പർദയണിഞ്ഞ സ്ത്രീകളായും കൂലിപ്പണിക്കാരായും, ഓട്ടോ ഡ്രൈവറായും പോലീസ്; കസ്റ്റഡിയിൽനിന്ന് രക്ഷപ്പെട്ട നിരവധി കേസുകളിലെ പ്രതിയെ നാടകീയമായി പിടികൂടി

തൃപ്പൂണിത്തുറ: പോലീസ് കസ്റ്റഡിയിൽനിന്നു കൈവിലങ്ങുമായി രക്ഷപ്പെട്ട പ്രതിയെ ‘ഫാൻസിഡ്രസ് കളിച്ച്’ പോലീസ് സംഘം പിടികൂടി. പിറവം പാഴൂർ പേഴിമല റോഡ് ചെറുവേലിക്കുടിയിൽ ജിതീഷി (ജിത്തു-20) നെയാണ് ഹിൽപാലസ് പോലീസ് അറസ്റ്റുചെയ്തത്. പർദയണിഞ്ഞ് സ്ത്രീകളായും കൂലിപ്പണിക്കാരായുമൊക്കെ വേഷം മാറിയാണ് ഇയാളെ പോലീസ് കുടുക്കിയത്.

സെക്യൂരിറ്റി ജീവനക്കാരനെ ഹോളോ ബ്രിക്കുകൊണ്ട്‌ ഇടിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ പിറവം പോലീസ് സ്റ്റേഷനിൽ ജിതീഷിന്റെ പേരിൽ കേസുണ്ട്. എറണാകുളം, കോട്ടയം, തൃശ്ശൂർ ജില്ലകളിലായി ഒട്ടേറെ വാഹന മോഷണ കേസുകളിലും പ്രതിയാണ്.

ഹിൽപാലസ് പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത ബൈക്ക് മോഷണക്കേസിൽ ജിതീഷിനെ കോട്ടയം കോതനല്ലൂർ ഭാഗത്തുനിന്ന് വെള്ളിയാഴ്ച അറസ്റ്റ്‌ ചെയ്തിരുന്നു. തെളിവെടുപ്പിനായി കോട്ടയം ജില്ലയിലെ വെമ്പിള്ളിയിൽ എത്തിച്ചപ്പോൾ കസ്റ്റഡിയിൽനിന്നു വിലങ്ങോടെ ഇയാൾ ഓടി രക്ഷപ്പെട്ടു. കൈവിലങ്ങ് മുറിച്ച ശേഷം രാത്രി 10 മണിയോടെ ഉഴവൂർ കല്ലട കോളനിയിലുള്ള കാമുകിയെയും കൂട്ടി സ്ഥലം വിടുകയായിരുന്നു.

പോലീസ് നിരീക്ഷണത്തിലാണെന്നു മനസ്സിലാക്കിയ ഇയാൾ കാമുകിയെ പിന്നീട് കൂട്ടാമെന്നു പറഞ്ഞ് മടക്കി അയച്ച ശേഷം തനിച്ച് രക്ഷപ്പെടുകയായിരുന്നു. തിരച്ചിൽ ഊർജിതമാക്കിയെങ്കിലും പല തവണ ഇയാൾ പോലീസിനെ വെട്ടിച്ച് കടന്നു. അതിവേഗത്തിൽ ഓടുന്നയാളാണ് ജിതീഷെന്ന് പോലീസ് പറഞ്ഞു. ഇയാളെ പിടികൂടാൻ രണ്ട് രാത്രി വനിതാ പോലീസിനൊപ്പം കാമുകിയുടെ വീട്ടിൽ പോലീസ് കാത്തിരുന്നുവെങ്കിലും ജിതേഷ് എത്തിയില്ല. ഒരു വഴിയാത്രക്കാരന്റെ ഫോണിൽ ഇയാൾ കാമുകിയെ വിളിച്ച് തിങ്കളാഴ്ച വൈകീട്ടോടെ കുറുപ്പന്തറ റെയിൽവേ സ്റ്റേഷനിൽ എത്താൻ ആവശ്യപ്പെട്ടു. ഇതറിഞ്ഞതോടെയാണ് പോലീസ് സംഘം വേഷം മാറി ചെല്ലാൻ തീരുമാനിച്ചത്.

ഇൻസ്പെക്ടർ ഗോപകുമാറും സിവിൽ പോലീസ് ഓഫീസർ ബിബിനും പർദ ധരിച്ച് സ്ത്രീകളെന്ന മട്ടിൽ റെയിൽവേ സ്റ്റേഷനിൽ നിന്നു. സബ് ഇൻസ്പെക്ടർ പ്രദീപ് എം. ഭരതൻ കൂലിപ്പണിക്കാരനായും കെ.എൻ. രാജീവ് നാഥ് സമീപത്തെ ഹോട്ടലിൽ പാചകക്കാരനായും എ.എസ്.ഐ. എം.ജി. സന്തോഷ് പുറത്ത് ഓട്ടോ ഡ്രൈവറായും കാത്തുനിന്നു. പ്ലാറ്റ്ഫോമിനടുത്തായി ജിതീഷിന്റെ കാമുകിയെയും ഇരുത്തി.

എതിർദിശയിലുള്ള പ്ലാറ്റ്ഫോമിലൂടെ നടന്നുവന്ന് കാമുകിയുടെ കൂടെ ജിതീഷ് ബെഞ്ചിലിരുന്നപ്പോൾ പോലീസുകർ വട്ടംപിടിക്കുകയായിരുന്നു.

സിവിൽ പോലീസ് ഓഫീസർമാരായ ശ്യാം ആർ. മേനോൻ, അരുൺകുമാർ എം., ബിബിൻ, റജിമോൾ എൻ.കെ., ഷാന്റി എന്നിവരും പ്രതിയെ പിടിച്ച സംഘത്തിലുണ്ടായി.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
.

വിസിറ്റ് വിസകൾ പുതുക്കുന്നത് സംബന്ധിച്ച വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:

📞0556884273
http://wa.me/+966556884273

Share
error: Content is protected !!