‘തടഞ്ഞില്ലായിരുന്നെങ്കിൽ മരണം വരെ സംഭവിക്കാമായിരുന്നു’; ക്ലിഫ് ഹൗസ് മാര്‍ച്ചില്‍ പങ്കെടുത്ത യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ വധശ്രമത്തിന് കേസ്

തിരുവനന്തപുരം: ഷാഫി പറമ്പില്‍ എംപിയെ വടകരയില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ തടഞ്ഞതിനെതിരെ യൂത്ത് കോണ്‍ഗ്രസ് നടത്തിയ ക്ലിഫ് ഹൗസ് മാര്‍ച്ചില്‍ പങ്കെടുത്തവര്‍ക്കെതിരെ വധശ്രമം അടക്കം ചുമത്തി മ്യൂസിയം പൊലീസ് കേസെടുത്തു. 28 പേര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. അറസ്റ്റിലായ ശ്യാംലാല്‍, യൂസഫ്, സാമുവല്‍ എന്നിവരെ റിമാന്‍ഡ് ചെയ്തിരുന്നു.

ഇന്നലെ രാത്രി മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലേക്കു നടത്തിയ മാര്‍ച്ചിനിടെ പൊലീസിനെതിരെ തീപ്പന്തം എറിഞ്ഞുവെന്നു ചൂണ്ടിക്കാട്ടിയാണ് നടപടി. മാര്‍ച്ച് പൊലീസ് തടഞ്ഞതിനെ തുടര്‍ന്ന് സംഘര്‍ഷമുണ്ടായിരുന്നു. പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയില്‍ എടുത്ത് നന്താവനത്തെ ക്യാംപിലേക്കു മാറ്റിയിരുന്നു. പ്രവര്‍ത്തകര്‍ തീപ്പന്തം എറിഞ്ഞുവെന്നും കൈകൊണ്ട് തടഞ്ഞില്ലായിരുന്നുവെങ്കില്‍ മരണം വരെ സംഭവിക്കാമായിരുന്നുവെന്നുമാണ് എഫ്‌ഐആറില്‍ പറയുന്നത്.

വയര്‍ലെസ് സെറ്റും ലാത്തികളും നശിപ്പിച്ചുവെന്നും പൊലീസ് പറയുന്നു. ഡിസിസി ജനറല്‍ സെക്രട്ടറി ശ്രീകല, മഹിളാ കോണ്‍ഗ്രസ് നേതാക്കളായ വീണാ നായര്‍, ലീന എന്നിവരടക്കമുള്ളവര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.

Share
error: Content is protected !!