നിപ: കോഴിക്കോട് കൂടുതല്‍ കണ്ടെയിന്‍മെൻ്റ് സോണുകള്‍ പ്രഖ്യാപിച്ചു; ഉന്നതല യോഗം വിളിച്ച് മുഖ്യമന്ത്രി

കോഴിക്കോട്: ജില്ലയില്‍ നിപ വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ വില്യാപ്പള്ളിയിലെ 3,4,5 വാര്‍ഡുകളും പുറമേരിയിലെ 13-ാം വാര്‍ഡും കൂടി കണ്ടെയിന്‍മെന്റ് സോണായി പ്രഖാപിച്ചു.

നേരത്തെ വില്യാപ്പള്ളിയിലെ 6,7 വാര്‍ഡുകളെ കണ്ടെയിന്‍മെന്റ് സോണില്‍ ഉള്‍പ്പെടുത്തിയിരുന്നു.ജില്ലയിലെ എട്ട് പഞ്ചായത്തുകളാണ് കണ്ടെയിന്‍മെന്റ് സോണായി പ്രഖ്യാപിച്ചത്.
ആയഞ്ചേരി ഗ്രാമപഞ്ചായത്തിലെ 1,2,3,4,5,12,13,14,15 വാര്‍ഡുകള്‍, മരുതോങ്കര ഗ്രാമപഞ്ചായത്തിലെ 1,2,3,4,5,12,13,14 വാര്‍ഡുകള്‍, തിരുവള്ളൂര്‍ ഗ്രാമപഞ്ചായത്തിലെ 1,2,20 വാര്‍ഡുകള്‍, കുറ്റ്യാടി ഗ്രാമപഞ്ചായത്തിലെ 3,4,5,6,7,8,9,10 വാര്‍ഡുകള്‍, കായക്കൊടി ഗ്രാമപഞ്ചായത്തിലെ 5,6,7,8,9 വാര്‍ഡുകള്‍, കാവിലുംപാറ ഗ്രാമപഞ്ചായത്തിലെ 2,10,11,12,13,14,15,16 വാര്‍ഡുകളെ കഴിഞ്ഞ ദിവസം കണ്ടെയിന്‍മെന്റ് സോണായി പ്രഖ്യാപിച്ചിരുന്നു.
കണ്ടെയ്ൻമെന്‍റ് സോണുകളിൽ പൊലീസ് ബാരിക്കേഡ് വെച്ച് വഴികൾ അടച്ചു. സമ്പർക്കപ്പട്ടിക തയാറാക്കാൻ ആരോഗ്യ വകുപ്പ് ഫീൽഡ് സർവേ തുടങ്ങി. നിപ ബാധിച്ചയാളുടെ പ്രദേശം കണ്ടെയ്ൻമെന്‍റ് സോൺ ആക്കാത്തത്തിനെതിരെ തിരുവള്ളൂർ പഞ്ചായത്ത്‌ പരാതി അറിയിച്ചു. അതേസമയം, നിപ രോഗികളുടെ റൂട്ട് മാപ്പ് ഉട‍ൻ പുറത്തിറക്കും. പഞ്ചായത്തുകൾ കേന്ദ്രീകരിച്ച് സമ്പ‍ർക്കപ്പട്ടിക തയ്യാറാക്കി കൂടുതൽ പേരെ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. മരണവിട്ടീലെത്തിയവരെയും കണ്ടെത്തി പട്ടിക കൂടുതൽ വിപൂലീകരിക്കും.

അതേ സമയം കേരളത്തിലെ നിപ വ്യാപന സാഹചര്യം നിരീക്ഷിച്ച് കേന്ദ്രം. ആരോഗ്യമന്ത്രാലയത്തിലെ വിദഗ്ധ ഡോക്ടര്‍മാര്‍ അടങ്ങുന്ന സംഘം സംസ്ഥാനം സന്ദര്‍ശിച്ച് നല്‍കുന്ന റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലായിരിക്കും തുടര്‍ ഇടപെടലുകള്‍. ഐസിഎംആറിൽ നിന്നുള്ള പ്രത്യേക സംഘവും കേരളത്തിലെത്തിയിട്ടുണ്ട്. ഒരേ മേഖലയിൽ രോഗം ആവര്‍ത്തിച്ച് സ്ഥിരീകരിക്കുന്നത് കേന്ദ്രം ഗൗരവത്തോടെയാണ് കാണുന്നത്. പ്രതിരോധ പ്രവർത്തനങ്ങളിൽ സംസ്ഥാനത്തിന് എല്ലാ സഹായവും നൽകുമെന്ന് കേന്ദ്ര ആരോ​ഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യ വ്യക്തമാക്കിയിരുന്നു.

അതിനിടെ, നിപ സാഹചര്യം ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി ഉന്നതല യോഗം വിളിച്ചു. വൈകിട്ട് നാലരയ്ക്ക് ഓൺലൈൻ ആയിട്ടാണ് യോഗം ചേരുക.
അഞ്ച് മന്ത്രിമാരും യോഗത്തില്‍ പങ്കെടുക്കും.

കോഴിക്കോട് കുറ്റ്യാടിയിലും വടകരയിലും രണ്ടാഴ്ചയ്ക്കിടെ പനിബാധിച്ചു മരിച്ച രണ്ടും പേർക്കും ഇവരിലൊരാളുടെ കുട്ടിക്കും ബന്ധുവിനുമാണു നിപ്പ സ്ഥിരീകരിച്ചത്. ചികിത്സയിലുള്ള ഇരുവരുടെയും ആരോഗ്യനില തൃപ്തികരമാണ്. സമ്പർക്കപ്പട്ടികയിൽ നിലവിൽ 168 പേരുണ്ട്.

സംസ്ഥാനത്ത് എല്ലാ മുന്നൊരുക്കങ്ങളും നടത്തിയെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു. നിപ്പ വൈറസ് ബാധയുണ്ടായവരുടെ റൂട്ട് മാപ്പ്  പ്രസിദ്ധീകരിക്കും. ആന്റി ബോഡി ലഭ്യമാക്കുന്നതിന് ഐസിഎംആറുമായി ബന്ധപ്പെട്ടുവെന്നും വിമാനമാർഗ്ഗം മോണോ ക്ലോണൽ ആന്റിബോഡി എത്തിക്കുമെന്നും മന്ത്രി അറിയിച്ചു. കേന്ദ്രസഹായം അഭ്യർഥിച്ചിരുന്നെന്നും മൊബൈൽ ലാബ് സ്ഥാപിക്കാൻ പുണെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നുള്ള സംഘം ഇന്ന് വൈകിട്ട് എത്തുമെന്നും മന്ത്രി അറിയിച്ചു.

1998 മുതൽ ഇതുവരെ വിവിധ രാജ്യങ്ങളിലായി 477 പേരെ നിപ്പ ബാധിച്ചു; 252 പേർ മരിച്ചു. കേരളത്തിൽ ആദ്യം റിപ്പോർട്ട് ചെയ്തത് 2018 ൽ കോഴിക്കോട്ട്. 2019 ൽ എറണാകുളത്തും 2021 ൽ വീണ്ടും കോഴിക്കോട്ടും റിപ്പോർട്ട് ചെയ്തു. ഇപ്പോഴത്തേതുൾപ്പെടെ ഇതുവരെ 20 മരണം.

 

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

Share
error: Content is protected !!