അബുദാബിയിൽ നടന്ന ആക്രമണത്തിൽ ഒരാൾ മരിച്ചതായി റിപ്പോ‍ർട്ട്

യുഎഇയിലെ അബുദാബിയിലും ബഹ്റൈനിലും ഖത്തറിലും യുഎസ് സൈനിക താവളങ്ങളിൽ ഇറാന്റെ മിസൈൽ ആക്രമണം നടന്നതായി റിപ്പോർട്ട്. ബഹ്റൈനിലെ ജുഫൈർ മേഖലയിലെ യുഎസ് നാവിക താവളത്തിൽനിന്ന് പുക ഉയരുന്നത് കണ്ടതായി റിപ്പോർട്ടുകൾ. പൗരന്മാർ എത്രയുംപെട്ടെന്ന് സുരക്ഷിത സ്ഥാനത്തേക്ക് നീങ്ങണമെന്ന നിർദേശം ബഹ്റൈൻ ആഭ്യന്തര മന്ത്രാലയം നൽകിയിട്ടുണ്ട്.

പൊതുജനങ്ങൾ വീടിനുള്ളിൽ കഴിയണമെന്ന് ഖത്തറും മുന്നറിയിപ്പ് നൽകി. സൈനിക താവളങ്ങള്‍ക്കടുത്ത് പോകരുതെന്നും ഖത്തർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അബുദാബിയിൽ നടന്ന ആക്രമണത്തിൽ ഒരാൾ മരിച്ചതായും റിപ്പോ‍ർട്ട്.  

ഖത്തറിലെ ജനങ്ങളോട് ഷെൽട്ടറിലേക്ക് മാറണമെന്ന് ആവശ്യപ്പെട്ട് മൊബൈൽ ഫോണുകളിൽ മുന്നറിയിപ്പ് സന്ദേശം. കുവൈത്തിൽ സൈറണുകൾ മുഴങ്ങുകയും വിവിധ ഇടങ്ങളിൽ സ്ഫോടനവും നടന്നതായും റിപ്പോർട്ടുണ്ട്. 

ഇറാനെതിരെ യുഎസ് ആരംഭിച്ച ഓപ്പറേഷൻ എപ്പിക് ഫ്യൂറിക്ക് പിന്നാലെയാണ് യുഎസ് സൈനിക കേന്ദ്രങ്ങളുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ സ്ഫോടനം നടന്നത്. ഖത്തറിലേക്ക് ഇറാന്‍ മിസൈല്‍ ആക്രമണത്തിന് ശ്രമിച്ചു. രണ്ട് ഇറാന്‍ മിസൈലുകളെ ഖത്തര്‍ ആകാശത്ത് പാട്രിയേറ്റ് പ്രതിരോധ സംവിധാനം തകര്‍ത്തതായി ഖത്തര്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചു. ബഹൈറൈനിലും യുഎഇയിലും കുവൈത്തിലും യുഎസ് സേനാ കേന്ദ്രങ്ങള്‍ക്ക് സമീപമാണ് സ്ഫോടനം.

ബഹ്റൈനിലും അബുദാബിയിലും നിരവധി സ്ഫോടനം നടന്നതായി സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്തു. ബഹറൈനിലെ ജുഫൈറിലാണ് സ്ഫോടനം നടന്നത്. ഇവിടെയാണ് യുഎസ് നേവി താവളം സ്ഥിതി ചെയ്യുന്നത്. കുവൈത്തില്‍ സ്ഫോടനത്തിന് പിന്നാലെ സൈറണ്‍ മുഴങ്ങി. യുഎഇ തലസ്ഥാനമായ അബുദാബിയില്‍ വലിയ ശബ്ദത്തോടെ സ്ഫോടനം നടന്നതായി റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു. പൗരന്മാരോട് എത്രയും വേഗം സുരക്ഷിത സ്ഥാനത്തേക്ക് മാറാൻ ബഹ്‌റൈൻ ആഭ്യന്തര മന്ത്രാലയം ആവശ്യപ്പെട്ടു. എല്ലാവരും വീട്ടിലോ സുരക്ഷിത ഇടങ്ങളിലെ തുടരണമെന്ന് ഖത്തർ ജാഗ്രതാ നിർദേശം നൽകി. സൈനിക താവളങ്ങളിൽ നിന്ന് മാറി വീടിനുള്ളിൽ തന്നെ തുടരണമെന്നാണ് മൊബൈലില്‍ എത്തിയ സന്ദേശം.

