പാക് പ്രകോപനങ്ങൾക്ക് സാധ്യത; മെട്രോ നഗരങ്ങളിലും ജമ്മു കശ്മീരിലും സുരക്ഷ ശക്തമാക്കി
പാക്കിസ്ഥാനിൽനിന്നുള്ള പ്രകോപനങ്ങൾക്ക് സാധ്യതയെന്ന മുന്നറിയിപ്പിനെത്തുടർന്ന് രാജ്യത്ത് സുരക്ഷ ശക്തമാക്കി. മെട്രോ നഗരങ്ങളിലും ജമ്മു കശ്മീരിലും പ്രത്യേക ജാഗ്രതാ നിര്‍ദേശം നല്കി. മഹാരാഷ്ട്രയില്‍ ഭീകരവിരുദ്ധ സേന വിവിധയിടങ്ങളിൽ പരിശോധന നടത്തി.
അഫ്ഗാനിസ്ഥാനുമായുള്ള അതിർത്തി സംഘർഷങ്ങളിൽനിന്നും ബലൂചിസ്ഥാനിലെ ആഭ്യന്തര പ്രശ്നങ്ങളിൽനിന്നും ശ്രദ്ധ തിരിക്കാൻ പാക്കിസ്ഥാൻ ഇന്ത്യയ്ക്കെതിരെ പ്രകോപനം സൃഷ്ടിച്ചേക്കാമെന്നാണ് റിപ്പോർട്ട്. രഹസ്യാന്വേഷണ ഏജൻസികളുടെ മുന്നറിയിപ്പിനെ തുടര്‍ന്ന് പാക് അതിര്‍ത്തിയിലുടനീളം ജാഗ്രതാ നിര്‍ദേശം നല്കി. മുംബൈ, ഡൽഹി, ജമ്മു കശ്മീർ എന്നിവിടങ്ങളിൽ സുരക്ഷ വർധിപ്പിച്ചു.
നിയന്ത്രണരേഖ വഴിയും പഞ്ചാബ് അതിർത്തി വഴിയും നുഴഞ്ഞുകയറ്റത്തിന് ഭീകരർ തയാറെടുക്കുന്നതായാണ് റിപ്പോർട്ട്. മഞ്ഞുവീഴ്ച കുറയുന്നതോടെ കൂടുതൽ ഭീകരരെ ഇന്ത്യയിലേക്ക് അയക്കാൻ പാക്കിസ്ഥാൻ ലോഞ്ച് പാഡുകൾ സജീവമാക്കിയതായും സൂചനയുണ്ട്. സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി മഹാരാഷ്ട്ര ഭീകരവിരുദ്ധ സേന വിവിധയിടങ്ങളിൽ പരിശോധന നടത്തി. മുംബൈയിലെ കുർള, ഗോവണ്ടി മേഖലകളിലാണ് എടിഎസ് ഒരേസമയം റെയ്ഡ് നടത്തിയത്.


