ഭൂകമ്പത്തിൽ നടുങ്ങി മൊറോക്കോ; മരണ സംഖ്യ അറുനൂറ് കടന്നു – വീഡിയോ

മൊറോക്കയിലെ മാരാകേഷില്‍ വെള്ളിയാഴ്ച ഉണ്ടായ ഭൂകമ്പത്തില്‍ മരിച്ചവരുടെ എണ്ണം 632 ആയി. മരണസംഖ്യ ഇനിയും വർധിക്കാനാണ് സാധ്യതയെന്ന് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 6.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം തലസ്ഥാനമായ റാബത്തിലും സമീപ പ്രദേശങ്ങളിലും കനത്ത നാശനഷ്ടമുണ്ടാക്കി.

പ്രാദേശിക സമയം രാത്രി 11 മണിക്ക് ശേഷമാണ് ഭൂചലനമുണ്ടായത്. പരുക്കേറ്റ നിരവധിപ്പേരെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. രക്ഷാപ്രവർത്തനം പുരോഗമിക്കുന്നതായി അധികൃതർ അറിയിച്ചു. നിരവധി ബഹുനില കെട്ടിടങ്ങളുൾപ്പെടെ തകർന്നുവീണു. വൈദ്യുതി ബന്ധം താറുമാറായി. റോഡുകൾ തകർന്നു.

മരിച്ചവരില്‍ ഏറിയ പങ്കും ഔര്‍സാസേറ്റ്, മാരാകേഷ് സ്വദേശികളാണ്. തീരദേശ നഗരങ്ങളായ റബാത്ത്, കാസബ്ലാങ്ക, എസ്സൗറ എന്നിവിടങ്ങളിലും ഭൂകമ്പം ഉണ്ടായതായാണ് റിപ്പോര്‍ട്ട്.

ആഫ്രിക്കന്‍, യൂറേഷ്യന്‍ ഫലകങ്ങള്‍ക്കിടയില്‍ സ്ഥിതി ചെയ്യുന്ന മൊറോക്കയില്‍ വലുതും ചെറുതുമായ ഭൂകമ്പങ്ങള്‍ പതിവാണ്. രാജ്യം ദുരന്തനിവാരണത്തിനായി എല്ലാ സജീകരണങ്ങളും ചെയ്തുകഴിഞ്ഞുവെന്ന് ആഭ്യന്തരകാര്യ ജനറല്‍ സെക്രട്ടറി റാഷിദ് അല്‍ ഖല്‍ഫി പറഞ്ഞു. 2004ല്‍ മൊറോക്കയിലെ അല്‍ ഹൊസീമയില്‍ സംഭവിച്ച ഭൂചലനത്തില്‍ 628 മരണം റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ഭൂകമ്പത്തില്‍ മരിച്ചവര്‍ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി എക്‌സിലൂടെ അനുശോചനം രേഖപ്പെടുത്തി. കൂടാതെ ഡല്‍ഹിയിലെ ജി 20 വേദിയിലും മോദി മൊറോക്കയില്‍ മരിച്ചവര്‍ക്ക് അനുശോചനം അറിയിച്ചു. മൊറോക്കയ്ക്ക് ആവശ്യമായ എല്ലാ സഹായങ്ങളും ചെയ്യാന്‍ ഇന്ത്യ തയ്യാറാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.

 

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

 

 

 

 

 

 

 

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

 

 

Share
error: Content is protected !!