പണം വാങ്ങിയിട്ടും കുട്ടിക്ക് വിമാനത്തില്‍ സീറ്റ് നൽകാത്ത സംഭവം; സ്പൈസ് ജെറ്റ് നഷ്ടപരിഹാരം നല്കി

ജിദ്ദ: സ്പൈസ്ജെറ്റ് വിമാനത്തില്‍ കുട്ടിക്ക് സീറ്റ് ലഭിക്കാത്തതുമായി ബന്ധപ്പെട്ട് മാതാവ് നല്കിയ പരാതിയില്‍ വിമാനക്കമ്പനി ക്ഷമാപണം നടത്തുകയും നഷ്ടപരിഹാരം നല്കുകയും ചെയ്തു. ടിക്കറ്റ് നിരക്ക് ഉള്‍പ്പെടെ മുപ്പത്തി മുവ്വായിരം രൂപയാണ് സ്പൈസ് ജെറ്റ് നല്കിയത്. സ്പൈസ് ജെറ്റില്‍ തന്നെ ഭാവയില്‍ യാത്ര ചെയ്യുമ്പോള്‍ ഉപയോഗിക്കാവുന്ന രീതിയില്‍ 33,000 രൂപയുടെ വൌച്ചര്‍ കമ്പനിയില്‍ നിന്നും ലഭിച്ചതായി പരാതിക്കാരി അറിയിച്ചു.

പരാതിയെക്കുറിച്ച് സ്പൈസ് ജെറ്റ് ബന്ധപ്പെട്ട ജീവനക്കാരോടും ട്രാവല്‍ ഏജന്‍സിയോടും വിശദീകരണം ചോദിച്ചിരുന്നു. തുടര്‍ന്നു സ്പൈസ് ജെറ്റിന്‍റെ ആസ്ഥാനത്ത് നിന്ന് പരാതിക്കാരുമായും വിളിച്ച് വിശദീകരണം ചോദിച്ചു. വിമാനത്തില്‍ യാത്രക്കാര്‍ക്ക് ഉണ്ടായ മോശം അനുഭവത്തിന് ക്ഷമ ചോദിച്ച സ്പൈസ് ജെറ്റ് നഷ്ടപരിഹാരം നല്കാന്‍ സന്നദ്ധരാണെന്ന് ആദ്യമേ അറിയിച്ചിരുന്നു. എന്നാല്‍ നിരന്തരമായ കത്തിടപാടുകള്‍ക്ക് ശേഷമാണ് നഷ്ടപരിഹാരത്തുക നിശ്ചയിച്ചത്.

കോഴിക്കോട്-ജിദ്ദ വിമാനത്തില്‍ സെപ്തംബര്‍ 12-നു യാത്ര ചെയ്ത രണ്ട് വയസ് പിന്നിട്ട കുട്ടിക്കാണ് ഇരിക്കാന്‍ സീറ്റ് ലഭിച്ചില്ലെന്ന് കാണിച്ച് കുട്ടിയുടെ മാതാവ് സ്പൈസ്ജെറ്റിനും സൌദി സിവില്‍ ഏവിയേഷന്‍ അതോറിറ്റിക്കും പരാതി നല്കിയത്. മുതിര്‍ന്നവരുടെ ടിക്കറ്റ് നിരക്ക് ഈടാക്കിയിട്ടും, ബോര്‍ഡിംഗ് പാസില്‍ സീറ്റ് നമ്പര്‍ ഉണ്ടായിട്ടും കുട്ടിക്ക് സീറ്റ് ലഭിച്ചിരുന്നില്ല. ജീവനക്കാരോട് സീറ്റ് ആവശ്യപ്പെട്ടിട്ടും നല്‍കിയില്ല എന്നായിരുന്നു പരാതി. യാത്രയിലുടനീളം കുട്ടിയെ മടിയില്‍ ഇരുത്തേണ്ടി വന്നതായി ഫോട്ടോകളും വീഡിയോ ക്ലിപ്പുകളും സഹിതമാണ് പരാതി നല്കിയത്.

 

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

വാട്സ് ആപ്പ് ചാനൽ പിന്തുടരാൻ ഇവിടെ അമർത്തുക

Share
error: Content is protected !!