ലൈംഗിക തൊഴിലിലേക്ക് ഇറങ്ങാന്‍ പങ്കാളിയെ നിര്‍ബന്ധിച്ചു; വിസമ്മതിച്ചതിന് ജീവനെടുത്തു
ലൈംഗിക തൊഴിലിലേക്ക് ഇറങ്ങണമെന്ന ആവശ്യം വിസമ്മതിച്ചതിനെ തുടര്‍ന്ന പങ്കാളിയുടെ ജീവനെടുത്ത് ക്രൂരത. 22 കാരി പുഷ്പയാണ് ലിവ്ഇന്‍ പങ്കാളിയായ ഷെയ്ക് ഷമ്മയുടെ ആക്രമണത്തിന് ഇരയായത്. കത്തികൊണ്ടുള്ള കുത്തേറ്റ യുവതി ചോര വാര്‍ന്നാണ് മരിച്ചത്. ആന്ധ്രാപ്രദേശിലെ അംബേദ്കർ കോനസീമ ജില്ലയിലാണ് സംഭവം.
സിദ്ധാർത്ഥ നഗറിൽ പുഷ്പയുടെ വീട്ടില്‍ ബുധനാഴ്ച രാത്രിയാണ് ആക്രമണം നടന്നത്. ആറു മാസത്തോളമായി ഭര്‍ത്താവുമായി പിരിഞ്ഞു കഴിയുന്ന പുഷ്പ, ഷെയ്കുമായി അടുത്തിന് ശേഷം ഗ്രാമത്തില്‍ വാടകയ്ക്ക് വീടെടുത്ത് താമസിക്കുകയായിരുന്നു. ഈയിടെയായി പുഷ്പയ്ക്ക് മറ്റ് പുരുഷന്മാരുമായി ബന്ധമുണ്ടെന്ന് ഷെയ്കിന് സംശയമുണ്ടായിരുന്നു. ഇതിന്‍റെ പേരില്‍ ഷെയ്ക് മദ്യപിച്ച് പ്രശ്നങ്ങളുണ്ടാക്കിയിരുന്നതായി പൊലീസ് പറഞ്ഞു.
ഇതുകൂടാതെയായിരുന്നു പണത്തിനായി ലൈംഗിക തൊഴിലിലേക്ക് ഇറങ്ങാന്‍ നിര്‍ബന്ധിച്ചുള്ള പീഡനം. സംഭവ ദിവസം പുഷ്പ ഗ്രാമത്തിലുള്ള അമ്മയുടെ വീട്ടിലേക്ക് പോയിരുന്നു. ബുധനാഴ്ച രാത്രി പത്ത് മണിയോടെ ഷെയ്ക് വീട്ടിലെത്തുകയും ലൈംഗിക തൊഴിലിനായി തന്‍റെ കൂടെ വരാന്‍ പുഷ്പയെ നിര്‍ബന്ധിക്കുകയിരുന്നു.
പുഷ്പ എതിര്‍ത്തോടെ ഇരുവരും തമ്മില്‍ വലിയ തര്‍ക്കമുണ്ടായി. അമ്മയും സഹോദരനും ഇതില്‍ ഇടപെട്ടതോടെ ഷെയ്ക് കയ്യിലുണ്ടായിരുന്ന കത്തിയെടുത്ത് ഇരുവരെയും ആക്രമിച്ചു. തടായാനെത്തിയ പുഷ്പയുടെ നെഞ്ചിന്‍റെ ഇടതുവശത്തും കാലിലുമാണ് പ്രതി കുത്തിയത്. അമിത രക്തസ്രാവത്തെ തുടർന്ന് പുഷ്പ സംഭവസ്ഥലത്ത് തന്നെ മരിച്ചു.
സംഭവത്തിൽ കേസെടുത്തതായി രാജോലു സർക്കിൾ ഇൻസ്പെക്ടർ നരേഷ് കുമാർ പറഞ്ഞു. ഒളിവിലുള്ള പ്രതിയെ കണ്ടെത്താൻ രണ്ട് പോലീസ് സംഘത്തെ വിന്യസിച്ചിട്ടുണ്ട്. വിജയവാഡയില്‍ നിന്നുള്ള മെക്കാനിക്കാണ് പ്രതിയായ ഷെയ്ക്.


