സാക്ഷിയായത് മരണത്തിന്; സുഡാനിൽനിന്ന് ആൽബർട്ടില്ലാതെ അവർ തിരിച്ചുവന്നു

ആഭ്യന്തരസംഘര്‍ഷം നടക്കുന്ന സുഡാനില്‍ വെടിയേറ്റ് മരിച്ച രയരോം കാക്കടവ് സ്വദേശി ആല്‍ബര്‍ട്ട് അഗസ്റ്റിന്റെ (50) ഭാര്യയും മകളും കേരളത്തില്‍ തിരിച്ചെത്തി. രാവിലെ പത്ത് മണിയോടെയാണ് ആല്‍ബര്‍ട്ടിന്റെ ഭാര്യ സൈബല്ലയും മകള്‍ മരീറ്റയും കൊച്ചിയില്‍ വിമാനമിറങ്ങിയത്. ജിദ്ദയിൽ നിന്നെത്തിയ ഇരുവരും സ്വദേശമായ കണ്ണൂരിലേക്ക് പുറപ്പെട്ടു.

സുഡാനില്‍ സുരക്ഷാസേനയിലെ ഭക്ഷ്യസുരക്ഷയുടെ ചുമതലയുള്ള കരാര്‍ ജീവനക്കാരനാണ് ആല്‍ബര്‍ട്ട്. ഈ മാസം 16-നാണ് സുഡാനില്‍ സൈനികരും അര്‍ധസൈനികരും തമ്മിലുള്ള ഏറ്റുമുട്ടലിനിടെ ആല്‍ബര്‍ട്ട് വീട്ടില്‍വെച്ച്‌ വെടിയേറ്റ് കൊല്ലപ്പെട്ടത്.

മരിച്ച ആൽബർട്ടിന്റെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്.  ആൽബർട്ടിന്റെ പിതാവുമായി ഫോണിൽ സംസാരിച്ചതായി ഒഴിപ്പിക്കൽ നടപടികൾക്കു നേതൃത്വം നൽകി ജിദ്ദയിലുള്ള കേന്ദ്രമന്ത്രി വി.മുരളീധരൻ അറിയിച്ചിരുന്നു. വെടിയേറ്റു മരിച്ച ഫ്ലാറ്റിൽനിന്ന് 24 മണിക്കൂര്‍ കഴിഞ്ഞിട്ടും മൃതദേഹം മാറ്റാനാകാത്തതിനെ തുടർന്ന് സൈബല്ല സര്‍ക്കാരിന്‍റെ അടിയന്തര സഹായം അഭ്യര്‍ഥിച്ചിരുന്നു. പിന്നീട് മൂന്നുമണിക്കൂര്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്നാണ് മൃതദേഹം മാറ്റാനായത്.

 

 

ആറു മാസം മുന്‍പാണ് ആല്‍ബര്‍ട്ട് ജോലികിട്ടി സുഡാനിലെത്തിയത്. മകന്‍ യു.കെ.യിലേക്ക് പോകുന്നതിനാല്‍ ഒരു മാസം മുന്‍പ് നാട്ടില്‍ വന്നിരുന്നു. കൊല്ലപ്പെടുന്നതിന്റെ 15 ദിവസം മുന്‍പാണ് ഭാര്യയും മകളും ആല്‍ബര്‍ട്ടിനൊപ്പം ഒരുമാസത്തെ വിസിറ്റിങ് വിസയില്‍ സുഡാനിലെത്തിയത്.

ആല്‍ബര്‍ട്ടിന്റെ മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. ഇതിനിടെ സുഡാനില്‍നിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നതിനായി രൂപംകൊടുത്ത ദൗത്യമായ ഓപ്പറേഷന്‍ കാവേരിയുടെ ഭാഗമായി 1100-ഓളം പേരെ ഇതിനോടകം ഒഴിപ്പിച്ചിട്ടുണ്ട്.

സൗദി അറേബ്യയുമായി സഹകരിച്ചാണ് ഇന്ത്യയുടെ ഒഴിപ്പിക്കല്‍ നടപടി പുരോഗമിക്കുന്നത്. രക്ഷാദൗത്യത്തിന് ജിദ്ദയില്‍ വിദേശകാര്യസഹമന്ത്രി വി. മുരളീധരനാണ് നേതൃത്വം നല്‍കുന്നത്.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
.

വിസിറ്റ് വിസകൾ പുതുക്കുന്നത് സംബന്ധിച്ച വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:

📞0556884273
http://wa.me/+966556884273

Share