‘കെഎസ്ആർടിസിയെ ഉണ്ടാക്കാൻ വന്നേക്കുന്നു’: അച്ഛനെയും മകളെയും വളഞ്ഞിട്ട് മർദിച്ച സംഭവം: ഗതാഗതമന്ത്രി റിപ്പോർട്ട് തേടി, കർശന നടപടിയെന്നും മന്ത്രി

തിരുവനന്തപുരം: കാട്ടാക്കട കെഎസ്ആർടിസി ഡിപ്പോയിൽ കൺസഷനുമായി ബന്ധപ്പെട്ട തർക്കത്തിൽ അച്ഛനെയും മകളെയും ജീവനക്കാർ മർദിച്ച സംഭവത്തിൽ റിപ്പോർട്ടു തേടി ഗതാഗതമന്ത്രി ആന്റണി രാജു. കെഎസ്ആർടിസി എംഡിയോടെയാണ് റിപ്പോർട്ടു തേടിയത്. ഇന്നു തന്നെ റിപ്പോർട്ട് തരണമെന്നാണ് ആവശ്യപ്പെട്ടിട്ടുള്ളതെന്നും ലഭിച്ചശേഷം കർശന നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. കയ്യൂക്ക് കാണിക്കുന്നത് ഒരു കാരണവശാലും അംഗീകരിക്കാനാവില്ലെന്നു മന്ത്രി വ്യക്തമാക്കി.

മകളുടെ കൺസഷൻ ടിക്കറ്റ് എടുക്കാൻ വന്ന കാട്ടാക്കട ആമച്ചൽ സ്വദേശി പ്രേമനനെ (53) ആണ് കെഎസ്ആർടിസി ജീവനക്കാർ മകളുടെ മുന്നിലിട്ട് മർദിച്ചത്. സംഭവത്തിൽ കെഎസ്ആർടിസി അന്വേഷണം പ്രഖ്യാപിച്ചു. പ്രേമനന്റെ മൊഴി ഡിവൈഎസ്പി രേഖപ്പെടുത്തി. ഗാർഡായ സുരേഷ്, ജീവനക്കാരായ മിലൻ, അനിൽകുമാർ, ഷെറീഫ് എന്നിവരാണ് മർദിച്ചതെന്നു തിരിച്ചറിഞ്ഞിട്ടുണ്ട്.

മകളുടെ കൺസഷൻ പുതുക്കുന്നതുമായി ബന്ധപ്പെട്ടാണ് പ്രേമനൻ ഡിപ്പോയിലെത്തിയത്. കോഴ്സ് സർട്ടിഫിക്കറ്റ് വീണ്ടും നൽകാതെ കൺസഷൻ തരാൻ കഴിയില്ലെന്ന് ജീവനക്കാരൻ പറഞ്ഞു. ആളുകളെ എന്തിനാണ് വെറുതേ ബുദ്ധിമുട്ടിക്കുന്നതെന്നും കെഎസ്ആർടിസി ഇങ്ങനെയാകാൻ കാരണം ഇത്തരം പ്രവൃത്തികളാണെന്നും പ്രേമനൻ പറഞ്ഞതോടെ തർക്കമായി.

‘കെഎസ്ആർടിസിയെ ഉണ്ടാക്കാൻ വന്നേക്കുന്നു’ എന്ന പറഞ്ഞ് പ്രേമനനെ മർദിക്കുന്ന വിഡിയോ ദൃശ്യങ്ങൾ പുറത്തുവന്നു. ‘പപ്പാ..’ എന്നു വിളിച്ചു കരയുന്ന മകളെയും ‘മക്കളുടെ മുന്നിൽവച്ച് ഇടിക്കരുത്’ എന്ന ഒരാൾ പറയുന്നതും വിഡിയോയിൽ കാണാം.

ഉദ്യോഗസ്ഥരുമായുള്ള ചെറിയ തർക്കമാണ് തന്നെ ക്രൂരമായി മർദിക്കാനുള്ള കാരണമെന്ന് പ്രേമനൻ പറഞ്ഞു. മകളുടെ കൺസഷൻ പുതുക്കാനാണ് ഡിപ്പോയിൽ എത്തിയത്. കോഴ്സ് സർട്ടിഫിക്കറ്റ് മൂന്നു മാസത്തിലൊരിക്കൽ നൽകണമെന്ന് ജീവനക്കാർ പറഞ്ഞു. ഇത്തരക്കാരാണ് കെഎസ്ആര്‍ടിസിയുടെ ദുരവസ്ഥയ്ക്ക് കാരണമെന്ന് താൻ പറഞ്ഞതാണ് ജീവനക്കാരെ പ്രകോപിപ്പിച്ചത്. തര്‍ക്കിച്ചപ്പോള്‍ മൂന്നുപേര്‍ ചേര്‍ന്ന് ക്രൂരമായി മര്‍ദിക്കുകയും നിലത്ത് തള്ളിയിടുകയും ചെയ്തുവെന്നും പ്രേമനൻ പറഞ്ഞു. സംഘർഷത്തിൽ പ്രേമനന്റെ മകൾക്കും മർദനമേറ്റിരുന്നു.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

 

വീഡിയോ കാണാം..

 

Share
error: Content is protected !!