ലോകത്തില്‍ ആദ്യമായി ദുബൈയിൽ വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന പള്ളി വരുന്നു; അടുത്ത വര്‍ഷം തുറക്കും

സഞ്ചാരികള്‍ക്കായി വൈവിധ്യമാര്‍ന്ന കാഴ്ചകള്‍ ഒരുക്കുന്നതില്‍ എപ്പോഴും മുന്‍നിരയിലുള്ള ദുബൈ നഗരത്തില്‍ പുതിയ ആകര്‍ഷണമായി ഫ്‌ലോട്ടിങ് മസ്ജിദ് വരുന്നു. വെള്ളത്തില്‍ പൊങ്ങി കിടക്കുന്ന പള്ളി അടുത്ത വര്‍ഷം തുറക്കുമെന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്. ഇത്തരത്തിലുള്ള മസ്ജിദ് ലോകത്തില്‍ ആദ്യത്തേതാണെന്നും അധികൃതര്‍ പറയുന്നു. എമിറേറ്റിലെ ഇസ്ലാമിക് അഫയേഴ്‌സ് ആന്‍ഡ് ചാരിറ്റബിള്‍ ആക്ടിവിറ്റീസ് ഡിപ്പാര്‍ട്ട്‌മെന്റാണ് ദുബൈ വാട്ടര്‍ കനാലില്‍ പള്ളി നിര്‍മ്മിക്കുന്നത്. 55 മില്യന്‍ ദിര്‍ഹമാണ് പള്ളിയുടെ ചെലവ് പ്രതീക്ഷിക്കുന്നത്.

സന്ദര്‍ശകരുടെ എണ്ണം വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ള തീര്‍ത്ഥാടന കേന്ദ്രമാണ് മെഗാ പ്രൊജക്ടെന്ന് അതോറിറ്റി അറിയിച്ചു. മൂന്ന് നിലകളിലായിരിക്കും മസ്ജിദ് നിര്‍മ്മിക്കുക. പ്രാര്‍ത്ഥനാ ഹാള്‍ വെള്ളത്തിലാണ്. 50 മുതല്‍ 75 പേര്‍ക്ക് വരെ ഒരേ സമയം പ്രാര്‍ത്ഥിക്കാനുള്ള സൗകര്യം ഉണ്ടായിരിക്കും. ബര്‍ ദുബൈയില്‍ 2,000 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണമുള്ള പള്ളിയുടെ നിര്‍മ്മാണം ഒക്ടോബറില്‍ ആരംഭിക്കും.

എല്ലാ മതവിശ്വാസങ്ങളുമുള്ള ആളുകള്‍ക്ക് പള്ളി സന്ദര്‍ശിക്കാന്‍ അവസരമുണ്ടാകും. എന്നാല്‍ മാന്യമായി വസ്ത്രം ധരിക്കുകയും ഇസ്ലാമിക ആചാരങ്ങള്‍ക്ക് അനുസൃതമായി പ്രവര്‍ത്തിക്കുകയും വേണമെന്ന് നിര്‍ദ്ദേശിക്കും. തലയും തോളും മറയ്ക്കുന്ന വസ്ത്രം ധരിക്കാന്‍ സ്ത്രീകളോട് ആവശ്യപ്പെടുമെന്ന് സാംസ്‌കാരിക ആശയവിനിമയ ഉപദേഷ്ടാവ് അഹമ്മദ് ഖല്‍ഫാന്‍ അല്‍ മന്‍സൂരി പറഞ്ഞു.

 

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

 

Share
error: Content is protected !!