തോക്ക് ചൂണ്ടി തട്ടിക്കൊണ്ടു‌പോയി, ക്വട്ടേഷൻ സംഘം മദ്യപിച്ചു ബോധംകെട്ടു; രഹസ്യസങ്കേതത്തിൽനിന്ന് രക്ഷപ്പെട്ട് വ്യവസായി

ഒറ്റപ്പാലം: വ്യവസായിയെ തോക്ക് ചൂണ്ടി തട്ടികൊണ്ടുപോയതു സാമ്പത്തിക ഇടപാടിന്റെ പേരിലെന്നു പ്രാഥമിക നിഗമനം. ക്വട്ടേഷൻ സംഘത്തിൽ നിന്നു രക്ഷപ്പെട്ട വ്യവസായി വണ്ടൂർ സ്വദേശി സി.പി.മുഹമ്മദലി (72) പരുക്കേറ്റ നിലയിൽ ഒറ്റപ്പാലത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. കഴിഞ്ഞ ദിവസം രാത്രിയിലാണ് കാര്‍ തടഞ്ഞ് മുഹമ്മദലിയെ തട്ടികൊണ്ടുപോയത്.

17 കോടി രൂപയുടെ സാമ്പത്തിക ഇടപാടിനെ കുറിച്ച് ക്വട്ടേഷൻ സംഘം പറഞ്ഞിരുന്നതായി മുഹമ്മദലിയിൽ നിന്നു ബന്ധുക്കൾക്കു വിവരം ലഭിച്ചു. ഇതു സംബന്ധിച്ച കേസ് സുപ്രീം കോടതിയുടെ പരിഗണനയിലാണെന്നു ബന്ധുക്കൾ പറഞ്ഞു. കൊച്ചി വിമാനത്താവളത്തിലേക്കുള്ള യാത്രയ്ക്കിടെ തിരുമിറ്റക്കോട് കോഴിക്കാട്ടിരി പാലത്തിനു സമീപം കഴിഞ്ഞ ദിവസം വൈകിട്ട് ആറരയോടെയാണ് തട്ടിക്കൊണ്ടുപോകൽ. 

മുഹമ്മദാലിയുടെ കാർ തകർത്താണു പുറത്തെത്തിച്ച് തട്ടിക്കൊണ്ടുപോയത്. തട്ടിക്കൊണ്ടു പോയി ഒറ്റപ്പാലം പത്തംകുളത്തെത്തിച്ചു. ക്വട്ടേഷൻ സംഘം മദ്യപിച്ചു അബോധാസ്ഥയിലായതിനു പിന്നാലെയാണു മുഹമ്മദലി രക്ഷപ്പെട്ടത്. നാട്ടുകാരാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ക്വട്ടേഷൻ സംഘത്തെ പിടികൂടാനായിട്ടില്ല.

Share
error: Content is protected !!