അവധി കഴിഞ്ഞ് നാട്ടിൽ നിന്ന് മടങ്ങിയെത്തിയ മലയാളി അധ്യാപിക ഗൾഫിൽ ജയിലിൽ; വ്യാജ സർട്ടിഫിക്കറ്റ് ഉണ്ടാക്കിയെന്നാരോപണം, അറസ്റ്റ് വിമാനത്താവളത്തിൽ വച്ച്

ബഹ്‌റൈനിലെ അധ്യാപകരുടെ സർട്ടിഫിക്കറ്റ് പരിശോധനയിൽ ബിഎഡ് ബിരുദം വ്യാജം എന്ന് കണ്ടെത്തി അധ്യാപകരുടെ അറസ്റ്റിലേക്ക് നയിക്കപ്പെട്ട സംഭവത്തിൽ  ഉദ്യോഗാർഥികൾ നിരപരാധികൾ ആണെന്ന് സഹഅധ്യാപകരും സ്‌കൂൾ അധികൃതരും.

ബഹ്‌റൈനിൽ അറസ്റ്റ് ചെയ്യപ്പെട്ട  മലയാളി 1999 ൽ ബിരുദം പൂർത്തിയാക്കിയ അധ്യാപികയാണ്. ബിരുദം നേടിയ അധ്യാപിക പിന്നീട് യുപി യിലെ ഒരു സർവകലാശാലയിൽ നിന്ന് കറസ്പോണ്ടൻസ് കോഴ്സായാണ് ബിഎഡ് എടുത്തത്. ഇതിന്  ഇടനിലക്കാരായി നിന്നിട്ടുള്ള സ്വകാര്യ അക്കാദമി  കൃത്യമായ ഫീസ് വാങ്ങി സർട്ടിഫിക്കറ്റ് നൽകി. അന്ന് ഇന്ത്യാ ഗവൺമെന്റ് സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റുകൾ സമർപ്പിച്ചാണ് ജോലി നേടിയത്. നീണ്ട 26 വർഷക്കാലം അധ്യാപക ജോലി തുടർന്നു. സ്‌കൂൾ റെക്കോർഡില്‍ മികച്ച അധ്യാപികയായി സേവനമനുഷ്ഠിച്ച അവരെപ്പറ്റി വിദ്യാർഥികൾക്ക് നല്ലതു മാത്രമേ പറയാനുള്ളൂ.

 

അറസ്റ്റ് എന്തിനാണെന്ന് അറിയാതെ; പിടിക്കപ്പെട്ടത് വിമാനത്താവളത്തിൽ

അവധി കഴിഞ്ഞു  പിതാവിനോടും ഭർത്താവിനോടുമൊപ്പം നാട്ടിൽ നിന്ന്  മടങ്ങിയ അധ്യാപിക വിമാനത്താവളത്തിൽ പിടിക്കപ്പെട്ടപ്പോൾ എന്തിനാണ് അറസ്റ്റ് ചെയ്യുന്നതെന്ന കാര്യം പോലും അവർക്ക് അറിയില്ലായിരുന്നു. ദീർഘകാലമായി ജോലി ചെയ്തിരുന്ന സ്‌കൂളിലെ ജോലി മതിയാക്കാനുള്ള തീരുമാനവുമായാണ് അവർ ബഹ്റൈനിലേക്ക് വന്നതും. എന്നാൽ അത് ഇത്തരത്തിലുള്ള അവസ്‌ഥയിൽ  ആയിത്തീരുമെന്നു കരുതിയിരുന്നില്ല. സമാന രീതിയിൽ പലരും അറസ്റ്റിലായിട്ടുണ്ട്. തങ്ങളുടെ നിരപരാധിത്വം തെളിയിക്കപ്പെടുമെന്നും  തങ്ങളുടെ മോചനം ഉടൻ സാധ്യമാകും എന്നുമുള്ള പ്രതീക്ഷയിലാണ് ഇവർ . ഇന്ത്യക്കാർ മാത്രമല്ല  ഈജിപ്ത്, പാക്കിസ്‌ഥാൻ തുടങ്ങി രാജ്യക്കാരും അറസ്റ്റിൽ ആയിട്ടുണ്ട്.

