സൗദിയിൽ ഇന്ന് കൊടും ചൂട്; അൽ ഹസയിൽ 51 ഡിഗ്രിയെത്തി, മുന്നറിയിപ്പുമായി ആരോഗ്യ മന്ത്രാലയം

സൗദി അറേബ്യയിൽ ഇന്ന് ശക്തമായ ചൂട് രേഖപ്പെടുത്തി. അൽ ഹസയിൽ താപനില 51 ഡിഗ്രിയെത്തി. വരും ദിവസങ്ങളിലും ഉയർന്ന താപനില രേഖപ്പെടുത്തുമെന്നും ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

ഇന്ന് മുതൽ ഒരാഴ്ചത്തേക്ക് കനത്ത ചൂട് അനുഭവപ്പെടുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വിഭാഗം നേരത്തെ അറിയിച്ചിരുന്നു. പുറത്തിറങ്ങുമ്പോള്‍ മുന്‍കരുതല്‍ സ്വീകരിക്കണമെന്നും രാജ്യത്ത് ഉഷ്ണതരംഗത്തിനുള്ള സാധ്യതയുണ്ടെന്നും അധികൃതർ അറിയിച്ചു.

കനത്ത ചൂട് മുലമുണ്ടാകുന്ന അപകടസാധ്യതകള്‍ വ്യക്തമാക്കുന്ന ഇന്‍ഫോഗ്രാഫിക് പോസ്റ്റ് ആരോഗ്യ മന്ത്രാലയം ട്വിറ്ററില്‍ പങ്കുവെച്ചു. വരണ്ട ചര്‍മ്മം, സൂര്യാഘാതം എന്നിവയ്ക്കുള്‍പ്പെടെ ഉഷ്ണതരംഗങ്ങള്‍ ഇടയാക്കും. രാവിലെ 11 മണിക്കും ഉച്ചയ്ക്ക് മൂന്നു മണിക്കും ഇടയില്‍ വീടിന് പുറത്തിറങ്ങാതിരിക്കുകയോ അല്ലെങ്കില്‍ തണലുള്ള സ്ഥലങ്ങളില്‍ കഴിയുകയോ ചെയ്യുക,

വെയിലില്‍ നിന്ന് സംരക്ഷണം ലഭിക്കാന്‍ നീളമുള്ള വസ്ത്രങ്ങള്‍ ധരിക്കുക, തല മറയ്ക്കുക, സണ്‍സ്‌ക്രീന്‍ ഉപയോഗിക്കുക, സണ്‍ ഗ്ലാസ് ധരിക്കുക, ധാരാളം വെള്ളവും ദ്രാവകങ്ങളും കുടിക്കുക എന്നീ മുന്‍കരുതലുകള്‍ ഉഷ്ണതരംഗങ്ങളെ ചെറുക്കാന്‍ സ്വീകരിക്കുകയെന്നത് പ്രധാനമാണെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ഈ ആഴ്ച അവസാനം വരെ രാജ്യത്ത് ഉഷ്ണതരംഗങ്ങളുണ്ടാകുമെന്ന മുന്നറിയിപ്പ് ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പുറപ്പെടുവിച്ചിരുന്നു.

അൽ ഹസ്സ, കിഴക്കൻ പ്രവിശ്യ

കിഴക്കന്‍ പ്രവിശ്യകളില്‍ താപനില 48 മുതല്‍ 50 ഡിഗ്രി സെല്‍ഷ്യസ് വരെ എത്തിയേക്കും. റിയാദിന്റെ കിഴക്ക്, തെക്ക് ഭാഗങ്ങളിലും ഖസീമിന്റെ കിഴക്കന്‍ ഭാഗങ്ങളിലും മദീനയുടെ പടിഞ്ഞാറന്‍ പ്രദേശങ്ങളിലും 46 മുതല്‍ 48 വരെയും താപനില ഉയരാം.

അതേ സമയം എല്‍നിനോ പ്രതിഭാസമാണ് സൗദിയില്‍ അനുഭവപ്പെട്ടു വരുന്ന കടുത്ത ചൂടിന് കാരണമെന്ന് കാലാവസ്ഥ വിദഗ്ദര്‍ വ്യക്തമാക്കി. പസഫിക് സമുദ്രത്തിന്റെ ഉപരതലത്തില്‍ അനുഭവപ്പെടുന്ന പ്രതിഭാസം രാജ്യത്തെ കാലാവസ്ഥയില്‍ വലിയ സ്വാധീനം ചെലുത്തുന്നുണ്ട്. വരണ്ട ഉഷ്ണക്കാറ്റിനും ഉയര്‍ന്ന താപനിലക്കും ഇത് കാരണമാകുന്നതായും നിരീക്ഷകര്‍ പറഞ്ഞു.

ഉഷ്ണമേഖല പസഫിക് സമുദ്രത്തില്‍ ഇടയ്ക്കിടെ സംഭവിക്കുന്ന സ്വാഭാവിക പ്രതിഭാസമാണ് എല്‍നിനോ. സമുദ്രത്തിലെ ജലത്തിന്റെ ഉപരിതല താപനിലയില്‍ ഉണ്ടാകുന്ന വര്‍ധനവിനെ അടിസ്ഥാനമാക്കിയാണ് ഇത് സംഭവിക്കുന്നത്. പ്രതിഭാസം ആഗോള കാലാവസ്ഥയില്‍ നേരിട്ട് സ്വാധീനം ചെലുത്തുന്നതാണ് സൗദിയില്‍ അനുഭവപ്പെട്ടു വരുന്ന കൊടും ചൂടിന് കാരണമെന്ന് കാലാവസ്ഥ വിദഗ്ദന്‍ പ്രഫസര്‍ അബ്ദുല്ല അല്‍മിസ്‌നാദ് പറഞ്ഞു.

 

രാജ്യത്ത് ഇത്തവണ കടുത്ത ചൂടാണ് അനുഭവപ്പെട്ടു വരുന്നത്. കിഴക്കന്‍ പ്രവിശ്യയുടെ പലഭാഗങ്ങളിലും താപനില അന്‍പത് ഡിഗ്രിവരെ ഉയരുകയുണ്ടായി. ഇതിനു പുറമേ ഉഷ്ണ കാറ്റും അനുഭവപ്പെട്ടു വരുന്നുണ്ട്. 2022 മുതല്‍ ആരംഭിച്ച പ്രതിഭാസം അടുത്ത വര്‍ഷം വരെ നീണ്ട് നില്‍ക്കാമെന്നും അബ്ദുല്ല അല്‍മിസ്‌നാദ് പറഞ്ഞു. പകല്‍ സയമങ്ങളില്‍ സൂര്യപ്രകാശം നേരിട്ടേല്‍ക്കാതിരിക്കാന്‍ പരമാവധി ശ്രദ്ധിക്കണമെന്നും മുന്നറിയിപ്പ് നല്‍കുന്നുണ്ട്.

 

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

 


ഇനി വളരെ എളുപ്പത്തിൽ സന്ദർശക വിസ പുതുക്കാം. 

വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:

📞0556884273
http://wa.me/+966556884273

Share
error: Content is protected !!