അതേസമയം, പശ്ചിമേഷ്യയിലെ ഇസ്രയേലിന്റെയും യുഎസിന്റെയും കേന്ദ്രങ്ങള്‍ക്ക് നേരെ തിരിച്ചടിയുണ്ടാകുമെന്ന് മുതിര്‍ന്ന ഇറാന്‍ ഉദ്യോഗസ്ഥന്‍ പ്രതികരിച്ചു. വരാനിക്കുന്നതിന് തയാറെടുക്കൂ എന്നാണ് ഇറാന്‍ പ്രതികരിച്ചത്. പശ്ചിമേഷ്യയിലെ എല്ലാ യുഎസ് ഇസ്രയേല്‍ താല്‍പര്യങ്ങളും ലക്ഷ്യമാണ്. ഇനി നിയന്ത്രണങ്ങളൊന്നുമില്ല. മുന്‍പ് പരിഗണിക്കാത്ത സാഹചര്യങ്ങൾ ഉൾപ്പെടെ എല്ലാം ലക്ഷ്യമിടുമെന്നും അദ്ദേഹം സൂചന നല്‍കി. ഇസ്രയേലും യുഎസും ഒന്നിച്ചുള്ള ആക്രമണത്തില്‍ ഞെട്ടലില്ലെന്നും ഈ സംഘര്‍ഷത്തിന് ദീർഘകാലവുമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നും ഇറാന്‍ ഉദ്യോഗസ്ഥന്‍ മുന്നറിയിപ്പ് നല്‍കി.

വിമാനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള മുൻകരുതൽ നടപടിയായി, യുഎഇ വ്യോമപാത താൽക്കാലികമായി അടച്ചതായി യുഎഇ ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചു. യുദ്ധ ഭീതി ഉയര്‍ന്നതോടെ പശ്ചിമേഷ്യയിലേക്കുള്ള സര്‍വീസുകള്‍ വിമാനകമ്പനികള്‍ നിര്‍ത്തി. ഗൾഫിലേക്കുള്ള എല്ലാ സർവീസുകളും എയർ ഇന്ത്യ നിർത്തിവച്ചു. വിസ് എയര്‍ ദുബായിലേക്കും അബുദാബിയിലേക്കും ജോര്‍ദാനിലെ അമ്മാനിലേക്കുമുള്ള സര്‍വീസുകള്‍ ഏഴുവരെ നിര്‍ത്തി. ലുഫ്താൻസ എയര്‍ലൈന്‍സിന്റെ വിമാനങ്ങള്‍ രണ്ടു ദിവസത്തേക്ക് ദുബായ്, ടെല്‍ അവീവ്, ബെയ്റൂട്ട്, മസ്കത്ത് എന്നിവിടങ്ങളിലേക്ക് സര്‍വീസ് നടത്തില്ല. റഷ്യ, കുവൈത്ത് എന്നിവ ഇറാനിലേക്കുള്ള സര്‍വീസ് നിര്‍ത്തി. ഇസ്രയേല്‍ വ്യോമാതിര്‍ത്തി അടയ്ക്കുകയും സിവിലിയന്‍ വിമാനങ്ങളെ വിലക്കുകയും ചെയ്തിട്ടുണ്ട്. 

തങ്ങളുടെ രാജ്യത്തിന്റെ പരമാധികാരത്തിന്മേലുള്ള നഗ്നമായ കടന്നുകയറ്റവും സുരക്ഷാ ലംഘനവുമാണ് നടന്നതെന്ന് ബഹ്‌റൈൻ. രാജ്യത്തെ വിവിധ കേന്ദ്രങ്ങളെയും സ്ഥാപനങ്ങളെയും ലക്ഷ്യമിട്ടാണ് ആക്രമണങ്ങൾ ഉണ്ടായതെന്നും ബഹ്‌റൈൻ വ്യക്തമാക്കി. ഇത് ബഹ്‌റൈന്റെ സുരക്ഷയ്ക്കും പൗരന്മാരുടെയും താമസക്കാരുടെയും സുരക്ഷിതത്വത്തിനും നേരിട്ടുള്ള ഭീഷണിയുയർത്തുന്ന വഞ്ചനാപരമായ ആക്രമണമാണെന്ന് ബഹ്‌റൈൻ വിശേഷിപ്പിച്ചതായി ഖത്തർ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.

Share
error: Content is protected !!