തലമുറമാറ്റത്തിന് ബിജെപി; ബിഹാര്‍ മന്ത്രി നിതിന്‍ നബീന്‍ പുതിയ ദേശീയ വര്‍ക്കിംഗ് പ്രസിഡന്റ്

ന്യൂഡല്‍ഹി: ബിജെപിയുടെ പുതിയ ദേശീയ വര്‍ക്കിംഗ് പ്രസിഡന്റായി ബിഹാര്‍ മന്ത്രി നിതിന്‍ നബീനെ നിയമിച്ചു. ബി.ജെ.പി. അധ്യക്ഷനായ ജെ.പി. നദ്ദയ്ക്ക് പകരക്കാരനായാണ് നബീന്‍ ഈ പദവിയില്‍ എത്തുന്നത്. പാര്‍ട്ടി പാര്‍ലമെന്ററി ബോര്‍ഡാണ് നിതിന്‍ നബീനെ ദേശീയ വര്‍ക്കിങ് പ്രസിഡന്റ് സ്ഥാനത്തേക്ക് നിയമിച്ചത്.

നിലവിലെ പട്നയിലെ ബാങ്കിപ്പൂര്‍ മണ്ഡലത്തില്‍ നിന്നുള്ള എം.എല്‍.എയും ബിഹാറിലെ പൊതുമരാമത്ത് വകുപ്പ് മന്ത്രിയുമാണ്. കായസ്ഥ സമുദായത്തില്‍പ്പെട്ട ഇദ്ദേഹം, അന്തരിച്ച ബി.ജെ.പി. നേതാവ് നബീന്‍ കിഷോര്‍ സിന്‍ഹയുടെ മകനാണ്.

ദേശീയതലത്തില്‍ ബിജെപിയിലെ തലമുറ മാറ്റത്തിനുള്ള സൂചനയാണ് നിതിന്‍ നബീനിലൂടെ പാര്‍ട്ടി മുന്നോട്ടു വയ്ക്കുന്നത്. ബിജെപി അധ്യക്ഷനായ ജെ.പി നദ്ദയ്ക്ക് പകരം നിതിന്‍ ദേശീയ അധ്യക്ഷനായേക്കുമെന്നും സൂചനയുണ്ട്. യുവ നേതാവിനെ പാര്‍ട്ടിയുടെ സുപ്രധാന ചുമതലയേല്‍പ്പിച്ച് അപ്രതീക്ഷിത നീക്കമാണ് ബിജെപി നടത്തിയിരിക്കുന്നത്.

എബിവിപിയിലൂടെയാണ് നിതിന്‍ നബ് രാഷ്ട്രീയത്തിലേക്ക് എത്തുന്നത്. അച്ഛന്റെ മരണശേഷം നടന്ന ഉപതിരഞ്ഞെടുപ്പിലൂടെ 2000 ല്‍ ആണ് ആദ്യമായി തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ചത്. 2010 മുതൽ 2025 വരെ വിജയം ആവർത്തിച്ചു. ഇക്കാലയളവിൽ നഗരവികസനം, അടിസ്ഥാന സൗകര്യവികസനം എന്നീ മേഖലകളില്‍ വിവിധ വകുപ്പുകള്‍ കൈകാര്യം ചെയ്തു.

ബിജെപിയുടെ യുവജന വിഭാഗമായ യുവമോര്‍ച്ചയില്‍ പ്രവര്‍ത്തിച്ചിട്ടുള്ള നിതിന്‍ നബീനെ ഛത്തീസ്ഗഢിലെ തിരഞ്ഞെടുപ്പ് ഉള്‍പ്പെടെ നിരവധി പ്രധാനപ്പെട്ട തിരഞ്ഞെടുപ്പ് ചുമതലകളും നല്‍കിയിരുന്നു. ഛത്തീസ്ഗഡ് തിരഞ്ഞെടുപ്പില്‍ ബിജെപി വന്‍ ഭൂരിപക്ഷത്തില്‍ അധികാരത്തിൽ തിരിച്ചെത്തി. ഭരണനിര്‍വഹണത്തിലും ജനങ്ങള്‍ക്കിടയിലുള്ള പ്രവര്‍ത്തനത്തിനും അനുഭവപരിചയമുള്ള നേതാവായാണ് നിതിന്‍ നബീനെ വിശേഷിപ്പിക്കുന്നത്.

നിതിന്‍ നബീനെ വര്‍ക്കിംഗ് പ്രസിഡന്റായി നിയമിച്ചതില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദനങ്ങള്‍ അറിയിച്ചു. ‘സംഘടനാപരമായ സമ്പന്നമായ അനുഭവസമ്പത്തും, ബിഹാറിലെ എം.എല്‍.എ എന്ന നിലയിലും മന്ത്രി എന്ന നിലയിലും നിരവധി തവണ ശ്രദ്ധേയമായ റെക്കോര്‍ഡുകളുമുള്ള യുവാവും കഠിനാധ്വാനിയുമായ നേതാവാണ്’ നിതിന്‍ നബീന്‍ എന്ന് പ്രധാനമന്ത്രി വിശേഷിപ്പിച്ചു. ജനങ്ങളുടെ അഭിലാഷങ്ങള്‍ നിറവേറ്റാന്‍ അദ്ദേഹം ശ്രദ്ധയോടെ പ്രവര്‍ത്തിച്ചിട്ടുണ്ട്. വിനയവും ലാളിത്യവുമുള്ള പ്രവര്‍ത്തന ശൈലിയാണ് അദ്ദേഹത്തിന്റേതെന്നും മോദി ചൂണ്ടിക്കാട്ടി. ‘അദ്ദേഹത്തിന്റെ ഊര്‍ജ്ജവും അര്‍പ്പണബോധവും വരും കാലങ്ങളില്‍ നമ്മുടെ പാര്‍ട്ടിയെ ശക്തിപ്പെടുത്തുമെന്ന് എനിക്ക് ഉറപ്പുണ്ട്’ എന്നും പ്രധാനമന്ത്രി എക്സില്‍ കുറിച്ചു.

Share