കോവിഡ് കാലത്ത് ഉപകരണങ്ങൾ മോഷ്ടിച്ച് വിറ്റു: യുകെയിൽ ഇന്ത്യൻ ഡോക്ടറെ പുറത്താക്കി; ഭർത്താവിനും ശിക്ഷ

ഗ്ലാസ്‌ഗോ: കോവിഡ് കാലത്ത്, ജീവൻ രക്ഷാ ഉപകരണങ്ങൾ മോഷ്ടിച്ച് ഇ-ബേ വഴി വിൽപന നടത്തിയ ഇന്ത്യൻ വംശജയായ ഡോക്ടറെ ജോലിയിൽ നിന്ന് പുറത്താക്കി. ഗ്ലാസ്‌ഗോയിലെ ഹെയർമൈറേസ് ഹോസ്പിറ്റലിൽ ജോലി ചെയ്തിരുന്ന ഡോ. ആതിയ ഷെയ്ഖിനെയാണ് (46) മെഡിക്കൽ പ്രാക്ടീഷണേഴ്സ് ട്രിബ്യൂണൽ സർവീസ് മെഡിക്കൽ റജിസ്റ്ററിൽ നിന്ന് നീക്കം ചെയ്തത്.

ആതിയയും ഭർത്താവ് ഒമർ ഷെയ്ഖും (48) ചേർന്ന് നടത്തിയ വിശ്വാസവഞ്ചനയിലൂടെ ഏകദേശം 8,000 പൗണ്ട് (ഏകദേശം 8.5 ലക്ഷം രൂപ) ലാഭമുണ്ടാക്കിയതായാണ് കണ്ടെത്തൽ. കേസിൽ കുറ്റക്കാരാണെന്ന് കണ്ടെത്തിയതിനെത്തുടർന്ന് ദമ്പതികൾക്ക് കഴിഞ്ഞ വർഷം പത്തുമാസം വീതം തടവ് ശിക്ഷയും വിധിച്ചിരുന്നു.

2020ൽ യുകെയിൽ കോവിഡ് അതിവേഗം പടർന്നുപിടിക്കുകയും ആശുപത്രികളിൽ പിപിഇ കിറ്റുകൾക്ക് കടുത്ത ക്ഷാമം നേരിടുകയും ചെയ്ത സമയത്താണ് ഇവർ കൃത്യം നടത്തിയത്. ആശുപത്രിയിൽ നിന്ന് മോഷ്ടിച്ച ഗ്ലൗസുകൾ, മാസ്കുകൾ, വൈപ്പുകൾ എന്നിവ നാല് വ്യത്യസ്ത ഇ-ബേ അക്കൗണ്ടുകൾ വഴിയാണ് വിറ്റഴിച്ചത്. ഒരു പെട്ടി ഗ്ലൗസിന് 15 മുതൽ 20 പൗണ്ട് വരെയാണ് ഈടാക്കിയിരുന്നത്.

എൻഎച്ച്എസിന് മാത്രം സാധനങ്ങൾ നൽകുന്ന ‘ഫാനിൻ’ (Fannin) എന്ന കമ്പനിയുടെ ഉൽപന്നങ്ങൾ ഇ-ബേയിൽ വിൽപനയ്ക്ക് വെച്ചിരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് തട്ടിപ്പ് പുറത്തായത്. തുടർന്ന് എൻഎച്ച്എസ് സ്കോട്ട്ലൻഡ് കൗണ്ടർ ഫ്രോഡ് വിഭാഗം നടത്തിയ അന്വേഷണം ഷെയ്ഖ് ദമ്പതികളിലേക്ക് എത്തുകയായിരുന്നു. 2020 ഒക്ടോബറിൽ ഇവരുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ വീട്ടിലെ രഹസ്യ അറയിൽ നിന്ന് എൻഎച്ച്എസ് മുദ്രയുള്ള 121 ബോക്സ് ഗ്ലൗസുകളും മാസ്കുകളും കണ്ടെടുത്തു.

തെറ്റ് ചെയ്തിട്ടില്ലെന്നും ആരോ നൽകിയ സാധനങ്ങൾ വിൽക്കുക മാത്രമാണ് ചെയ്തതെന്നും ഡോ. ആതിയ വാദിച്ചെങ്കിലും ട്രിബ്യൂണൽ അത് തള്ളി. രാജ്യത്ത് പിപിഇ കിറ്റുകൾക്ക് ക്ഷാമമുണ്ടെന്ന് അറിയില്ലായിരുന്നു എന്ന ഡോക്ടറുടെ വാദം അവിശ്വസനീയമാണെന്ന് കോടതി നിരീക്ഷിച്ചു. 2020 മേയ് മുതൽ ഒക്ടോബർ വരെ ആറുമാസത്തോളം വിൽപന തുടർന്നതിനാൽ ഇതൊരു ‘അബദ്ധം’ ആയി കണക്കാക്കാൻ കഴിയില്ലെന്നും ട്രിബ്യൂണൽ വ്യക്തമാക്കി.

രോഗികളുടെ സുരക്ഷയേക്കാൾ സ്വന്തം ലാഭത്തിന് മുൻഗണന നൽകിയ ഡോക്ടറുടെ നടപടി വൈദ്യശാസ്ത്ര രംഗത്തിന് തന്നെ അപമാനമാണെന്നും, പൊതുജനങ്ങൾക്ക് ഡോക്ടർമാരിലുള്ള വിശ്വാസം കാത്തുസൂക്ഷിക്കാൻ ഇവരെ പുറത്താക്കുകയല്ലാതെ മറ്റ് മാർഗ്ഗമില്ലെന്നും റിപ്പോർട്ട് ഉപസംഹരിച്ചു. അപ്പീൽ കാലാവധി കഴിയുന്നതോടെ പുറത്താക്കൽ നടപടി ഔദ്യോഗികമായി നിലവിൽ വരും.

Share
error: Content is protected !!