിച്ചു. പരിക്കേറ്റ മൂന്ന് പേരുടെ ഹോസ്പിറ്റല്‍ ബില്ലുകളും ഇദ്ദേഹം അടച്ചു. ജോര്‍ദാനിയന്‍ പ്രവാസി ഈ പണം തിരികെ നല്‍കാമെന്ന ഉറപ്പിന്‍മേലാണ് സൗദി പൗരന്‍ തുക അടച്ചത്.

എന്നാല്‍ സംഭവത്തിന് ശേഷം പ്രവാസി സൗദിയില്‍ നിന്ന് കടന്നുകളഞ്ഞു. പണം തിരികെ നല്‍കിയതുമില്ല. ഇതോടെയാണ് ഷമ്മാരി നിയമപരമായി മുന്നോട്ട് പോകാന്‍ തീരുമാനിച്ചത്. തുടര്‍ന്ന് പ്രവാസിയെ അറസ്റ്റ് ചെയയ്യുകയും വിചാരണ നടത്തുകയും ചെയ്തു. മൂന്ന് വര്‍ഷത്തെ നിയമപോരാട്ടത്തിനൊടുവില്‍ പ്രവാസി കടം തിരികെ നല്‍കണമെന്ന് കോടതി ഉത്തരവിട്ടു. എന്നാല്‍ പ്രവാസിയുടെ മകള്‍ സൗദി പൗരനെ സമീപിക്കുകയും പിതാവിന്‍റെ കടം വേണ്ടെന്ന് വെക്കാന്‍ തയ്യാറാകണമെന്ന് അപേക്ഷിക്കുകയുമായിരുന്നു. ഇത് സമ്മതിച്ച സൗദി പൗരന്‍ 3,50,000 റിയാലിന്‍റെ കടം വേണ്ടെന്ന് വെക്കുകയായിരുന്നു.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ അമർത്തുക

തൊഴിൽ വാർത്തകൾക്കും മറ്റു പ്രധാന അറിയിപ്പുകൾക്കും വാട്സ് ആപ്പ് ചാനൽ പിന്തുടരാൻ ഇവിടെ അമർത്തുക

 

 

Share