സാങ്കേതിക തകരാർ: കോഴിക്കോട് നിന്നും ദോഹയിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്സ്പ്രസ് രണ്ടു മണിക്കൂറിനു ശേഷം തിരികെ ഇറക്കി
കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ നിന്നും ടേക്ക് ഓഫ് ചെയ്തത് രണ്ടു മണിക്കൂർ പറന്ന ശേഷം യാത്ര റദ്ദാക്കി തിരിച്ചിറങ്ങി എയർ ഇന്ത്യ എക്സ്പ്രസ് വിമാനം.
ബുധനാഴ്ച രാവിലെ 8.50ന് കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും ഖത്തറിലേക്ക് പറന്ന എയർ ഇന്ത്യ എക്സ്പ്രസ് ഐ.എക്സ് 375 വിമാനമാണ് യാത്രക്കാരെ ആശങ്കയിലാക്കി ആകാശമധ്യേ തിരികെ പറന്നത്. യാത്രക്കാരും, പൈലറ്റും ജീവനക്കാരും ഉൾപ്പെടെ 188 പേരാണ് വിമാനത്തിലുണ്ടായിരുന്നു.
കാബിൻ എ.സിയിലെ സാങ്കേതിക തകരാർ ശ്രദ്ധയിൽ പെട്ടതിനെ തുടർന്ന് വിമാനം തിരികെ പറക്കുക്കയായിരുന്നുവെന്നും, അടിയന്തര ലാൻഡിങ് ആയിരുന്നില്ലെന്നും എയർ ഇന്ത്യൻ അധികൃതരെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ പി.ടി.ഐ റിപ്പോർട്ട് ചെയ്തു.
കോഴിക്കോട് നിന്നും പറന്നുയർന്ന ശേഷം, കർണാടകയിലെ ഉഡുപ്പിയോട് ചേർന്ന് അറേബ്യൻ സമുദ്ര പരിധിക്ക് മുകളിലെത്തിയ ശേഷമാണ് വിമാനം തിരികെ പറന്നത്. രണ്ട് മണിക്കൂർ യാത്ര ചെയ്ത ശേഷം തിരികെ ഇറങ്ങുകയായിരുന്നു.
കരിപ്പൂരിലെത്തിയ ശേഷം യാത്രക്കാരെ മുഴുവൻ പുറത്തിറക്കി. യാത്രക്കാർക്ക് ബദൽ യാത്രാ സൗകര്യമൊരുക്കി ഇന്ന് തന്നെ ലക്ഷ്യ സ്ഥാനത്തെത്തിക്കുമെന്ന് എയർ ഇന്ത്യ വക്താവ് അറിയിച്ചു.