 

മുൻപ് ഇന്ത്യ ഗവർമെന്റ് ഡൽഹിയിൽ അറ്റസ്റ്റ് ചെയ്ത സർട്ടിഫിക്കട്ടുകൾ ആണ് അധ്യാപകരുടെ യോഗ്യത പരിശോധനയ്ക്ക് ഉപയോഗിച്ചത്. ഇപ്പോൾ സർട്ടിഫിക്കറ്റ് ക്വാഡ്രബേ( Quadrabay) ആപ്പിൽ അപ്‌ലോഡ് ചെയ്യാൻ മന്ത്രാലയം നിർദേശിക്കുക്കയായിരുന്നു. തുടർന്നുള്ള വെരിഫിക്കഷനിൽ ആണ് നേരത്തെ അംഗീകരിക്കപ്പെട്ട പല വിദൂര സർവകലാശാല കോഴ്‌സുകൾക്കും അംഗീകാരം ഇല്ല എന്ന് മനസിലാകുന്നത്. അതായത് ക്വാഡ്രബേ തള്ളിയാൽ അതിന് മന്ത്രാലയ അംഗീകാരം ഇല്ല. പകരം മന്ത്രാലയം നടത്തുന്ന കോഴ്സ് ചെയ്യണം. അതിന് വലിയ ഫീസ് ഉണ്ട്. അപ്പോൾ അത് വ്യാജ സർട്ടിഫിക്കറ്റ് ആയി കണക്കാക്കപ്പെടും. ഇങ്ങനെ വ്യാജ സർട്ടിഫിക്കറ്റ് ഉപയോഗിച്ച് ജോലിയിൽ കയറി എന്ന കാരണത്താൽ അധ്യാപകരെ അറസ്റ്റ് ചെയ്യുന്നു. സ്വയം അറിയാതെ കുറ്റവാളി ആകുന്ന അവസ്‌ഥയാണിത്.

 

ഒരാഴ്ച മുൻപാണ് അധ്യാപകർ അറസ്റ്റിലായത്. ഇവരിൽ ചിലർ മോചിതരായി. സർട്ടിഫിക്കറ്റ് വ്യാജം അല്ലെന്ന് കണ്ടെത്തുന്ന മുറയ്ക്ക് അധ്യാപകർ മോചിതരാകുന്നുണ്ട്. വർഷങ്ങൾക്ക് ശേഷം അടച്ചുപൂട്ടിയതും നിലവിൽ അംഗീകാരം നഷ്ടപ്പെട്ടതുമായ  അക്കാദമിയിൽ നിന്ന് സർട്ടിഫിക്കറ്റ്  നേടി എന്ന ഒറ്റക്കാരണത്താൽ തങ്ങൾക്ക് തടവിൽ കഴിയേണ്ടി വന്ന സാഹചര്യം ഇന്ത്യയിലെയും ബഹ്‌റൈനിലെയും ബന്ധപ്പെട്ട അധികൃതർ പരിശോധിക്കുമെന്നും തങ്ങളുടെ നിരപരാധിത്വം ഉടൻ തെളിയിക്കപ്പെടുമെന്നുമാണ് ആരോപണം നേരിടുന്ന അധ്യാപകർ കരുതുന്നത്.

 

ഇന്ത്യക്കാരിയുടെ മോചനം; അടിയന്തര നടപടി ആവശ്യപ്പെട്ട് പ്രവാസി ലീഗൽ സെൽ

ജിസിസി ഉൾപ്പെടെ മറ്റു രാജ്യങ്ങളിൽ ജോലി ചെയ്യുന്ന ഒട്ടേറെ അധ്യാപകരും സമാന ഭീതിയിലാണ്. അതിനാൽ പ്രശ്നത്തിൽ ഇടപെട്ട് വേണ്ട നടപടി സ്വീകരിക്കാൻ അതതു രാജ്യങ്ങളിലെ ഇന്ത്യൻ നയതന്ത്ര കാര്യാലയങ്ങൾക്ക് നിർദേശം നൽകണമെന്നു  ആവശ്യപ്പെട്ട് പ്രവാസി ലീഗൽ സെൽ ഗ്ലോബൽ പ്രസിഡന്റ് അഡ്വ. ജോസ് ഏബ്രഹാം, ബഹ്റൈൻ കൺട്രി ഹെഡ് സുധീർ തിരുനിലത്ത് എന്നിവർ കേന്ദ്ര വിദേശകാര്യ, വിദ്യാഭ്യാസ മന്ത്രിമാർക്ക് നിവേദനം നൽകി.

 

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

വാട്സ് ആപ്പ് ചാനൽ പിന്തുടരാൻ ഇവിടെ അമർത്തുക

 

Share
error: Content is protected !!