പോലീസിനെതിരായ അതിക്രമം; രണ്ടു സിപിഎം നേതാക്കൾ കീഴടങ്ങി
തിരുവനന്തപുരം: നഗരൂരിൽ പോലീസ് ഉദ്യോഗസ്ഥരെ തടഞ്ഞുനിർത്തി അസഭ്യം പറയുകയും ആക്രമിക്കാൻ ശ്രമിക്കുകയും ചെയ്തതിൽ രണ്ടുപേർ പോലീസ് കസ്റ്റഡിയിൽ.
സിപിഎം വെള്ളല്ലൂർ ലോക്കൽ കമ്മിറ്റി സെക്രട്ടറി രതീഷ്, ബ്രാഞ്ച് സെക്രട്ടറി വിഷ്ണു എന്നിവരാണ് ആറ്റിങ്ങൽ ഡിവൈഎസ്പി ഓഫീസിൽ കീഴടങ്ങിയത്. സംഭവത്തിൽ ഒമ്പത് പേർക്കെതിരേ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിരുന്നു. ഏഴുപേർ കൂടി ഇനി പിടിയിലാകാനുണ്ട്.
കോൺഗ്രസ് ഫ്ളക്സ് ബോർഡുകൾ തകർത്ത സംഭവത്തിൽ ഡിവൈഎഫ്ഐ പ്രവർത്തകർക്ക് നോട്ടീസ് നൽകാനെത്തിയപ്പോഴായിരുന്നു പോലീസിനുനേരെ ഇവർ തിരിഞ്ഞത്. എസ്ഐ അടക്കമുള്ളവരെ തടഞ്ഞുനിർത്തിയതിന് പിന്നാലെ ആക്രമിക്കാനും ശ്രമിച്ചു.
ആരോഗ്യമന്ത്രി വീണാ ജോർജിന് പരിക്കേൽക്കാനിടയായ സംഭവത്തിന് പിന്നാലെ സംസ്ഥാനത്തെ വിവിധയിടങ്ങളിൽ സിപിഎമ്മും ഡിവൈഎഫ്ഐയും പ്രതിഷേധപ്രകടനങ്ങൾ നടത്തിയിരുന്നു.
ചിലയിടങ്ങളിൽ സംഘർഷങ്ങളുണ്ടാകുകയും ഇരുപക്ഷവും ചേരിതിരഞ്ഞ് പോരടിക്കുകയും ചെയ്തിരുന്നു. ഇതിന്റെ തുടർച്ചയായാണ് നഗരൂരിൽ കോൺഗ്രസ് ഫ്ളക്സ് ബോർഡുകൾ തകർക്കപ്പെടുന്നത്. പിന്നാലെ യൂത്ത് കോൺഗ്രസിന്റെ പരാതിയിൽ ഡിവൈഎഫ്ഐ പ്രവർത്തകരെ പ്രതിചേർത്ത് പോലീസ് കേസുമെടുത്തിരുന്നു.


