65കാരനെ ഹണി ട്രാപ്പില്‍ കുടുക്കി 52 ലക്ഷം രൂപ തട്ടി; പ്രതികളെ പിടികൂടുന്നത് വൈകുന്നതായി പരാതി
കൊച്ചി: ആലുവയിൽ വയോധികനെ വ്യാജ ഹണി ട്രാപ്പിൽ പെടുത്തി പ്രതികൾ തട്ടിയത് 52 ലക്ഷം രൂപ. അയൽവാസികളായ വിഷ്ണുരാജ്, ശ്രീലക്ഷ്മി എന്നിവരാണ് വ്യാജ ഹണി ട്രാപ്പിൽ പെടുത്തി പണം തട്ടിയത്. ഫോണിൽ വാട്സ്ആപ്പ്, ഇൻസ്റ്റഗ്രാം എന്നിവ ഇൻസ്റ്റാൾ ചെയ്യാൻ സഹായിക്കാനെന്ന വ്യാജേന ഒപ്പം നിന്നാണ് അയൽവാസികളായ യുവാവും യുവതിയും വയോധികനിൽ നിന്ന് പണം തട്ടിയത്.
വാട്സ്ആപ്പ് ഇൻസ്റ്റാൾ ചെയ്തതിന് ശേഷം തട്ടിപ്പ് നടത്തിയെന്നാണ് പരാതി. വാട്സ്ആപ്പിൽ തുടർച്ചയായി സന്ദേശങ്ങൾ അയച്ച് കെണിയിൽ പെടുത്തിയെന്നും വയോധികൻ പരാതിയിൽ പറയുന്നു. പ്രതികളെ ഇതുവരെ പൊലീസ് പിടികൂടിയിട്ടില്ല.
വയോധികന് പെൺകുട്ടിയാണെന്ന പേരിൽ വാട്സ് ആപ്പിൽ തുടർച്ചയായി മെസ്സേജ് അയക്കുകയും ചാറ്റ് ചെയ്യുകയുമായിരുന്നു. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുമായാണ് വയോധികൻ ചാറ്റ് നടത്തിയതെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയും പോക്സോ കേസിൽ പ്രതിയാക്കുമെന്നും പറഞ്ഞ് പണം തട്ടുകയായിരുന്നു. പോക്സോ കേസിൽ നിന്ന് ഒഴിവാക്കാൻ പണം ആവശ്യപ്പെടുകയായിരുന്നു.
പൊതുപ്രവർത്തകനെന്ന വ്യാജേന നിരന്തരമായി ഭീഷണിപ്പെടുത്തിയാണ് അയൽവാസി പണം തട്ടിയത്. പൊതുപ്രവർത്തകന് കൊടുക്കാനെന്ന പേരിൽ അയൽവാസി വിഷ്ണുവായിരുന്നു വയോധികൻ്റെ പണം കൈപ്പറ്റിയതെന്നാണ് പരാതിയിൽ പറയുന്നത്. ലോൺ എടുത്ത് കടകെണിയിൽ ആയപ്പോൾ ആണ് ഒപ്പം നിന്നവർ തന്നെയാണ് കെണി ഒരുക്കിയതെന്ന് വയോധികന് മനസ്സിലാവുന്നത്. ഇതോടെയാണ് തട്ടിപ്പ് വിവരം പുറത്ത് അറിയുന്നത്.
2024 മുതലാണ് തട്ടിപ്പ് നടത്തിയത്. 65-കാരനെ വ്യാജ ഹണി ട്രാപ്പിൽ കുടുക്കിയതിൽ പ്രതികളെ പിടികൂടുന്നത് വൈകുന്നതായും പരാതിയിൽ ഉയരുന്നുണ്ട്. പ്രതികളെ എപ്പോൾ വേണമെങ്കിലും അറസ്റ്റ് ചെയ്യാം എന്ന് കോടതി വിധി ഉണ്ടെന്നും എന്നിട്ടും എന്ത് കൊണ്ടാണ് അറസ്റ്റ് ചെയ്യാത്തതെന്ന് അറിയില്ലയെന്നും വയോധികൻ്റെ അഭിഭാഷകൻ റിപ്പോർട്ടറിനോട് പറഞ്ഞു. വാട്സ്ആപ്പ് അപ്ഡേറ്റ് ചെയ്യാം എന്ന് പറഞ്ഞ് അയൽവാസിയായ വിഷ്ണു വയോധികൻ്റെ ഫോൺ കൈക്കൽ ആക്കി ചാറ്റുകൾ നശിപ്പിച്ചുവെന്നും അഭിഭാഷകൻ പറഞ്ഞു. എഫ്ഐആർ രജിസ്റ്റർ ചെയ്ത് ആറ് മാസം പിന്നിട്ടിട്ടും പ്രതികളെ പിടികൂടിയില്ലയെന്നും ആരോപണം ഉയരുന്നുണ്ട്.


