18 മണിക്കൂറിനുള്ളില്‍ എവിടെയും വിന്യസിക്കാം; സൈന്യത്തെ ഒരുക്കി യു.എസ്
ഇറാന്‍–യുഎസ് സംഘര്‍ഷം രണ്ടാം ആഴ്ചയിലേക്ക് കടക്കുന്നതിനിടെ യു.എസ് കരയുദ്ധത്തിന് തയ്യാറെടുക്കുന്നതായി സൂചന. നോര്‍ത്ത് കരോലിന ആസ്ഥാനായുള്ള 82-ാം എയര്‍ബോണ്‍ ഡിവിഷന്‍റെ പരിശീലന അഭ്യാസം പെട്ടന്ന് റദ്ദാക്കിയതാണ് പുതിയ അഭ്യൂഹങ്ങള്‍ക്ക് കാരണം.
വെള്ളിയാഴ്ച വരെ സൈന്യത്തെ വിന്യസിക്കുന്നതിനുള്ള ഉത്തരവുകളൊന്നും പുറത്തുവന്നിട്ടില്ലെങ്കിലും എയർബോൺ ഡിവിഷനിലെ ഹെലികോപ്റ്റർ യൂണിറ്റിനെ ഉടന്‍ മധ്യേഷ്യയിലേക്ക് അയക്കാനാണ് പദ്ധതിയെന്ന് വാഷിങ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു.
ഏകദേശം 4,000 മുതൽ 5,000 വരെ സൈനികർ അടങ്ങുന്ന ഒരു ‘ബ്രിഗേഡ് കോംബാറ്റ് ടീം’ എയര്‍ബോണ്‍ ഡിവിഷന്റെ ഭാഗമാണ്. 18 മണിക്കൂറിനുള്ളിൽ ലോകത്തിന്‍റെ ഏത് ഭാഗത്തും വിന്യസിക്കപ്പെടാൻ സജ്ജരാണ് എന്നതാണ് സംഘത്തിന്‍റെ പ്രത്യേകത. എയര്‍ ഫീൽഡുകള്‍ നിയന്ത്രണത്തിലാക്കുകയും അടിസ്ഥാന സൗകര്യങ്ങൾ സംരക്ഷിക്കുകയും യുഎസ് എംബസികൾക്കുള്ള ഭീഷണിയില്‍ ഇടപെടുക എന്നിവയാണ് ഇവരുടെ പ്രധാന ദൗത്യങ്ങള്‍.
ഇറാനില്‍ ട്രംപ് കരയുദ്ധത്തിനുള്ള സാധ്യതകള്‍ പരിശോധിക്കുന്നു എന്ന റിപ്പോര്‍ട്ടുകള്‍ക്കിടയിലാണ് പുതിയ നീക്കങ്ങള്‍. യു.എസിന്‍റെ ദീര്‍ഘകാല യുദ്ധങ്ങള്‍ക്ക് പൊതുവെ താല്‍പര്യം പ്രകടിപ്പിക്കാറില്ലെങ്കിലും ട്രംപ് ഈ നിലപാടില്‍ നിന്നും മാറുന്ന സൂചന കഴിഞ്ഞദിവസം പുറത്തുവന്നിട്ടുണ്ട്. ന്യൂയോര്‍ക്ക് ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ ഇറാനില്‍ സൈന്യം ഇറങ്ങുമെന്ന സാധ്യതയെ ട്രംപ് തള്ളികളഞ്ഞിട്ടില്ല.
ഇറാനില്‍ കരസേനയെ വിന്യസിക്കുന്നില്‍ ട്രംപ് താല്‍പര്യം പ്രകടിപ്പിക്കുന്നതായി എന്‍ബിസി ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. റിപ്പബ്ലിക്കന്‍ പ്രതിനിധികളുമായി ട്രംപ് ഇക്കാര്യം ചര്‍ച്ച ചെയ്തു എന്നാണ് വിവരം. വലിയ സംഘത്തെ വിന്യസിക്കുന്നതിന് പകരം യു.എസ് സൈന്യത്തിന്‍റെ ചെറിയ സംഘത്തെയാകും ട്രംപ് പരിഗണിക്കുക. അതേസമയം ഇറാന്‍ നിരുപാധികം കീഴടങ്ങണമെന്ന് ട്രംപ് ആവശ്യപ്പെട്ടെങ്കിലും സൈന്യം ഇറങ്ങാതെ ഭരണമാറ്റം സാധ്യമാകില്ലെന്നാണ് വിലയിരുത്തല്‍.


