കേരളത്തിന്റെ റാപ്പിഡ് റെയിൽ പദ്ധതി; വീണ്ടും വിദേശകടമെടുപ്പ് അപകടകരം, ബോണ്ട് വഴി ധനം സമാഹരിക്കണം
ദുബായ്: കേരള സർക്കാർ പുതുതായി വിഭാവനം ചെയ്യുന്ന റാപ്പിഡ് റെയിലിനുവേണ്ടി പ്രവാസികളിൽനിന്ന് ബോണ്ട് വഴി ധനം സമാഹരിക്കണമെന്ന് പ്രവാസി ബന്ധു വെൽഫെയർ ട്രസ്റ്റ്. തിരുവനന്തപുരം മുതൽ കാസർകോട് വരെ 583 കി.മീ റാപ്പിഡ് റെയിൽ നിർമിക്കാനുള്ള തീരുമാനത്തെയും സ്വാഗതം ചെയ്തു.
എന്നാൽ കടംകൊണ്ട് പൊറുതിമുട്ടുന്ന സംസ്ഥാനം പുതിയ പദ്ധതിക്കായി 60 ശതമാനം വിദേശ കടം എടുക്കുന്നത് അപകടകരമാണെന്നും ചൂണ്ടിക്കാട്ടി. പ്രവാസികൾ നാട്ടിലേക്കു അയക്കുന്ന കോടികൾ സംസ്ഥാനത്തിന്റെ വികസനത്തിന് ഉപയോഗപ്പെടുത്താമെന്ന് ചെയർമാൻ കെ.വി.ഷംസുദ്ദീൻ നിർദേശിച്ചു. വർഷങ്ങൾക്കു മുൻപ് കൊങ്കൺ റെയിൽവേയ്ക്കു വേണ്ടി ബോണ്ട് വഴി ധനം സമാഹരിച്ച മാതൃക റാപ്പിഡ് റെയിലിനും പിന്തുടരാവുന്നതാണ്.


