‘ആവശ്യമായ സ്വീഡിഷ് യുവതികളെ എത്തിച്ചുനല്‍കി’ ; അനില്‍ അംബാനിക്കെതിരേ എപ്സ്റ്റീന്‍ ഫയലില്‍ ഗുരുതര വെളിപ്പെടുത്തല്‍

ന്യൂയോര്‍ക്ക്/മുംബൈ: കുപ്രസിദ്ധ ലൈംഗിക കുറ്റവാളിയും ഇസ്‌റാഈല്‍ ചാര ഏജന്റുമായ ജെഫ്രി എപ്സ്റ്റീന്‍ പുറത്തുവിട്ട പുതിയ രേഖകളില്‍ പ്രമുഖ ഇന്ത്യന്‍ വ്യവസായി അനില്‍ അംബാനിയെക്കുറിച്ചുള്ള ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകള്‍.

അനില്‍ അംബാനിക്ക് താല്‍പ്പര്യമുള്ള സ്ത്രീകളെ എപ്സ്റ്റീന്‍ എത്തിച്ചുനല്‍കിയിരുന്നതായും ഇതിനായി ഇരുവരും തമ്മില്‍ സന്ദേശങ്ങള്‍ കൈമാറിയിരുന്നതായും ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്തു.

2017 മുതല്‍ 2019 വരെയുള്ള കാലയളവിലെ സന്ദേശങ്ങളാണ് പുറത്തുവന്നത്. 2017 മാര്‍ച്ചില്‍ നടന്ന ഒരു ചാറ്റില്‍, തനിക്ക് ആരെയാണ് നിര്‍ദ്ദേശിക്കുന്നതെന്ന് അംബാനി ചോദിക്കുമ്പോള്‍, ‘ഉയരമുള്ള ഒരു സ്വീഡിഷ് സ്വര്‍ണ്ണത്തലമുടിക്കാരി എന്നാണ് എപ്സ്റ്റീന്‍ മറുപടി നല്‍കിയത്.

20 സെക്കന്റുകള്‍ക്കുള്ളില്‍ ‘അത് ഏര്‍പ്പാടാക്കൂ’ എന്ന് അംബാനി മറുപടി നല്‍കിയതായും രേഖകള്‍ വ്യക്തമാക്കുന്നു. ഹോളിവുഡ് താരം സ്‌കാര്‍ലറ്റ് ജോഹാന്‍സണെക്കുറിച്ചും ചാറ്റുകളില്‍ പരാമര്‍ശമുണ്ട്. തന്റെ അടുത്ത സിനിമ ജോഹാന്‍സണൊപ്പമാണെന്നും പ്രായമായവരേക്കാള്‍ ചെറുപ്പക്കാരെയാണ് താന്‍ ഇഷ്ടപ്പെടുന്നതെന്നും എപ്സ്റ്റീനോട് അംബാനി പറയുന്നുണ്ട്. അനില്‍ അംബാനിയുടെ റിലയന്‍സ് എന്റര്‍ടൈന്‍മെന്റ് നിര്‍മ്മിച്ച ‘ഗോസ്റ്റ് ഇന്‍ ദ ഷെല്‍’ എന്ന സിനിമയില്‍ ജോഹാന്‍സണായിരുന്നു നായിക.

2019 മേയില്‍ ന്യൂയോര്‍ക്കിലെത്തിയപ്പോള്‍ തന്നെ രഹസ്യമായി കാണാന്‍ ആഗ്രഹിക്കുന്നവരെ ഏര്‍പ്പാടാക്കാം എന്ന് എപ്സ്റ്റീന്‍ വാഗ്ദാനം നല്‍കി. എപ്സ്റ്റീന്റെ വിവാദമായ മാന്‍ഹട്ടന്‍ വസതിയില്‍ വെച്ചായിരുന്നു ഇരുവരുടെയും കൂടിക്കാഴ്ച. പ്രായപൂര്‍ത്തിയാകാത്തവരെ ലൈംഗികമായി ചൂഷണം ചെയ്ത കേസില്‍ 2008ല്‍ ശിക്ഷിക്കപ്പെട്ട ശേഷവും എപ്സ്റ്റീന്‍ തന്റെ ശൃംഖലകള്‍ ഉപയോഗിച്ച് സമ്പന്നര്‍ക്കായി ഇത്തരം സൗകര്യങ്ങള്‍ ഒരുക്കിയിരുന്നുവെന്നാണ് ഇത് വ്യക്തമാക്കുന്നത്.
‘വളരെ സമ്പന്നന്‍, മറ്റുള്ളവരാല്‍ ശ്രദ്ധിക്കപ്പെടാന്‍ ആഗ്രഹിക്കുന്നവന്‍, സെലിബ്രിറ്റികളെ ഇഷ്ടപ്പെടുന്നവന്‍’ എന്നാണ് അനില്‍ അംബാനിയെക്കുറിച്ച് എപ്സ്റ്റീന് ഇന്ത്യയില്‍നിന്ന് ലഭിച്ച വിശേഷണങ്ങളില്‍ ഒന്ന്.

2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന മെയ് 23ന്, അനില്‍ അംബാനി ന്യൂയോര്‍ക്കിലെ എപ്സ്റ്റീന്റെ വസതിയില്‍ എത്തിയതായും റിപ്പോര്‍ട്ടുണ്ട്. അന്ന് വൈകീട്ട് ട്രംപിന്റെ മുന്‍ തന്ത്രജ്ഞന്‍ സ്റ്റീവ് ബാനന് അയച്ച സന്ദേശത്തില്‍, ‘നരേന്ദ്രമോദി അയച്ച ഒരാളെ താന്‍ കണ്ടു’ എന്ന് എപ്സ്റ്റീന്‍ കുറിച്ചു. 
പുതിയ വെളിപ്പെടുത്തലുകള്‍ പ്രധാനമന്ത്രിയുടെ അടുപ്പക്കാരെക്കുറിച്ച് ഗൗരവമായ ചോദ്യങ്ങള്‍ ഉയര്‍ത്തുന്നതാണെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ ആരോപിച്ചു. എന്നാല്‍ അംബാനിയുടെ ഓഫിസ് ഇതുവരെ റിപ്പോര്‍ട്ടുകളോട് പ്രതികരിച്ചിട്ടില്ല. ബാങ്ക് തട്ടിപ്പ് കേസില്‍ അനില്‍ അംബാനിക്കെതിരേ അന്വേഷണത്തിന് സുപ്രിംകോടതി പ്രത്യേക അന്വേഷണ സംഘത്തെ പ്രഖ്യാപിച്ചതിന് പിന്നാലെ വന്ന ഈ റിപ്പോര്‍ട്ടുകള്‍ അദ്ദേഹത്തിന് വന്‍ തിരിച്ചടിയാണ്.

Share
error: Content is protected !!