കൈക്കൂലിപ്പണം പാൻ്റിൻ്റെ കീശയിൽ തിരുകി, പാൻ്റ് ഊരി വിജിലൻസ്
തൃശൂർ: കൈക്കൂലി വാങ്ങുന്നതിനിടെ തൃശൂർ കോർപ്പറേഷൻ റവന്യൂ ഇൻസ്പെക്ടർ വിജിലൻസ് പിടിയിൽ. തൃശൂർ കണിമംഗലം സോണൽ ഓഫീസിലെ ഇൻസ്പെക്ടർ നാദിർഷയാണ് പിടിയിലായത്. 2000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് ഇയാളെ തൃശൂർ വിജിലൻസ് സംഘം പിടികൂടിയത്.
കണിമംഗലം സ്വദേശിയുടെ പക്കൽനിന്നു വീടിന്റെ വസ്തു അവകാശം മാറ്റുന്നതിനായി 2000 രൂപ കൈക്കൂലി വാങ്ങാൻ ശ്രമിക്കുന്നതിനിടെയാണ് റവന്യൂ ഇൻസ്പെക്ടർ നാദിർഷ വിജിലൻസിന്റെ പിടിയിലായത്. അമ്മയുടെയും സഹോദരിയുടെയും പേരിലുള്ള വീടിന്റെ ഉടമസ്ഥാവകാശം മാറ്റുന്നതിനായി കണിമംഗലം സോണൽ ഓഫീസിൽ പരാതിക്കാരൻ അപേക്ഷ സമർപ്പിച്ചിരുന്നു. ഓണർഷിപ്പ് മാറ്റുന്നതിനായി ഉദ്യോഗസ്ഥൻ 2000 രൂപ ആവശ്യപ്പെട്ടു. തുടർന്ന് പരാതിക്കാരൻ വിജിലൻസിനെ വിവരമറിയിക്കുകയായിരുന്നു.
വിജിലൻസ് നൽകിയ ഫിനോഫ്തലിൻ പുരട്ടിയ 2000 രൂപ കൈപ്പറ്റുന്നതിനിടെയാണ് നാദിർഷയെ പിടികൂടിയത്. കൈക്കൂലിപ്പണം ഇയാൾ പാൻ്റിൻ്റെ കീശയിൽ തിരുകിയിരുന്നു. വിജിലൻസ് സംഘം ഇയാളെ മുണ്ടുടുപ്പിച്ച ശേഷം പാൻ്റ് ഊരിയെടുത്തു. ഒരു മാസത്തോളം നാദിർഷ നിരീക്ഷണത്തിലായിരുന്നുവെന്ന് വിജിലൻസ് ഉദ്യോഗസ്ഥർ പറഞ്ഞു. പരാതികൾ തീർപ്പാക്കാൻ ഇയാൾ മറ്റുള്ളവരോടും കൈക്കൂലി തേടിയിരുന്നോ എന്ന് അന്വേഷിച്ചിരുന്നുവെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.
അതേസമയം കൈക്കൂലി ചോദിക്കുന്ന സംഭവങ്ങളിൽ പരാതിക്കാർ സ്വമേധയാ എത്തുന്നുണ്ടെന്ന് വിജിലൻസ് പറഞ്ഞു. വളരെ അഭിനന്ദനാർഹമായ കാര്യമാണിത്. കൈക്കൂലിക്കേസിൽ മുമ്പ് കൃഷി ഓഫീസറും പിടിയിലായിരുന്നു. അദ്ദേഹത്തിനെതിരെ സ്ത്രീയാണ് പരാതി നൽകിയിരുന്നതെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി. ഡിവൈഎസ്പി ജിം പോൾ സി ജിയുടെ നേതൃത്വത്തിലുള്ള സംഘമാണ് റവന്യൂ ഇൻസ്പെക്ടറെ അറസ്റ്റു ചെയ്തത്.


